അഴിമുഖം പ്രതിനിധി
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സ്കൂളില്‍ ഒരു സംഘം അജ്ഞാതര്‍ അതിക്രമിച്ചു കയറി. തെക്കേ ഡല്‍ഹിയിലെ വസന്ത് നഗറില്‍ പ്രവര്‍ത്തിക്കുന്ന ഹോളി ചൈൽഡ് ഓക്സിലം എന്ന കോണ്‍വെന്റ് സ്കൂളിലാണ് വ്യാഴാഴ്ച രാത്രിയിൽ അജ്ഞാതര്‍ ആക്രമണം നടത്തിയത്.മോഷണ ശ്രമം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
വെള്ളിയാഴ്ച്ച രാവിലെ ആണ് സംഭവം സ്കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. സ്കൂള്‍ വളപ്പില്‍ കയറിയ ഒരു സംഘം അവിടെ സ്ഥാപിച്ചിരുന്ന സി സി ട്ടി വി ക്യാമറകള്‍ നശിപ്പിക്കുകയും തുടര്‍ന്ന് പ്രിന്‍സിപ്പളിന്റെ മുറിയില്‍ മോക്ഷണം നടത്തുകയുമായിരുന്നു. മുറിയുടെ ജനാല തകര്‍ത്തിട്ടുണ്ട്. 12,000 രൂപ മോക്ഷണം പോയിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല . പൊലീസ്-ഫോറൻസിക് ഉദ്യോഗസ്ഥർ സ്കൂളിലെത്തി തെളിവുകൾ ശേഖരിച്ചു . അതിക്രമിച്ചു കയറിയവരെ പറ്റിയുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ നരേന്ദ്ര മോദി എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ പിടികൂടണമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണറോട് ആവിശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരു തരത്തിലും അനുവദിച്ചുകൊടുക്കില്ലെന്ന് നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ഇതിനിടെ കേന്ദ്ര മാനവ വിഭവശേഷിവകുപ്പ് മന്ത്രിയും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ സ്മൃതി ഇറാനി സ്കൂൾ സന്ദർശിച്ചു. സംഭവം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞു..