ബോളിവുഡിലേക്ക് തിരിച്ചുവരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോണ്‍ ഓകെ പ്ലീസിന്റെ സംവിധായകനായ രാകേഷ് സാരംഗിന്റെ പ്രതികരണം.
പത്ത് വര്‍ഷം മുമ്പ് തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചത് നാനാ പടേക്കറാണെന്ന നടി തനുശ്രീയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ചു കൊണ്ട് നാനാ പട്ടേക്കർ. പൊട്ടിച്ചിരിച്ചു കൊണ്ടാണ് പടേക്കര്‍ മറുപടി പറഞ്ഞത്. നൂറോളം പേരുടെ മുന്നില്‍ വെച്ച ഞാന്‍ എന്ത് പീഡനം നടത്താനാണ്, ഇവര്‍ക്ക് ഞാന്‍ എന്ത് മറുപടിയാണ് കൊടുക്കേണ്ടത്. ഇതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നത് വെറുതേയാണ്. ഇതിനെ നിയമപരമായി നേരിടാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഞാന്‍ എന്റെ തൊഴില്‍ ചെയ്ത് പോവും ആളുകള്‍ എന്ത് വേണമെങ്കിലും പറയട്ടെ. നാന പടേക്കര്‍ പറഞ്ഞു.
ടൈംസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് നാനാ പടേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സൂം ടീവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനുശ്രീ നാനാ പടേക്കറുടെ പേര് വെളിപ്പെടുത്തിയത്. പത്ത് വര്‍ഷം മുമ്പ് നടന്ന ഈ സംഭവം ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും എന്നാല്‍ ആരും തന്നെ ചെറുവിരല്‍ പോലും അനക്കിയില്ലെന്നും തനുശ്രീ പറഞ്ഞു. അതേസമയം,
അക്ഷയ് കുമാര്‍, രജനീകാന്ത് തുടങ്ങിയവരുടെ പേര് എടുത്ത് പറഞ്ഞ് തനുശ്രീ വിമര്‍ശിക്കുകയും ചെയ്തു. എ ലിസ്റ്റഡ് നടന്മാര്‍ നാനാ പടേക്കറെ പോലുള്ള ആളുകളെ ബഹിഷ്‌കരിച്ചാല്‍ മാത്രമെ മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയുള്ളു എന്നും അവര്‍ പറഞ്ഞു.
കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മ്മാതാവ് സാമി സാദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരെയും തനുശ്രീ ആരോപണമുന്നയിക്കുന്നുണ്ട്. ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിച്ച ആഷിഖ് ബനായാ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയയാണ് തനുശ്രീ ദത്ത.
ബോളിവുഡിലേക്ക് തിരിച്ചുവരാനായി തനുശ്രീ സൃഷ്ടിച്ച ഒരു വിവാദമാണിതെന്നാണ് ഹോണ്‍ ഓകെ പ്ലീസിന്റെ സംവിധായകനായ രാകേഷ് സാരംഗിന്റെ പ്രതികരണം.