സാന്‍ഡല്‍വുഡിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്
കന്നഡ സിനിമാ ഇൻഡസ്ട്രിയുടെ അതിർ വരമ്പുകൾ ഭേദിച്ഛ് മുന്നേറിയ ചിത്രമാണ് കെ.ജി.ഫ്. യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് ആഗോള ബോക്‌സ്‌ഓഫീസില്‍ ചുരുങ്ങിയ ദിനങ്ങളില്‍ 100 കോടിയും പിന്നിട്ട് മുന്നേറ്റം തുടരുകയാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കന്നഡ ചിത്രവുമാണ് കെ.ജി.ഫ് സാന്‍ഡല്‍വുഡിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്.
കെജിഎഫിന്റെ ഔട്ട്‌ഡോര്‍ ചിത്രീകരണത്തില്‍ കൃത്രിമ വെളിച്ചങ്ങള്‍ക്ക് പകരം തീയാണ് ഉപയോഗിച്ചതെന്നും,ചിത്രത്തിന്റെ സിനിമാറ്റോഗ്രഫര്‍ ഭുവന്‍ ഗൗഡ പറയുന്നു.ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കു വെച്ചത്.
മാസ്റ്റര്‍ പ്രൈം എന്ന ലെന്‍സാണ് കെജിഎഫില്‍ ഞാന്‍ ഉപയോഗിച്ചത്. പ്രധാന സബ്ജക്ടിനെ മാത്രം ഫോക്കസ് ചെയ്ത് മറ്റുള്ളവയെ ബ്ലര്‍ ചെയ്യുന്ന ലെന്‍സാണ് അത്. ലൈറ്റിംഗ് ആയിരുന്നു ഞങ്ങള്‍ ആഗ്രഹിച്ച തരത്തിലുള്ള ദൃശ്യങ്ങള്‍ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരുന്ന മറ്റൊരു പ്രധാന സംഗതി. ഔട്ട്‌ഡോര്‍ ചിത്രീകരണത്തില്‍ കൃത്രിമ വെളിച്ചങ്ങളൊന്നും ഉപയോഗിച്ചില്ല, അത് രാത്രിയാണെങ്കില്‍ പോലും. രാത്രിയിലെ ഔട്ട്‌ഡോര്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തീയാണ് ഉപയോഗിച്ചത്. കൂറ്റന്‍ സെറ്റുകളിലായിരുന്നു ചിത്രീകരണം എന്നതിനാല്‍ പലപ്പോഴും ഒരു വലിയ പ്രദേശത്ത് തീയിടേണ്ടി വന്നിട്ടുണ്ട്. ക്യാമറ മിക്കപ്പോഴും ഞാന്‍ തോളിലാണ് എടുത്തത്. അതുകൊണ്ടാണ് 40 ശതമാനം ദൃശ്യങ്ങളിലും ഒരു ചലനമുള്ളത്.
ദൃശ്യപരമായി കെജിഎഫ് ആദ്യഭാഗത്തേക്കാള്‍ മുകളില്‍ നില്‍ക്കുന്നതാവും രണ്ടാം ഭാഗമെന്നും ചിത്രം ഹോളിവുഡ് നിലവാരത്തിലാവും പുറത്തെത്തുകയെന്നും പറയുന്നു ഭുവന്‍ ഗൗഡ. ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള പ്രതികരണമാണ് ആദ്യഭാഗത്തിന് കിട്ടിയത്. അതിനാല്‍ത്തന്നെ രണ്ടാംഭാഗത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ആദ്യഭാഗത്തിന്റെ ചിത്രീകരണത്തിനിടെ രണ്ടാംഭാഗത്തിനായുള്ള അഞ്ച് ശതമാനം രംഗങ്ങളേ ഷൂട്ട് ചെയ്തിട്ടുള്ളൂ. 95 ശതമാനം ചിത്രീകരണം ഇനിയും പൂര്‍ത്തീകരിക്കാനുണ്ടെന്നും അദ്ദേഹം പറയുന്നു.