പ്രളയബാധിതരായ ജനങ്ങൾക്ക് മഞ്ജു ഫൗണ്ടേഷന്റെ വകയായി ഒരു ട്രക്ക് നിറയെ സാധനങ്ങളുമായി മഞ്ജു പുള്ളിലെത്തിയിരുന്നു.
പ്രളയക്കെടുതിയിൽ അകപ്പെട്ട ജനങ്ങൾക്ക് കൈതാങ്ങായി നടി മഞ്ജുവാര്യർ. വെളളപ്പൊക്കത്തിനെ തുടർന്ന് ഇപ്പോഴും വീടുകളിൽ താമസയോഗ്യമാകാത്തവർക്ക് വീടിന്റെ ടെറസ്സ് നൽകിയിരിക്കുകയാണ് താരം. വീടിന്റെ ടെറസ്സിൽ താൽക്കാലികമായി കുറച്ച് കുടുംബാംഗങ്ങൾ കിടക്കാനുള്ള സൗകര്യവും ഒരിക്കിയിട്ടുണ്ട്..തൃശൂർ ജില്ലയിലെ ആലപ്പാട്-പുള്ള് കോൾമേഖലയിൽ പ്രളയം കനത്ത നാശം വിതച്ചിടത്ത് തന്നെയായിരുന്നു മഞ്ജുവിന്റെ വീട്. നാടിനെ പ്രളയം വിഴുങ്ങിയപ്പോൾ ആലപ്പാട്--പുള്ള് മേഖല ഒറ്റപ്പെട്ട തുരുത്തായിരുന്നു..
ക്യാമ്പുകളിൽ ആൾത്തിരക്കായതോടെ ദുരന്തത്തിനിരയായവരെ പൂട്ടിക്കിടക്കുന്ന തങ്ങളുടെ വീട്ടിൽ താമസിപ്പിക്കാമെന്ന് നിർദേശിച്ചത് മഞ്ജുവാണ്. പുള്ളിലെ 30 വീടുകൾ നിശ്ശേഷം തകർന്നതിനാൽ വെള്ളം ഇറങ്ങിയിട്ടും പല കുടുംബങ്ങൾക്കും തിരിച്ചുപോകാൻ ഇടമുണ്ടായിരുന്നില്ല. 29ന് തുറക്കേണ്ടതിനാൽ 27ന് തന്നെ സ്കൂളുകളിലെ ക്യാമ്പുകൾ പിരിച്ചുവിട്ടു. 30 വീട്ടുകാരെ 14 സ്ഥലങ്ങളിലായി താമസിപ്പിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഇതിന് തന്റെ വീടും ഉപയോഗപ്പെടുത്താമെന്ന് മഞ്ജു നിർദേശിച്ചു. വീട് നഷ്ടപ്പെട്ടവർക്ക് താൽക്കാലിക ഷെൽറ്റർ നിർമിച്ചു കൊടുക്കാൻ സാമ്പത്തിക സഹായം നൽകാമെന്നും മഞ്ജു വാര്യർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പുള്ള് സ്കൂളിലെ പി.ടി.എ പ്രസിഡൻറ് ജോബി അറിയിച്ചു.
പ്രളയബാധിതരായ ജനങ്ങൾക്ക് മഞ്ജു ഫൗണ്ടേഷന്റെ വകയായി ഒരു ട്രക്ക് നിറയെ സാധനങ്ങളുമായി മഞ്ജു പുള്ളിലെത്തിയിരുന്നു. നേരത്തെ മഞ്ജു വാര്യർ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ദുരിതബാധിതർക്കൊപ്പം സമയം ചിലവഴിച്ചിരുന്നു.