രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ വൈകിയതിനാല്‍ തിരക്കഥ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് സംവിധായകനെതിരെ എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന ഹര്‍ജി കോടതി തള്ളി.
തിരക്കഥ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അനിശ്ചിതത്തിലായ രണ്ടാമൂഴം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമോ ? ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ പ്രതികരിക്കുകയാണ്. സിനിമ നടക്കുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിനിടയില്‍ രണ്ടാമൂഴത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മോഹന്‍ലാല്‍. ഗള്‍ഫ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ പ്രതികരിച്ചത്. ” ഞങ്ങള്‍ ഇപ്പോഴും ചിത്രത്തിനായി ശ്രമിക്കുകയാണ്. അപ്പോളാണ് ചില പ്രശ്നങ്ങള്‍ ഉണ്ടായത്. അതൊക്കെ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രം സംഭവിക്കട്ടെ .. മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം, രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ വൈകിയതിനാല്‍ തിരക്കഥ തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് സംവിധായകനെതിരെ എം.ടി. വാസുദേവന്‍ നായര്‍ നല്‍കിയ കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന ഹര്‍ജി കോടതി തള്ളി. മധ്യസ്ഥന്‍ മുഖേന കേസ് തീര്‍പ്പാക്കണമെന്ന ആവശ്യപ്പെട്ട് എതിര്‍കക്ഷിയായ സംവിധായകന്‍ വി.എ. ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയാണ് ഒന്നാം അഡീഷണല്‍ മുന്‍സിഫ് കോടതി തള്ളിയത്.
സിനിമ നിര്‍മ്മിക്കാനുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ കരാര്‍ നില നില്‍ക്കാത്തതിനാല്‍ മധ്യസ്ഥ ശ്രമത്തിന്റ പ്രശ്നമുദിക്കുന്നില്ലെന്ന എം.ടിയുടെ വാദം ശരിവെച്ചാണ് നടപടി. കേസ് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും. വി.എ. ശ്രീകുമാര്‍ മേനോന്‍, അദ്ദേഹം മാനേജിങ് ഡയറക്ടറായ എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരെയാണ് എം.ടി പരാതി നല്‍കിയത്.
ചിത്രത്തിൽ ഭീമന്റെ റോളിൽ സൂപ്പർ താരം മോഹൻലാലിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരത‌്’ എന്ന പേരിൽ രണ്ട‌് ഭാഗങ്ങളായി 1000 കോടി രൂപ ചെലവിടുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ‌് കരുതിയിരുന്നത‌്. പ്രവാസി വ്യവസായി ബി ആർ ഷെട്ടിയായിരുന്നു നിർമാതാവ‌്.
എന്നാൽ രണ്ടാമുഴം എന്ന സിനിമ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. എംടിയെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് തന്റെ വീഴ്ച്ചയാണെന്നും, എംടി യെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തുടർന്നാണ് ഒരു മധ്യസ്ഥനെ വെച്ച് ചർച്ച നടത്തണമെന്ന് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടത്.