ഈ പുഴയും കടന്ന് മുതൽ ആമി വരെയുള്ള സിനിമകളിൽ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിച്ചതിന്റെ ഓർമകളും മഞ്ജു പങ്കു വെച്ചു
ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞു വീണു മരിച്ച നടൻ കുഞ്ഞു മുഹമ്മദിനെ സ്മരിച്ച് നടി മഞ്ജു വാര്യർ. “ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നിൽക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടൻ ചേട്ടനും, ഗീതാനന്ദൻ മാഷിനും ലഭിച്ച ഭാഗ്യം”. മഞ്ജു പറഞ്ഞു.
ഈ പുഴയും കടന്ന് മുതൽ ആമി വരെയുള്ള സിനിമകളിൽ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിച്ചതിന്റെ ഓർമകളും മഞ്ജു പങ്കു വെച്ചു. വേഷം ചെറുതാണെങ്കിലും ഷൂട്ടിങ്ങ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റിൽ തന്നെ കാണും. തമാശകൾ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടിൽ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യൻ ആയിരുന്നുവെന്ന് മഞ്ജു ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു.
സത്യന്‍ അന്തിക്കാടിന്റെ ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശന്‍’ എന്ന സിനിമയുടെ കൊച്ചിയിലെ ചിത്രീകരണ വേളയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കുഞ്ഞുമുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വൈകിട്ട് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഇണപ്രാവുകള്‍ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ബോയിട്ടാണ് സിനിമാ ലോകത്തേക്ക് എത്തിയ കുഞ്ഞുമുഹമ്മദ് കമല്‍ സംവിധാനം ചെയ്ത ‘പ്രാദേശിക വാര്‍ത്തകളില്‍’ ചെറിയ വേഷത്തില്‍ അഭിനയത്തിലേക്കും എത്തി. നൂറിലധികം സിനിമകളില്‍ വേഷമിട്ട കുഞ്ഞുമുഹമ്മദ് പുതിയ തലമുറയിലെ സംവിധായകരായ അക്കു അക്ബര്‍, ആഷിക് അബു, ജനൂസ് മുഹമ്മദ് എന്നിവരുടെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.