കഴിഞ്ഞ തവണ മുഖ്യധാരയിലുള്ള ആറ് പുരുഷ സംവിധായകരെയാണ് ഇന്ദ്രജിത്ത് കലണ്ടറിനായി തെരഞ്ഞെടുത്തിരുന്നത്. ഇത് സുഹൃത്തുക്കളുടെ ഇടയില്‍ തന്നെ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു.
ഇത്തവണയും മികച്ച അനുഭവങ്ങള്‍ സമ്മാനിച്ചാണ് ഐഎഫ്എഫ്കെ-യ്ക്ക് തിരശ്ശീല വീഴുന്നത്. സിനിമകള്‍ക്ക് മാത്രമല്ല പലതരത്തിലുള്ള ക്രീയേറ്റീവായിട്ടുള്ള പെര്‍ഫോമന്‍സുകളും ഐഎഫ്എഫ്കെ ശ്രദ്ധ നേടാറുണ്ട്. ഇത്തവണ അത്തരത്തില്‍ ശ്രദ്ധ നേടിയ ഒന്നായിരുന്നു സിനിമാ കലണ്ടര്‍ എന്ന ആശയം. എറണാകുളം പാച്ചാളം സ്വദേശി ഇന്ദ്രജിത്ത് എന്ന യുവാവാണ് ഈ ആശയം കൊണ്ട് എത്തിയത്.
ബിടെക് ബിരുദധാരിയായ ഇന്ദ്രജിത്തിന്റെ നേരംപോക്കുകളിലൊന്നായിരുന്നു ചിത്രം വര. പഠനശേഷം വീട്ടുകാരുടെ പ്രോത്സാഹനത്തോടെ പോസ്റ്റര്‍ ഡിസൈനിങിലോട്ട് തിരിയുകയായിരുന്നു ഇന്ദ്രജിത്ത്. ഇന്ദ്രജിത്ത് സംസാരിക്കുന്നു, ‘ആദ്യം പോക്കറ്റ് മണിക്കുള്ള ഒരു മാര്‍ഗമായിരുന്നു ഡിസൈനിങ്. പിന്നീടാണ് ഫ്രീലാന്‍സര്‍ എന്ന രീതിയിലേക്ക് കുറച്ച് ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത്. അച്ഛനും ചിത്രം വരക്കുമായിരുന്നു. അതുകൊണ്ട് തന്നെ പഠിച്ചതില്‍ നിന്നും വ്യത്യസ്തമായുള്ള തൊഴില്‍ മേഖല തെരഞ്ഞെടുത്തപ്പോഴും പ്രോത്സാഹനം കിട്ടിയിരുന്നു.’
കഴിഞ്ഞ കൊല്ലം ആറ് സംവിധായകരുടെ ചിത്രമുപയോഗിച്ചുള്ള ഒരു കലണ്ടര്‍ ഫെയ്സ്ബുക്കില്‍ വരച്ചിട്ടിരുന്നു. ആര്‍ക്ക് വേണമെങ്കിലും എടുക്കാവുന്ന തരത്തില്‍ ഓപ്പണ്‍ സോഴ്സ് ആക്കിയാണ് ഇട്ടിരുന്നത്. അപ്പോള്‍ കുറച്ച് സുഹൃത്തുക്കള്‍ പ്രിന്റ് എടുത്ത് തരാമോ എന്ന് അന്വേഷിച്ച് എത്തി. ഇത്തവണയായപ്പോള്‍ കൂട്ടുകാര്‍ വീണ്ടും സിനിമാ കലണ്ടര്‍ ഇറക്കിക്കൂടെ എന്ന് ചോദിച്ചു അങ്ങനെയാണ് ‘മാസ്റ്റേഴ്സ് കലണ്ടര്‍’ എന്ന പേരില്‍ ഒരു സിനിമാ കലണ്ടര്‍ പുറത്തിറക്കിയത്.
കഴിഞ്ഞ തവണ മുഖ്യധാരയിലുള്ള ആറ് പുരുഷ സംവിധായകരെയാണ് ഇന്ദ്രജിത്ത് കലണ്ടറിനായി തെരഞ്ഞെടുത്തിരുന്നത്. ഇത് സുഹൃത്തുക്കളുടെ ഇടയില്‍ തന്നെ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ മാസ്റ്റേഴ്സ് കലണ്ടറില്‍ എല്ലാ വിഭാഗങ്ങളുടെയും വ്യക്തമായ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് ഇന്ദ്രജിത്ത് അവകാശപ്പെടുന്നു.
മാസ്റ്റേഴ്സ് കലണ്ടറിനെക്കുറിച്ച് ഇന്ദ്രജിത്ത് വിവരിക്കുന്നു,‘കലണ്ടറിനായി സംവിധായകരെ തെരഞ്ഞെടുത്തപ്പോള്‍ കുറച്ച് റിസര്‍ച്ചൊക്കെ നടത്തി. ഇത്തവണ എല്ലാ വിഭാഗങ്ങളുടെയും വ്യക്തമായ പ്രാതിനിധ്യം ഉണ്ടാകണമെന്ന് കരുതി തന്നെയാണ് ചെയ്തത്. സിനിമാ മേഖലയിലുള്ള പലരോടും അഭിപ്രായം ചോദിച്ചിരുന്നു. സംവിധായകരെ ലിസ്റ്റ് ചെയ്തതിന് ശേഷം ഫെയ്സ്ബുക്കില്‍ വരച്ചിട്ടു. ഗോദാര്‍ദില്‍ നിന്ന് തുടങ്ങി ജോണ്‍ എബ്രഹാം വരെയുള്ള സംവിധായകരുടെ ചിത്രവും അവരുടെ വാക്കുകളുമാണ് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സത്യത്തില്‍ വരക്കാനെടുത്തതിലും സമയം ആളുകളെ കണ്ടെത്താനും അവരുടെ വാക്കുകള്‍ ശേഖരിക്കാനുമെടുത്തു.’
ഗൊദാര്‍ദ്, ആനിമേഷന്‍ സിനിമയുടെ ‘ഗൊദാര്‍ദ്’ എന്ന വിശേഷിപ്പിക്കുന്ന ജാപ്പനീസ് സംവിധായകന്‍ മിയാസഖി, ഇന്ത്യന്‍ സംവിധായകന്‍ ഋതുപര്‍ണഘോഷ്, ഫ്രഞ്ച് ന്യൂ വേവിലെ സ്ത്രീ സാന്നിധ്യവും ബൈസൈക്കിള്‍ തീവ്സിന്റെ സംവിധായികയുമായ ആഗ്‌നസ് വാര്‍ദ്ധ, ഏഷ്യന്‍ ഫിലിം മേക്കര്‍ യോസു, ആഫ്രിക്കന്‍ ഫിലിം മേക്കര്‍ സെംബേന, പാംപിയോര്‍ ലഭിച്ച ഒരേയൊരു ഫിലിംമേക്കറായ ജെയിന്‍ ഗ്യാംമ്പെയ്ന്‍, മലയാളത്തിലെ സ്വതന്ത്ര സംവിധായകനായ ജോണ്‍ എബ്രഹാം എന്നിവരാണ് മാസ്റ്റേഴ്സ് കലണ്ടറില്‍ ഇടംപിടിച്ചിട്ടുള്ളത്.
ഇന്ദ്രജിത്ത് തുടരുന്നു, ‘മെഴ്സിയ മെഷ്‌ക്കിനിയെ അറിയണമെങ്കില്‍ മക്ബെല്‍വെഫിന്റെ ഭാര്യ എന്ന് പറയണം. മക്ബെല്‍വെഫ് എന്ന് കൊടുത്തില്ലെങ്കില്‍ ഗൂഗിളില്‍ പോലും കിട്ടില്ല. അതുകൊണ്ട് തന്നെ മക്ബെല്‍വെഫ് എന്ന് കൊടുക്കാതെയാണ് കലണ്ടറില്‍ അവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.’ സംവിധായകരുടെ വാക്കുകള്‍ കിട്ടാനും പ്രയാസമായിരുന്നുവെന്നും ചിലര്‍ പറഞ്ഞ വാക്കുകള്‍ കിട്ടാനായി അഭിമുഖങ്ങളൊക്കെ കാണുകയും വായിക്കുകയും ചെയ്തിരുന്നുവെന്നും ഇന്ദ്രജിത്ത് കൂട്ടിച്ചേര്‍ത്തു.
ഇന്ദ്രജിത്തിന്റെ മാസ്റ്റേഴ്സ് കലണ്ടറിന് 200 രൂപയാണ് വില. ഇതുകൂടാതെ ഷോര്‍ട്ഫിലിമുകള്‍ക്കും സിനിമക്കും പോസ്റ്ററുകളും കോര്‍പറേറ്റ് വര്‍ക്കുകളും ഇന്ദ്രജിത്ത് ചെയ്യുന്നുണ്ട്.
നിങ്ങള്‍ തെളിക്കുന്ന വഴിയിലൂടെ ഒരുപാട് ദൂരം ഈ പെൺകുട്ടികൾ നടക്കും എന്നാരും കിനാവ് കാണണ്ട