UPDATES

സിനിമ

പലരുടെയും കുരു പൊട്ടിക്കാനുള്ള ഐറ്റംസ് കുഴിബോംബുകളായിട്ടുണ്ട് ഈ സിനിമയില്‍; നീയും ഞാനും എകെ സാജന്റെ ധീര ശ്രമം

സംഘിയും സുഡാപ്പിയും അതേ പേരില്‍ കടന്നു വരുന്ന ആദ്യ മലയാള സിനിമ

ശൈലന്‍

ശൈലന്‍

ഷറഫുദ്ദീന്റെ കണ്ണുകളിൽ നിറയെ പ്രണയമാണ്. മുഖത്ത് ഉടലിൽ ചലനങ്ങളിൽ എല്ലാം പൂത്തുവിരിയുന്ന പ്രണയം. വളരെക്കാലം കൂടി ഒരു മലയാളസിനിമാനായകൻ ഒരു പ്രണയസിനിമയെ സഹനടന്റെയോ കോമഡിയന്റെയോ ഒന്നും ഹെൽപ്പ് കൂടാതെ ഒറ്റയ്ക്ക് പെട്ടലിയിൽ ചുമന്നുകൊണ്ടുപോവുന്ന മനോഹരമായ കാഴ്ച കാണാം എ കെ സാജന്റെ നീയും ഞാനും എന്ന സിനിമയുടെ ആദ്യപകുതിയിൽ.

യാക്കൂബ് എന്ന സ്‌പെഷ്യൽ ബ്രാഞ്ച് പൊലിസുകാരൻ തന്റെ ജോലിയുടെ ഭാഗമായി ഹാഷ്മി എന്ന പെൺകുട്ടിയെ ഫോളോ ചെയ്യേണ്ടിവരുന്നതിനിടയിൽ അവളുമായി പ്രണയത്തിലാകുകയാണ്. പെണ്ണുകാണാൻ ചെല്ലുന്ന അയാളോട് അവൾ നിഷ്കരുണം പറയുന്നത്, തനിക്ക് പൊലിസുകാരെ ഇഷ്ടമല്ല എന്നാണ്. തന്റെ സ്വതസിദ്ധമായ കൗണ്ടറിൽ ഡി ജി പി പെണ്ണ് കാണാൻ ചെന്നാൽ വരെ ഇതാണ്‌ അവസ്ഥ എന്നയാൾ പറയുന്നുണ്ടെങ്കിലും പിറ്റേന്ന് മുതൽ അയാൾക്ക് ജോലിക്ക് പോകാനാവുന്നില്ല.

ഷറഫുദ്ദീനോളം പ്രണയപരവശത ചലനങ്ങളിൽ കൊണ്ടുവരാൻ അനു സിതാരയ്ക്ക് കഴിയുന്നില്ലെങ്കിലും എ കെ സാജൻ ഹാഷ്മിയെ അതീവസുന്ദരിയായി സ്ക്രീനിലേക്ക് പകർത്താൻ മാക്സിമം ശ്രമിച്ചത് ആദ്യപകുതിയെ അതീവ മനോഹരമാക്കുന്നു.

പക്ഷെ, ഇന്റർവെൽ വരെ മാത്രമേ ‘ഞാനും നീയും’ ഒരു പ്രണയസിനിമായാകുന്നുള്ളൂ. പടത്തിന്റെ പേര് എഴുതിക്കാണിക്കുന്നതും അവിടെ തന്നെ. അതിന് ശേഷം ഞാനും നീയും ചേർന്ന് നമ്മൾ ആകുന്നു. മലയാളിസമൂഹം. പടത്തിന്റെ ഴോണർ തന്നെ മാറുന്നു. ക്യാമറ കേരളത്തിന്റെ ഇന്നത്തെ സാമൂഹ്യാവസ്ഥകളിലേക്ക് തുറക്കുന്നു.

Read More: വയലന്‍സും ക്രൈമും ഒഴിവാക്കി ഒരു മനുഷ്യന്റെ ചരിത്രം എഴുതാന്‍ കഴിയില്ല: എ കെ സാജന്‍/ അഭിമുഖം

അവിടെ സദാചാരപോലീസിംഗ് ഉണ്ട്… സംഘിയുണ്ട്… സുഡാപ്പിയുണ്ട്.. ജനകീയ വിചാരണകൾ ഉണ്ട്..എങ്ങനെങ്കിലും ഒരു ബലിദാനിയെ സൃഷ്ടിക്കാനുള്ള തീവ്രശ്രമങ്ങൾ ഉണ്ട്. അടുത്ത വീട്ടിലെ ജാരനെ പിടിക്കാൻ ഭർത്താവ് ഉമ്മറത്ത് കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുമ്പോൾ സ്വന്തം കിടപ്പറയിൽ നൈസായി കാമുകനെ വിളിച്ച് കയറ്റുന്ന കുലസ്ത്രീയുണ്ട്. ഫ്രസ്ട്രേഷന്റെ മൂർത്തിമദ്രൂപങ്ങളുണ്ട്.. എല്ലാമുണ്ട്… സംഘി സുഡാപ്പി എന്നൊക്കെ കൃത്യമായി പേര് വിളിച്ചുകൊണ്ട് തന്നെ ഒരു മലയാളസിനിമ കാര്യങ്ങളെ അഭിസംബോധന ചെയ്യുന്നത് ആദ്യമായിട്ടാണെന്ന തോന്നുന്നു.

എ കെ സാജന്റെ ശ്രമം ധീരമാണ്. പലരുടെയും കുരു പൊട്ടിക്കാനുള്ള ഐറ്റംസ് ഒക്കെ കുഴിബോംബുകളായിട്ട് ഉണ്ട്. രണ്ട് പാതികളിലും രണ്ട് വ്യത്യസ്തപടങ്ങൾ തന്നെയായി നീയും ഞാനും സ്‌പെയ്‌സ് ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ ദൈർഘ്യം 161മിനിറ്റ്. ഒന്ന് ട്രിം ചെയ്യാരുന്നു എന്ന് വേണമെങ്കിൽ നെഗറ്റീവ് ആയി പറയാം.

ഷറഫുവിനെ കുറിച്ച് ഒരു വാക്ക് കൂടി പറയാതെ വിടുന്നത് ശരിയല്ല. കൗണ്ടർ ഡയലോഗുകളുടെ ഉസ്താദ് ആയിട്ടാണ് കേറി വന്നതെങ്കിലും അയാളുടെ യാഥാർത്ഥ ഹൈലൈറ്റ് അതല്ല. താൻ ഉദ്ദേശിക്കുന്ന ഏത് ഭാവവും ഒറ്റ ഡയലോഗ്‌പോലുമില്ലാതെ മുഖത്ത് എക്സ്പ്രസ് ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള അപൂർവ നടൻ ആണയാൾ. അതുകൊണ്ടുതന്നെ പ്രണയം മാത്രമല്ല അവസാനഭാഗങ്ങളിലെ നിസ്സഹായതയും ഷറഫുവിൽ സുരക്ഷിതം.

സുരഭി, ദിലീഷ് പോത്തൻ എന്നിവരും ഒപ്പം പേരറിയാത്ത ഇരുപറ്റം സദാചാര മലയാളികളും സെക്കന്റ് ഹാഫിനെ കിടു ആക്കിയതിൽ സ്‌പെഷൽ മെൻഷൻ അർഹിക്കുന്നു.

ശൈലന്‍

ശൈലന്‍

കവി, സിനിമാ നിരൂപകന്‍. 8 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. മഞ്ചേരി സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍