ഞാന്‍ കരുതുന്നില്ല ഇത് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന ഒരു സിനിമയാണെന്ന്. ഇതിന് വേറെ ഒരു ഓഡിയന്‍സ് ഉണ്ട്.
മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ സ്ഥാപനമായ ഇ 4 എന്റര്‍ടൈന്‍മെന്റിന്റെ പിന്തുണയോടെ നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലില്ലി. സംയുക്ത മേനോന്‍ നായികയായെത്തുന്ന ഈ ചിത്രം എ സര്‍ട്ടിഫിക്കറ്റോട് കൂടി തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ സംവിധായകന്‍ അനുചന്ദ്രയോട് പങ്ക് വെയ്ക്കുന്നു.
സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള തിയേറ്റര്‍ പ്രതികരണം എങ്ങനെയാണ്?
ചിത്രത്തില്‍ വയലന്‍സ് അല്‍പ്പം അധികമാണെന്നുള്ള പ്രതികരണം വരുന്നുണ്ട്. എങ്കിലും എല്ലായിടത്തു നിന്നും നല്ല റിവ്യൂ ലഭിക്കുന്നുണ്ട്. സംയുക്തയുടെ അഭിനയം, സുഷിന്റെ മ്യൂസിക്ക് എല്ലാം നല്ലതാണെന്നുള്ള അഭിപ്രായം ലഭിക്കുന്നുണ്ട്.
ലില്ലി ഒരു എക്‌സ്പിരിമെന്റല്‍ മൂവി അല്ലെ?
അതേ. വളരെ കുറഞ്ഞ ബഡ്ജറ്റില്‍ ചെയ്ത ഒരു മൂവി ആണ് ലില്ലി. പൊതുവില്‍ ഇത്തരം ഒരു കണ്ടന്റ് ഇവിടെ മലയാള സിനിമകളില്‍ എടുക്കാറില്ലല്ലോ. ആ നിലക്ക് ഒരു പരീക്ഷണം തനെയാണ് ഈ സിനിമ. ഞാന്‍ മാത്രമല്ല നിര്‍മ്മാതാക്കള്‍ കൂടി ചേര്‍ന്ന് എടുത്ത ഒരു റിസ്‌ക്ക് ആണത്.
പെണ്ണിന്റെ പോരാട്ടവീര്യത്തിന്റെ ഇത്തരത്തിലൊരു കഥ രൂപപ്പെട്ടത് എങ്ങനെയാണ്?
വളരെ യാദൃശ്ചികമായി സംഭവിച്ച ഒന്നാണ് അത്. ഞാന്‍ കുറച്ചൊക്കെ എഴുതും. അങ്ങനെ ഒന്നു രണ്ട് കഥകള്‍ എഴുതിയിരുന്നു. അതിന്റെ കൂട്ടത്തില്‍ ഒരു വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിച്ചപ്പോള്‍ കിട്ടിയ കഥയാണ് ലില്ലി. പിന്നെ തീര്‍ചയായും പല പല സിനിമകള്‍ കാണുമ്പോള്‍ നമുക്ക് കിട്ടിയ ആശയം കൂടിയാണ് ഈ സിനിമ. ഒരു ഷോക്കിങ് ത്രില്ലര്‍, വയലന്‍സ് സിനിമ എന്നതൊക്കെ ഇത്ര വലിയ അളവില്‍ കാണുക എന്നത് മലയാള സിനിമ പ്രേക്ഷകര്‍ക്ക് അപരിചിതമാണ്. തീര്‍ച്ചയായും മറ്റു ഭാഷ ചിത്രങ്ങള്‍ കണ്ട് അതില്‍ നിന്നും ഉണ്ടായ പ്രചോദനത്തില്‍ നിന്നും കൂടിയാണ് ഈ സിനിമ ഉണ്ടാകുന്നത്. എനിക്ക് തോന്നുന്നു തമിഴില്‍ വിസാരണെ എന്ന സിനിമയായിരിക്കണം അല്‍പ്പം വയലന്‍സ് ഉള്ളത്.
യുവനിരകളെ സിനിമയില്‍ കൊണ്ടു വരാനുള്ള തീരുമാനത്തിന് പുറകിലെ കാരണം?
ഇത് ഞങ്ങള്‍ കുറച്ചധികം സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉണ്ടാക്കിയ ഒരു സിനിമയാണ്. ആ ഒരു കൂട്ടായ്മയുടെ സിനിമ തന്നെയാണ് ഇത്. നിര്‍മ്മാതാക്കളും അത് അംഗീകരിച്ചു എന്നത് സന്തോഷമുണ്ടാക്കുന്നു. പിന്നെ ടെക്ക്‌നിക്കല്‍ സൈഡില്‍ മ്യൂസിക്ക് ചെയ്തത് സുഷിന്‍ ആണ്. എഡിറ്റര്‍ അപ്പു ഭട്ടത്തിരിപ്പാട് ആണ്. സൗണ്ട് മിക്‌സ് ചെയ്തത് രാധാകൃഷ്ണന്‍ ചേട്ടനാണ്. ഇവരൊക്കെ അത്യാവശ്യം എക്‌സ്പീരിയന്‍സ് ഉള്ളവരാണ്.
സംയുക്ത ചെയ്ത ലില്ലി എന്ന കഥാപാത്രം അവരില്‍ സുരക്ഷിതമാകുമോ എന്ന ആശങ്ക ഉണ്ടായിരുന്നോ?
സംയുക്ത വളരെ നല്ല ഒരു ആര്‍ട്ടിസ്റ്റാണ്. ഞങ്ങള്‍ കഥ സംയുക്തയോട് പറഞ്ഞു, അവര്‍ ചെയ്യാമെന്ന് ഏല്‍ക്കുകയും ചെയ്തു. ആ സമയത്ത് നമ്മുടെ നായക കഥാപാത്രം ചെയ്ത ആര്യന്‍ കൃഷ്ണ മേനോന്റെ ഭാര്യ സൗമ്യ ഗര്‍ഭിണി ആയിരുന്നു. അങ്ങനെ സൗമ്യയുമായി സംയുക്ത സംസാരിക്കുകുകയും ഒരു ഗര്‍ഭിണിയുടെ മാനറിസങ്ങള്‍ അവര്‍ ശ്രദ്ധിക്കുകയും ചെയ്തു. പിന്നെ ഒരു ദിവസം ഇവിടെ അടുത്തുള്ള ഒരു ജനറല്‍ ഹോസ്പിറ്റലില്‍ പോയി അവിടത്തെ ഗര്‍ഭിണികളെ നിരീക്ഷിച്ചു സംയുക്ത തിരിച്ചു വന്നു. ഇത്രയുമായിരുന്നു അവര്‍ കഥാപാത്രത്തിന് വേണ്ടി എടുത്ത തയാറെടുപ്പുകള്‍. അവര്‍ നല്ല ആര്‍ട്ടിസ്റ്റ് ആയത് കൊണ്ട് അവര്‍ക്ക് എളുപ്പമായിരുന്നു കഥാപാത്രം ചെയ്യാന്‍.
A സര്‍ട്ടിഫിക്കറ്റ് കിട്ടിയപ്പോള്‍ കുടുംബ പ്രേക്ഷകര്‍ സിനിമയെ എത്തരത്തില്‍ ഏറ്റെടുക്കും എന്ന കാര്യത്തില്‍ ആശങ്ക ഉണ്ടായിരുന്നോ?
ഞാന്‍ കരുതുന്നില്ല ഇത് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന ഒരു സിനിമയാണെന്ന്. ഇതിന് വേറെ ഒരു ഓഡിയന്‍സ് ഉണ്ട്. പാട്ടില്ലാത്ത, ത്രില്ലര്‍ ആയിട്ടുള്ള സിനിമകള്‍ ഒക്കെ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം ആളുകള്‍ ഉണ്ടല്ലോ. ഇത് അവര്‍ക്ക് വേണ്ടിയുള്ള സിനിമയാണ്. പിന്നെ പറയാന്‍ പറ്റില്ല ഫാമിലിക്ക് എന്‍ജോയ് ചെയ്യാന്‍ പറ്റുമോ എന്ന്. എന്റെ സുഹൃത്തിന്റെ കുടുംബം ഒക്കെ കാണാന്‍ പോയി അവരത് പരമാവധി എന്‍ജോയ് ചെയ്തു എന്നാണ് പറഞ്ഞത്.
സംഘട്ടന രംഗത്ത് ഡ്യൂപ്പുകളെ ഒഴിവാക്കി താങ്കള്‍ അഭിനയിച്ചതിനു പുറകിലെ കാരണം?
നമ്മള്‍ നമ്മുടെ സ്വപ്നം നേടിയെടുക്കാന്‍ ഏതറ്റം വരെയും പോകാണമെന്നാണല്ലോ. രണ്ടു കാര്‍ കൂട്ടിയിടിക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. അതില്‍ കാറില്‍ ഡ്രൈവറായി ഞാന്‍ അഭിനയിച്ചു. ആ കാറില്‍ ഇരുന്നു ഇടി കൊണ്ടതും കിട്ടിയ വേദനയും ഒന്നും പക്ഷെ എന്നെ ഒരിക്കലും ബാധിച്ചതേ ഇല്ല.
താങ്കള്‍ എങ്ങനെയാണ് സിനിമ മേഖലയിലേക്ക് എത്തുന്നത്?
സിനിമാ ബന്ധങ്ങള്‍ കുറവാണ്. ഗൂഗിള്‍, യൂ ട്യൂബ് ഒക്കെ വെച്ചു സ്വയമാണ് സിനിമ പഠിക്കുന്നത്. പിന്നെ രൂപേഷ് ചേട്ടന്‍ സംവിധാനം ചെയ്ത തീവ്രം സിനിമയില്‍ പ്രീ പ്രൊഡക്ഷന്‍ സമയത്ത് കുറച്ചു വര്‍ക്ക് ചെയ്തിരുന്നു. ഇതൊക്കെയാണ് സിനിമ എക്‌സ്പീരിയന്‍സ്. പിന്നെ കൂട്ടുകാരുടെ കൂട്ടായ്മയില്‍, നല്ലൊരു പ്രൊഡ്യൂസര്‍ കൂടി എത്തിയപ്പോള്‍ ഈ സിനിമ സംഭവിച്ചു.
വയലൻസിന്റെ പുതിയ ഭൂപടങ്ങൾ (മലയാള സിനിമയുടെയും); വന്യമാണ് ലില്ലി-ശൈലന്‍ എഴുതുന്നു
നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങളാണ്; സംയുക്ത മേനോന്‍/അഭിമുഖം