ഓഡിഷനായി ചെല്ലുകയും അതിലൂടെ സെലക്റ്റ് ചെയ്യപ്പെടുകയുമായിരുന്നു.. ഇവിടെത്തിയ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു.
ക്രിസ്മസ് റിലീസായി റിലീസായിരിക്കുന്ന ടൊവിനോചിത്രമായ “എന്റെ ഉമ്മാന്റെ പേരി”ൽ നായികയായിരിക്കുന്നത് തമിഴിൽ നിന്നുള്ള സായിപ്രിയ ആണ്. മുൻപ് തമിഴ് സിനിമയായ ‘ശിവലിംഗ്’യിൽ സാറാ ദേവ എന്ന പേരിൽ അഭിനയിച്ചിട്ടുള്ള സായിപ്രിയ സിനിമയുടെ പ്രൊമോഷൻ വർക്കുകളുമായി ഇന്നലെ കൊച്ചിയിൽ എത്തി. മലയാളത്തിലെ അനുഭവങ്ങളെക്കുറിച്ച് അവരോട് സംസാരിച്ചതിൽ നിന്ന്.
സാറാദേവ എന്ന പേരിൽ ആയിരുന്നല്ലോ ശിവലിംഗയിലും മറ്റും അഭിനയിച്ചിരുന്നത്. മലയാളത്തിൽ എത്തിയപ്പോൾ അതെങ്ങനെ സായിപ്രിയ ആയി?
സായിപ്രിയ ദേവ എന്നാണ് എനിക്ക് മാതാപിതാക്കൾ ഇട്ട പേര്. അത് സിനിമയിലും തിരിച്ചുകിട്ടിയ സന്തോഷത്തിൽ ആണ് ഞാൻ. അത് അത്ര ചെറിയ സന്തോഷമൊന്നുമല്ല. നഷ്ടപ്പെട്ട ഐഡന്റിറ്റി തിരിച്ച് കിട്ടിയ പോലെ ആണത്. പാരന്റ്സിനും വലിയ സന്തോഷമായി. പ്രത്യേകിച്ചും അച്ഛന്.
എങ്ങനെയായിരുന്നു മലയാളത്തിലേക്കുള്ള വഴി തുറന്നത്?
ഓഡിഷനായി ചെല്ലുകയും അതിലൂടെ സെലക്റ്റ് ചെയ്യപ്പെടുകയുമായിരുന്നു.. ഇവിടെത്തിയ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു.
ഒരു പുതുമുഖനായിക എന്ന നിലയിൽ എന്തായിരുന്നു മലയാളസിനിമയിൽ നിന്നുള്ള അനുഭവം?
പുതുമുഖമെന്ന നിലയിലാണ് വന്നതെങ്കിലും ഒട്ടും പ്രതീക്ഷിക്കാനാവാത്ത വിധത്തിലുള്ള സവിശേഷമായ പരിഗണനയായിരുന്നു സെറ്റിൽ നിന്ന് ലഭിച്ചത്. ഏറക്കുറെ ഒരു രാജകുമാരിയ്ക്ക് തുല്യമായ പരിഗണന എന്നുപറഞ്ഞാലും അധികമാവില്ല. ടൊവിനോ , ഉർവശി മാം, ഹരീഷ് കണാരൻ എന്നിവരുടെ എല്ലാം സപ്പോർട്ട് ആവേശജനകമായിരുന്നു..
ഭാഷാപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ.?
മലബാർ തലശ്ശേരി ഭാഷ ശരിയ്ക്കും ബുദ്ധിമുട്ടായിരുന്നു. സെറ്റിൽ എല്ലാവരുടെയും സഹകരണത്തോടെയും പ്രോമ്പ്റ്റിംഗിലൂടെയും മറി കടക്കുകയായിരുന്നു. എന്നാലും മലയാളം എനിക്ക് നന്നായി ഇഷ്ടമായി
‘എന്റെ ഉമ്മാന്റെ പേരി’ ലെ കഥാപാത്രത്തെ കുറിച്ച് എന്താണ് പറയാനുള്ളത്..?
സൈനബ എന്നാണ് എന്റെ ക്യാരക്റ്ററിന്റെ പേര്. ടൊവിനോ അവതരിപ്പിക്കുന്ന ഹമീദിന്റെ നായികയായ തലശ്ശേരിക്കാരി പെൺകുട്ടി ആണ് സൈനബ . കൂടുതലായി ഉള്ളത് സിനിമയിലൂടെ അറിയുക.
ടൊവിനോയും ഉർവശിയുമൊത്തുമുള്ള അനുഭവം എങ്ങനെ?
Tovino is so humble and nice guy. ഒരു ജാഡയുമില്ലാത്ത ഹീറോ. ഷൂട്ടിംഗിൽ എന്നെ ഒരു പാട് ഹെല്പ് ചെയ്തു. ഉർവശി മാഡമാണെങ്കിൽ അമ്മയെ പോലായിരുന്നു എന്നെ കെയർ ചെയ്തത്. അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടായിരുന്നു . എല്ലാവരുടെയും സിമ്പ്ലിസിറ്റി എടുത്തു പറയേണ്ടതാണ്. ഹരീഷ് കണാരനെയും മറക്കാനാവില്ല
എവിടെയാണ് സായിപ്രിയയുടെ വീടും നാടും? സിനിമയുമായി ബന്ധമുള്ള ഫാമിലി ബാക്ക്ഗ്രൗണ്ട് ഉണ്ടായിരുന്നോ?
ബേസിക്കലി ചെന്നൈ ബേസ്ഡ് തമിഴ് ഗേൾ ആണ് ഞാൻ. ഈ തലമുറയും ഇതിനുതൊട്ടുമുൻപുള്ള തലമുറയും സിനിമയുമായി ബന്ധമൊന്നുമില്ല. പക്ഷെ, തമിഴ്നാട്ടിലെ ആദ്യകാലടാക്കീസ് ആയ മുരുകൻ ടാക്കീസ് എന്റെ ഗ്രെയ്റ്റ് ഗ്രാൻഡ്ഫാദർ തുടങ്ങിയതായിരുന്നു. ഗ്രാന്റ്ഫാദറും പ്രൊഡക്ഷൻ രംഗത്തുണ്ടായിരുന്നു. പിന്നീട് വിട്ടുപോയ കുടുംബത്തിന്റെ സിനിമാബന്ധം എന്നിലൂടെ പി വാസുവിന്റെ ‘ശിവലിംഗ’യിൽ പുനരാരംഭിക്കുകയായിരുന്നു.
കരിയറിലും അഭിനയത്തിലും റോൾമോഡലുകൾ ഉണ്ടോ?
പ്രിയങ്കാചോപ്രയെയും ജയലളിതാമാഡത്തെയുമാണ് എനിക്കിഷ്ടം . അങ്ങനെ പലരുമുണ്ട്. പക്ഷെ റോൾമോഡൽ പ്രിയങ്കാചോപ്ര തന്നെ. സ്വപ്രയത്നത്തിലൂടെയാണ് അവർ ഹോളിവുഡ് വരെ എത്തിയത്. ആക്റ്റേഴ്സിൽ എന്റെ റോൾമോഡൽസ് ഷാരുഖ് ഖാനും സൽമാനുമാണ് . സൽമാനെയാണ് കൂടുതൽ ഇഷ്ടം.
മലയാളത്തിൽ തുടരാൻ ആഗ്രഹിക്കുന്നുണ്ടോ..?
തീർച്ചയായും. മലയാളം സിനിമാ ഇൻഡസ്ട്രിയെ ഞാൻ അത്രയ്ക്കും ഇഷ്ടപ്പെടുന്നു. നല്ലറോളുകൾ കിട്ടിയാൽ ഇവിടെ തുടരാൻ തന്നെയാണ് ആഗ്രഹം. മണിരത്നം സിനിമകളിലെ പോലുള്ള നായികാകഥാപാത്രങ്ങൾ കിട്ടുക എന്നതാണ് അഭിലാഷം..
മലയാളി പ്രേക്ഷകരോട് എന്തെങ്കിലും പറയാനുണ്ടോ?
ഷുവർ. എന്നെപ്പോലൊരു പുതുമുഖമായ പെൺകുട്ടിക്ക് നിങ്ങളുടെ സപ്പോർട്ടും സ്നേഹവും തന്നെയാണ് ഏറ്റവും വലുത്. സ്നേഹം എന്ന വാക്കിനെക്കാളും പവർഫുള്ളായ ഒന്നും ഈ ലോകത്തിൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ ആത്മാർത്ഥമായ സ്നേഹം എല്ലായ്പ്പോഴും പ്രതീക്ഷിക്കുന്നു. അതിലൂടെ മാത്രമേ എനിക്ക് നിലനിൽക്കാനാവൂ.
ഹൃദയത്തെ തൊട്ട് ഉമ്മയെ തേടിയുള്ള യാത്രകള്‍; താരപ്രഭയില്ലാതെ ടൊവിനോ വീണ്ടും