UPDATES

സിനിമാ വാര്‍ത്തകള്‍

‘മാണിക്യാ കഞ്ഞി എടുക്കട്ടേ’ ഡയലോഗ് അനുചിതമായിരുന്നുവെന്ന് തോന്നിയിട്ടില്ല: ട്രോളുകളോട് പ്രതികരിച്ച് ഒടിയന്റെ തിരക്കഥാകൃത്ത്

‘കഞ്ഞി എടുക്കട്ടേ എന്ന് ചോദിച്ചതിനു ശേഷം ശേഷം പ്രഭ എന്ന കഥാപാത്രം അകത്തു പോയി തിരിച്ചു വരുമ്പോള്‍ കാണുന്നൊരു കാഴ്ചയുണ്ട്. ആ സന്ദര്‍ഭത്തിലേക്ക് എത്തിക്കാനാണ് അങ്ങനെയൊരു സംഭാഷണം ഉള്‍ക്കൊള്ളിച്ചത് ‘

മലയാളത്തിലെ ഏറ്റവും വലിയ റിലീസ്, മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം, തുടങ്ങി വലിയ ആഘോഷമായി എത്തിയ മോഹന്‍ലാലിന്റെ ഒടിയന്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ ചിത്രത്തിനെതിരെ നെഗറ്റീവ് കമന്റ്കളുടെ ബഹളം ആയിരുന്നു. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ചിത്രത്തിന് ആവശ്യമില്ലാതെ ഹൈപ്പ് നല്‍കിയെന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് അടക്കം പ്രതികരിച്ചത്. പിന്നീട് അങ്ങോട്ട് സോഷ്യല്‍ മീഡിയയില്‍ ഒടിയന്‍ ട്രോളുകളുടെ ഒരു കുത്തൊഴുക്ക് തന്നെയായിരുന്നു. സമീപകാലത്തു സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു ചിത്രവും ഉണ്ടായിട്ടില്ല.

ചിത്രം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയ ‘തള്ളുകള്‍’ ആണ് ഇതിനു ഇടയാക്കിയത്.ചിത്രം മോഹന്‍ലാലിന്  ഇന്ത്യയിലെ എല്ലാ അവാര്‍ഡുകളും ഉള്‍പ്പെടെ ഓസ്‌കാര്‍ അവാര്‍ഡ് വരെ നേടിക്കൊടുക്കും എന്നാണ് സംവിധായകന്‍ തനിക്ക് കിട്ടിയ വേദികളില്‍ എല്ലാം ആവര്‍ത്തിച്ചത്. കൂടാതെ ‘നരസിംഹത്തിന് ദേവാസുരത്തില്‍ ഉണ്ടായ മകന്‍ ആണ് ഒടിയന്‍ ‘ എന്ന് പറയാനും ഒട്ടും മടി കാണിച്ചില്ല .ഒരു മാസ്സ് എന്റെര്‍റ്റൈനെര്‍ പ്രേതിക്ഷിച്ചു പോയ പ്രേക്ഷകര്‍ എല്ലാം നിരാശരായി. തങ്ങളെ പറഞ്ഞു പറ്റിച്ച സംവിധായന് ‘ഫേസ്ബുക് പൊങ്കാല ‘ ഇടാന്‍ ആരാധകര്‍ ഒട്ടും താമസിച്ചില്ല.

ചിത്രത്തിനെതിരെ വന്ന ട്രോളുകളില്‍ ചിത്രത്തില്‍ മഞ്ജുവാര്യരും മോഹന്‍ലാലും അഭിനയിച്ച ഒരു രംഗവും സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ വീഡിയോ ആയി വൈറല്‍ ആയി. മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന കഥാപാത്രവും, മഞ്ജു വാര്യരുടെ പ്രഭ എന്ന കഥാപാത്രവും തമ്മിലുള്ള കോംബിനേഷന്‍ സീനില്‍, പ്രഭ മാണിക്യനോട് പറയുന്ന ഒരു സംഭാഷണ ശകലമാണ് ട്രോളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ കടന്ന പോയ ജീവിതാവസ്ഥകളെക്കുറിച്ച് നായകനായ മാണിക്യന്‍ പറഞ്ഞ് നിര്‍ത്തുമ്പോള്‍, അതേക്കുറിച്ച് പരാമര്‍ശിക്കാതെ ‘കുറച്ച് കഞ്ഞിയെടുക്കട്ടെ, മാണിക്യാ?’ എന്ന് പ്രഭ ചോദിക്കുന്നുണ്ട്. ഇത്രയും വൈകാരികമായൊരു സന്ദര്‍ഭത്തില്‍ ഈ ഡയലോഗ് അനുചിതമായിരുന്നു എന്നു ചൂണ്ടിക്കാണിച്ചാണ് ട്രോളുകളൊക്കെയും. പിന്നീട് ട്രോളുകള്‍ കടന്നു മലയാളം സോഷ്യല്‍ മീഡിയയിലെ ഒരു ‘യൂസേജ്’ ആയി തീര്‍ന്നിരിക്കുകയാണ് ‘കുറച്ചു കഞ്ഞി എടുക്കട്ടേ’ എന്ന പ്രയോഗം.

ട്രോളുകളോട് തിരക്കഥാകൃത് ഹരികൃഷ്ണന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ‘ആ ഡയലോഗ് എഴുതുമ്പോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ട്. അത് അനുചിതമായിരുന്നു എന്ന് ഈ നിമിഷം വരെ തോന്നുന്നില്ല. ജീവിതത്തോളം സ്വാഭാവികമാണ് തിരക്കഥയും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ജീവിതത്തിലെ പല വൈകാരിക സന്ദര്‍ഭങ്ങളിലും അത്തരം സംഭാഷണങ്ങള്‍ക്കിടയിലും ചിലപ്പോള്‍, ആ സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാത്ത ചില കാര്യങ്ങള്‍ നമ്മള്‍ തിരിച്ചു പറയാറുണ്ട്. ‘ഞാനൊരു സിഗരറ്റ് വലിക്കട്ടെ’, ‘ഞാനൊരു ചായകുടിക്കട്ടെ’ എന്നൊക്കെ പറയാറുണ്ട്. ജീവിതത്തിലെ വൈകാരിക ഘട്ടങ്ങളില്‍ അതു മാത്രല്ല നമ്മള്‍ സംസാരിക്കുന്നത്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്,’

‘ആദ്യത്തെ തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം നേടിയ ആളാണ് ഞാന്‍. ഒരു തിരക്കഥയില്‍ ഒരു സംഭാഷണം ഉള്‍ക്കൊള്ളിക്കുമ്ബോള്‍ അത് എന്തിന് വേണ്ടിയാണെന്ന ധാരണ എനിക്ക് നന്നായിട്ടുണ്ട്,’ ഒരു പ്രത്യേക സന്ദര്‍ഭത്തിലാണ് ഈ സംഭാഷണം വരുന്നത് എന്നും സിനിമയില്‍ തന്നെ ഏറെ പ്രധാന്യമുള്ള ആ സന്ദര്‍ഭത്തിലേക്ക് തിരക്കഥയെ ലീഡ് ചെയ്യുന്നതാണ് ഈ ഡയലോഗ് എന്നും ഹരികൃഷ്ണന്‍ വിശദീകരിച്ചു.

‘കഞ്ഞി എടുക്കട്ടേ എന്ന് ചോദിച്ചതിനു ശേഷം ശേഷം പ്രഭ എന്ന കഥാപാത്രം അകത്തു പോയി തിരിച്ചു വരുമ്പോള്‍ കാണുന്നൊരു കാഴ്ചയുണ്ട്. ആ സന്ദര്‍ഭത്തിലേക്ക് എത്തിക്കാനാണ് അങ്ങനെയൊരു സംഭാഷണം ഉള്‍ക്കൊള്ളിച്ചത്. വൈകാരികമായ ആ കൂടിക്കാഴ്ച കഴിഞ്ഞു പ്രഭ അകത്തു പോയേ മതിയാകൂ. അത് കൊണ്ടാണ് അങ്ങനെ ഒന്ന് അവിടെ വന്നത്. അവരുടെ ജീവിത സാഹചര്യം കണക്കിലെടുത്ത്, കഞ്ഞി എടുക്കട്ടേ എന്നല്ലേ ചോദിക്കാന്‍ സാധിക്കൂ, അല്ലാതെ ‘ഞാനൊന്നു റെസ്റ്റ് റൂമില്‍ പോയിട്ടു വരട്ടെ’ എന്നോ, ‘അതോ ഞാന്‍ കുറച്ചു നേരം ടിവിയില്‍ വാര്‍ത്ത കാണട്ടേ’ എന്നോ എഴുതാന്‍ പറ്റില്ലല്ലോ?,’ ഹരികൃഷ്ണന്‍ ചോദിക്കുന്നു. സിനിമയ്ക്ക് ഏറ്റവും ആവശ്യമായ, ലളിതമായ സംഭാഷണം ഉള്‍ക്കൊള്ളിക്കുക എന്ന തിരക്കഥാ രചനയുടെ ധാര്‍മികത അല്ലെങ്കില്‍ നീതിയാണ് താനിവിടെ പുലര്‍ത്തിയത് എന്ന് ഹരികൃഷ്ണന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോടാണ് പ്രതികരിച്ചത്.

‘ആ വീട്ടിലെ കഞ്ഞികുടിച്ചു ജീവിച്ചിരുന്ന ഒരാള്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരികയാണ്. അയാള്‍ക്ക് കുറച്ച് ഭക്ഷണം കൊടുക്കുകയല്ലേ ആദ്യം ചെയ്യേണ്ടത്. എനിക്ക് ഏറ്റവും വേദന തോന്നിയത് അത്രയും വൈകാരികമായൊരു രംഗത്തില്‍ തിയേറ്ററിലെ കുറച്ചു പേരെങ്കിലും ചിരിക്കുന്നു എന്നതാണ്. ‘കഞ്ഞി വേണോ’ എന്ന ചോദ്യം അത്ര തമാശയോ അശ്ലീലമോ ആണോ? ഈ വിമര്‍ശിക്കുന്നവരുടെ മനസില്‍ കഞ്ഞിയല്ല, മറ്റെന്തോ ആണ്. ‘ഒടിയന്‍’ നന്മയുള്ള മനസു കൊണ്ട് കാണേണ്ട സിനിമയാണ്. അത്രയേ എനിക്ക് പറയാനുള്ളൂ. ഇത്രയും മോശമായിട്ടാണോ മലയാളി സിനിമ കാണുന്നത് എന്നോര്‍ക്കുമ്ബോള്‍ വല്ലാത്ത വിഷമം തോന്നുന്നു,’ ഹരികൃഷ്ണന്‍ പറഞ്ഞു. താന്‍ ഉണ്ടാക്കിയ പ്രോഡക്റ്റ് നല്ലപോലെ മാര്‍ക്കറ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തത് എന്നും ,പ്രതീക്ഷയുടെ അമിതഭാരം ഇല്ലാതെ കണ്ടാല്‍ സിനിമ കൂടുതല്‍ ആസ്വദിക്കാന്‍ ആകുമെന്നും ശ്രീകുമാര്‍ മേനോന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍