ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീനെതിരെ 2016ല്‍ നടി അലീസിയ മിലാനോ തുടങ്ങിവച്ച മീ ടൂ കാംപെയിനിന്റെ ഭാഗമായുള്ള വെളിപ്പെടുത്തലുകള്‍ മലയാള സിനിമയേയും ഉലച്ചുകൊണ്ടിരിക്കുകയാണ്.
ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീനെതിരെ 2016ല്‍ നടി അലീസിയ മിലാനോ തുടങ്ങിവച്ച മീ ടൂ കാംപെയിനിന്റെ ഭാഗമായുള്ള വെളിപ്പെടുത്തലുകളുടെ തുടര്‍ച്ച, മലയാള സിനിമയേയും ഉലച്ചുകൊണ്ടിരിക്കുകയാണ്. സിനിമ ഇന്‍ഡസ്ട്രിയില്‍ തങ്ങള്‍ നേരിട്ട, നേരിട്ടുകൊണ്ടിരിക്കുന്ന ലൈംഗിക പീഡനങ്ങളേയും ലൈംഗിക ചൂഷണങ്ങളേയും അതിക്രമങ്ങളേയും പറ്റി നടിമാര്‍ അടക്കമുള്ള വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങിവച്ച കാംപെയിന്‍ ആഗോളതലത്തില്‍ തരംഗമായി മാറിയിരിക്കുകയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍. കേരളത്തില്‍ ഇത് പ്രകാരം ആദ്യം ആരോപണം നേരിടുന്നത് നടനും എംഎല്‍എയുമായ മുകേഷ് ആണ്.
10 വര്‍ഷം മുമ്പ് താന്‍ ഒരു പ്രമുഖ നടനില്‍ നിന്നുണ്ടായ പീഡന അനുഭവം തുറന്നുപറഞ്ഞപ്പോള്‍ പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ലെന്ന് നടി തനുശ്രീ ദത്ത പൊതുസമൂഹത്തെ ഓര്‍മ്മിപ്പിച്ചു. താന്‍ പറഞ്ഞ നടന്‍ നാന പടേക്കര്‍ ആണെന്ന് അവര്‍ വെളിപ്പെടുത്തി. സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ പീഡനത്തെ പറ്റി അവര്‍ പിന്നീട് പറഞ്ഞു. മുഖ്യധാര സിനിമ ലോകത്തെ കുറച്ച് ചലച്ചിത്രപ്രവര്‍ത്തകരെങ്കിലും തനുശ്രീക്ക് പിന്തുണയുമായെത്തി.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നടന്‍ ദിലീപിന്റെ അറസ്റ്റിലടക്കം മലയാള സിനിമ താരങ്ങളുടെ സംഘടനയായ എഎംഎംഎ സ്വീകരിച്ച നിലപാട് പരക്കെ വിമര്‍ശിക്കപ്പെടുകയും സ്ത്രീവിരുദ്ധ സമീപനം ചോദ്യം ചെയ്യപ്പെടുകയുമുണ്ടായി. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പോലുള്ള വനിത സംഘടനകള്‍ മലയാള സിനിമയിലെ സ്ത്രീ പ്രവര്‍ത്തകര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരായി രൂപം കൊണ്ടു. ഇപ്പോള്‍ ബോളിവുഡിലെ മീ ടൂ കൊടുങ്കാറ്റ് മലയാള സിനിമയിലെത്തുമ്പോള്‍ ആദ്യം പിടികൂടിയിരിക്കുന്നത് നടന്‍ മുകേഷിനെയാണ്. സിനിമ രംഗത്തുള്ള സ്ത്രീയല്ല. ചാനല്‍ പരിപാടിയുമായി ബന്ധപ്പെട്ടായാണ് മുകേഷിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ആരോപണം ഉന്നയിച്ച ടെസ് ജോസഫ് ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ്.
ബോളിവുഡില്‍ മീ ടൂ കാറ്റ് ആഞ്ഞടിക്കുകയാണ്. പല നെടുങ്കന്‍ കോട്ടകളും അതില്‍ ആടി ഉലയുന്നു. തകരുന്നു. 2008ല്‍ ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാന പടേക്കര്‍ തന്നെ കടന്നുപിടിച്ച് ഉപദ്രവിച്ചതും 2005ല്‍ ചോക്കളേറ്റ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് തന്നോട് തുണിയുരിഞ്ഞ് നൃത്തം ചെയ്യാന്‍ വിവേക് അഗ്നിഹോത്രി ആവശ്യപ്പെട്ടിരുന്നതായുമാണ് തനുശ്രീ ദത്ത പറഞ്ഞത്. നാന പടേക്കര്‍ ആവശ്യപ്പെട്ടത് പ്രകാരം എംഎന്‍എസ് ഗുണ്ടകള്‍ തന്നെയും കുടുംബത്തേയും ആക്രമിച്ചതായി തനുശ്രീ ആരോപിച്ചു. കങ്കണ റാണട്ട് ആണ് തനുശ്രീക്കൊപ്പം ഇത്തരത്തില്‍ ആരോപണവുമായി രംഗത്തുള്ള മറ്റൊരാള്‍. തനിക്ക് ദേശീയ പുരസ്‌കാരം നേടിത്തന്ന ക്വീന്‍ എന്ന സിനിമയുടെ സംവിധായകന്‍ വികാസ് ബാലിനെതിരെയാണ് കങ്കണ രംഗത്തെത്തിയിരിക്കുന്നത്. ക്വീനില്‍ അഭിനയിച്ച നടി നയനി ദീക്ഷിതും വികാസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദി ടെലിവിഷന്‍ രംഗത്തും മീ ടൂ കാമ്പെയിന്‍ തുടങ്ങിക്കഴിഞ്ഞു.
മാധ്യമ പ്രവര്‍ത്തക സന്ധ്യ മേനോന്‍ പുറത്തുവിട്ട സ്ക്രീന്‍ ഷോട്ടുകളില്‍ നടനും സംവിധായകനുമായ രജത് കപൂറിനെതിരെ രണ്ടു പെണ്‍കുട്ടികള്‍ ആരോപണവുമായി രംഗത്ത് വന്നിരുന്നു. പേര് വെളിപ്പെടുത്താത്ത ഒരു മാധ്യമ പ്രവര്‍ത്തകയോട് നിങ്ങളുടെ ശബ്ദം പോലെ സെക്സിയാണോ എന്നു ചോദിച്ച രജത് കപൂര്‍ ശരീര അളവുകളും ചോദിച്ചു. മറ്റൊരു സ്ത്രീ ഒരു തൊഴില്‍സംബന്ധ കൂടിക്കാഴ്ചയ്ക്ക് ശേഷം രജത് കപൂര്‍ തന്നെ നിരന്തരം ശല്യപ്പെടുത്തിയതായി ട്വീറ്റ് ചെയ്യുകയുണ്ടായി.
MeToo: നടൻ മുകേഷ് ലൈംഗിക ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്ന് ടെസ്സ് ജോസഫ്
എലിസയോട് മീ ടൂ എന്നു പറയുന്ന ഹോളിവുഡും പാര്‍വതിയെ ഫെമിനിച്ചിയാക്കുന്ന മോളിവുഡും