ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
ബോളിവുഡ് നടൻ ഋതിക് റോഷനെതിരെ വഞ്ചനാ കുറ്റം ചുമത്തി ചെന്നൈ സിറ്റി പൊലീസ് കേസെടുത്തു. ആര്.മുരളീധരന് എന്ന വ്യക്തി നല്കിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ഋതിക് റോഷനും മറ്റ് എട്ട് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 420 പ്രകാരമാണ് താരത്തിനെതിരെ കേസ്. അതെ സമയം ഋതിക്കിന് കൈമാറിയ ലീഗൽ നോട്ടീസിന്മേൽ, അദ്ദേഹം മുരളീധരന്റെ നഷ്ടത്തിന് ഉത്തരവാദിയല്ലെന്നാണ് മറുപടി നൽകിയിരിക്കുന്നത്.
ഋതിക് റോഷന്റെ ഉടമസ്ഥതയിൽ 2014ൽ ആരംഭിച്ച എച്ച്ആര്‍എക്സിന്റെ സ്റ്റോക്കിസ്റ്റായി ആർ മുരളീധരനെ നിയമിച്ചിരുന്നു. എന്നാല്‍ താരവും മറ്റുള്ളവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 21 ലക്ഷം രൂപ തട്ടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കമ്പനി ഉത്പന്നങ്ങള്‍ കൃത്യമായി വിപണിയില്‍ എത്തിക്കാതിരിക്കുകയും തന്റെ അറിവില്ലാതെ മാര്‍ക്കറ്റിംഗ് വിഭാഗം പിരിച്ചുവിടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്.