UPDATES

സിനിമാ വാര്‍ത്തകള്‍

നീയൊരു പുരുഷനാണോ? നടന്‍ അരുണ്‍ വിജയ്‌ക്കെതിരേ സഹോദരി വനിത

നടന്‍ വിജയ കുമാറിനെതിരേ നിയമ നടപടികളുമായി മുന്നോട്ടു പോവുകയാണ് വനിത

തമിഴ് സിനിമയിലെ മുതിര്‍ന്ന നടനായ വിജയകുമാറുമായി സ്വത്തിന്റെ പേരില്‍ തര്‍ക്കത്തിലായ മൂത്തമകള്‍ വനിത വിജയ കുമാര്‍ അച്ഛനെതിരേ നിയമ നടപടികളുമായി മുന്നോട്ട്. കുടുംബത്തിലെ മൂത്ത ആളായ തന്നെ പിതാവിനൊപ്പം ചേര്‍ന്ന് നിന്ന് ഒറ്റപ്പെടുത്തുന്ന സഹോദരങ്ങള്‍ക്കെതിരേയും വനിത പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. വനിതയുടെ സഹോദരനും തമിഴ് സിനിമയിലെ മുന്‍നിര നടനുമായ അരുണ്‍ വിജയ്‌ക്കെതിരേ ശക്തമായ ഭാഷയിലാണ് വനിത ഒരു വീഡിയോ അഭിമുഖത്തില്‍ പൊട്ടിത്തെറിച്ചത്. അരുണിന്റെ മൂത്ത ചേച്ചിയായ തന്നെ അച്ഛന്‍ പൊലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും തനിക്ക് അവകാശപ്പെട്ട വീട്ടില്‍ നിന്നും ബലംപ്രയോഗിച്ച് ഇറക്കി വിടുകയും ചെയ്തിട്ടും അരുണ്‍ ഒരക്ഷരം പോലും പ്രതികരിച്ചില്ലെന്നാണ് വനിത ആരോപിക്കുന്നത്. നീയൊരു പുരുഷന്‍ ആണോ എന്ന് തനിക്ക് സഹോദരനോട് ചോദിക്കേണ്ടി വന്നെന്നും നടി കൂടിയായ വനിത പറയുന്നു. ഈ പ്രശ്‌നങ്ങളൊക്കെ സ്വന്തം കുടുംബത്തില്‍ നടക്കുമ്പോഴും അരുണ്‍ ട്വിറ്ററില്‍ കാറിന്റെയും ജിമ്മില്‍ പോയതിന്റെയുമൊക്കെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രസിക്കുകയാണെന്നാണ് വനിത ആക്ഷേപിക്കുന്നത്. അരുണും തന്റെ മറ്റ് സഹോദരിമാര്‍ക്കുമെല്ലാം പണം മാത്രമാണ് ചിന്തയെന്നും കുടുംബം എന്നതിനെക്കുറിച്ച് അവര്‍ക്കാര്‍ക്കും ഉത്കണ്ഠയില്ലെന്നും അവരെല്ലാം ഏതോ അന്യഗ്രഹത്തില്‍ ജീവിക്കുന്നതുപോലെയാണ് പെരുമാറുന്നതെന്നും വനിത ആരോപിക്കുന്നു.

വിജയകുമാറിന്റെ അന്തരിച്ച ഭാര്യ മഞ്ജുളയുടെ പേരിലുള്ള വീട്ടില്‍ നിന്നാണ് വനിതയേയും കൂടെയുണ്ടായിരുന്നവരേയും ബലപ്രയോഗത്തിലൂടെ പുറത്താക്കിയതെന്നാണ് പരാതി. വനിത സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് അലപക്കമുള്ള ഈ വീട്ടില്‍ എത്തിയത്. സമയപപരിധി കഴിഞ്ഞിട്ടും ഷൂട്ടിംഗ് പൂര്‍ത്തിയാക്കാതെ വീട് ഒഴിയാത്തതിനാലാണ് തനിക്ക് പൊലീസിന്റെ സഹായം തേടേണ്ടി വന്നതെന്നും ഈ വീട് സ്ഥിരം സിനിമ ചിത്രീകരണങ്ങള്‍ക്കായി വിട്ടു കൊടുക്കുന്നതായതിനാല്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് നഷ്ടം ഉണ്ടാകാതെ നോക്കേണ്ടതുണ്ടായിരുന്നുമെന്നുമാണ് വിജയകുമാര്‍ ഈ സംഭവത്തില്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ മനഃപൂര്‍വം തന്നെ അപമാനിക്കുന്നതിനായി തന്നെയാണ് അര്‍ദ്ധരാത്രിയില്‍ പൊലീസിനെ അയച്ച് തന്നെയും ഒപ്പമുണ്ടായിരുന്ന സാങ്കേതിക പ്രവര്‍ത്തകരേയും വീട്ടില്‍ നിന്നും പുറത്താക്കുകയും തനിക്കെതിരേ കേസ് എടുത്തതെന്നും വനിത ആരോപിക്കുന്നു.

തന്റെ അമ്മയായ മഞ്ജുള വിജയകുമാറിന്റെ പേരിലാണ് ഈ വീടെന്നും വിജയകുമാറിന്റെ രണ്ടാമത്തെ ഭാര്യയായ മഞ്ജുളയില്‍ താന്‍ ഉള്‍പ്പെടെ നാല് പെണ്‍മക്കളാണ് ഉള്ളതെന്നും അവരില്‍ മൂത്തയാളായ തനിക്കാണ് അമ്മയുടെ കാലശേഷം ഈ വീടിനു മേല്‍ അവകാശം എന്നും വനിത പറയുന്നു. എന്നാല്‍ ഈ സ്വത്ത് തന്റെ പേരില്‍ ആക്കാനാണ് അച്ഛന്‍ ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് യഥാര്‍ത്ഥ അവകാശിയായ തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും വനിത ആരോപിക്കുന്നു. അമ്മയുടെ മരണത്തോടെ ഈ വീടിന്റെ നിയമപരമായ അവകാശി ഞാന്‍ തന്നെയാണ്, എന്നാല്‍ അച്ഛന്‍ അത് അദ്ദേഹത്തിന്റെതാക്കാന്‍ നോക്കുകയാണ്. അത് അനുവദിക്കില്ല, നിയമപരമായി നേരിടുമെന്നാണ് വനിത പറയുന്നത്. നിയമനടപടികള്‍ അവര്‍ ആരംഭിച്ചിട്ടുമുണ്ട്. കഴിഞ്ഞ 20 വര്‍ഷമായി താന്‍ ഈ വീട്ടിലാണ് താമസിച്ചു പോന്നിരുന്നതെന്നും തന്റെ പാസ്‌പോര്‍ട്ടും ആധാര്‍ കാര്‍ഡുമെല്ലാം ഈ വീട്ടിലെ മേല്‍വിലാസത്തിലാണ് ഉള്ളതെന്നും വനിത പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍