സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡബ്ല്യു സി സി പോലൊരു സംഘടനയുടെ ആവശ്യമില്ല
സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡബ്ല്യു സി സി പോലൊരു സംഘടനയുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ലെന്ന് അഭിനേത്രി മംമ്ത മോഹൻദാസ്. “ഡബ്ല്യു സി സി യിൽ അംഗമല്ല. സംഘടനയുടെ രൂപീകരണ സമയത്ത് ഞാൻ സ്ഥലത്തുണ്ടായിരുന്നില്ല. ഞാൻ ഉണ്ടായിരുന്നാലും അതിൽ അംഗത്വം എടുക്കില്ല. ഡബ്ല്യു സി സിയോട് എനിക്ക് പ്രത്യേകിച്ച അഭിപ്രായ വ്യത്യാസം ഒന്നുമില്ലെങ്കിലും അത്തരം ഒരു സംഘടനയുടെ ആവശ്യം ഇവിടെ ഉണ്ടെന്നു തോന്നുന്നില്ല” ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ ഒരഭിമുഖത്തിൽ മംമ്ത പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്കു അവർ ഇങ്ങനെ പ്രതികരിച്ചു “കുറ്റാരോപിതനായ നടന്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്‌നങ്ങള്‍ നേരത്തെ തുടങ്ങിയതാണ്. അല്ലാതെ ആ സംഭവം നടന്ന ദിവസമല്ല ഇതിന് തുടക്കമായത്. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ പിന്നീട് അതിന്റെ പേരിലുണ്ടാകുന്ന കാര്യങ്ങളെ നേരിടാന്‍ തയ്യാറാകണം. സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതിന്റെ ഉത്തരവാദി അവര്‍ തന്നെയാണെന്നാണ് എനിക്ക് മനസിലാകുന്നത്. സുന്ദരിയായ, സ്വയം തന്നെക്കുറിച്ച് ബോധ്യമുളള സ്വതന്ത്ര്യമായ ഒരു സ്ത്രീക്ക് തനിയെ അതിജീവിക്കാനും നിലകൊളളാനും ബുദ്ധിമുട്ടാണ്. അവരെ വെല്ലുവിളിക്കാന്‍ സമൂഹത്തിന് ഇഷ്ടമാണെന്നാണ് മനസിലാക്കുന്നത്. ഇത്തരത്തില്‍ സുന്ദരികളായ സ്ത്രീകളാണ് കൂടുതലായി ആക്രമിക്കപ്പെടുന്നത്. വേറൊന്നും ഉദ്ദേശിച്ചല്ല ഇത് പറയുന്നത്. ആര്‍ക്കും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.”
ആകെ ഒരു എ എം എം എയുടെ യോഗത്തിലാണ് ഞാന്‍ പങ്കെടുത്തത്. 2006നുശേഷം ഞാന്‍ മീറ്റിംഗുകളില്‍ പങ്കെടുത്തിട്ടില്ല. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളില്‍ എ എം എം എ എത്രത്തോളം ഇടപെടുന്നുണ്ട് എന്നു എനിക്കു അഭിപ്രായം സാധിക്കില്ല. എനിക്കു എന്റെ തന്നെ ഒരുപാട് പ്രശ്നങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പരിഹരിക്കാന്‍ ഉണ്ടായിരുന്നു.” മംമ്ത പറഞ്ഞു. ഞാന്‍ വരുന്നു എന്റെ ജോലി ചെയ്യുന്നു പോകുന്നു, അത്രമാത്രം.
അതേസമയം എ എം എം എ മകനെ സംരക്ഷിച്ചു കൊണ്ട് മകളെ ഒഴിവാക്കുന്നു എന്ന പത്രത്തലക്കെട്ടുകൾ തമാശയായി തോന്നുന്നു എന്ന് മമത പറഞ്ഞു. ഒരു ഭാഗം മാത്രം പിടിച്ചു കൊണ്ടുള്ള പ്രചാരണം ആയിരുന്നു അതെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണ് ഇതുപകരിക്കുക എന്നും മംമ്ത കുറ്റപ്പെടുത്തി. എന്നാല്‍ എം എം എം എയില്‍ നിന്നും നടിമാര്‍ രാജിവെച്ച വിഷയം സംബന്ധിച്ചു എന്തെങ്കിലും പ്രതികരിക്കാന്‍ മംമ്ത തയ്യാറായില്ല.
നവാഗതനായ അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം നീലിയുടെ വിശേഷങ്ങൾ പങ്കു വെക്കുന്നതിനിടെ ആണ് മംമ്തയുടെ വിവാദ പ്രസ്താവനകൾ. കാർബൺ എന്ന ചിത്രത്തിന് ശേഷം മംമ്ത അഭിനയിക്കുന്ന നീലി ഒരു ഹൊറർ കോമഡി ത്രില്ലർ ആണ്. ചിത്രത്തില്‍ അനൂപ് മേനോനും നായക വേഷത്തിലുണ്ട്.കേരളത്തില്‍ ഏറെ പ്രസിദ്ധമായ കളിയങ്കാട്ട് നീലി എന്ന ഐതിഹ്യവുമായി ചിത്രത്തിന് ബന്ധമുണ്ടോയെന്നത് വ്യക്തമല്ല. റിയാസ് മാറാത്ത് തിരക്കഥ ഒരുക്കുന്ന ചിത്രം ഡോ. സുന്ദര്‍ മേനോനാണ് നിര്‍മിക്കുന്നത്.
ഇരകളല്ല, വേട്ടക്കാര്‍ തന്നെയാണ് ഉത്തരവാദികള്‍; മമ്തയ്ക്ക് മറുപടി കൊടുത്ത് റിമ