ടാഗര്‍ സിന്ദാ ഹെയെ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് പാ രഞ്ജിത് പറഞ്ഞു.
ഗോവ ചലച്ചിത്രമേളയില്‍ നിന്നും ‘കാല’യെ ഒഴിവാക്കിയതിനെതിരെ സംവിധായകന്‍ പാ രഞ്ജിത് രംഗത്ത്. കാലയെ ഒഴിവാക്കി ടൈഗര്‍ സിന്ദാ ഹെ പോലുള്ള ചിത്രം ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് എന്ത് കൊണ്ടാണെന്നാണ് സംവിധായകന്റെ ചോദ്യം.
ചേരികളിലെ ദളിത് ജീവിതവും സമൂഹത്തില്‍ ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നവും കൃത്യമായി വരച്ചുകാട്ടിയ സിനിമയായിരുന്നു രജനീകാന്തിന്റെ കാലാ. ഏറെ നിരൂപക പ്രശംസ കിട്ടിയിട്ടും കാല മേളയില്‍ നിന്ന് ഒഴിവാക്കിയത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും പാ രഞ്ജിത്ത് പറഞ്ഞു. വാണിജ്യ സിനിമയായ ടൈഗര്‍ സിന്ദാ ഹെ അടക്കമുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. പരിയേറും പെരുമാള്‍ ബി.എ ബി.എല്ലിന്റെ’ പ്രദര്‍ശനത്തിനായി ഗോവയില്‍ എത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം.
ടൈഗർ സിന്ദാ ഹെയെ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് പാ രഞ്ജിത് പറഞ്ഞു. ഇത്തരം വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നത് കൊണ്ടാണ് ചിത്രത്തിലും പുറത്തും തനിക്കിപ്പോഴും പോരാട്ടം തുടരേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമ രാഷ്ട്രീയം പറയാനുള്ള ഏറ്റവും നല്ല മാധ്യമമാണ് അത് കൊണ്ട് പ്രത്യേകിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിലപാടുകളില്‍ സത്യസന്ധത പുലര്‍ത്താറുണ്ടെന്നും അതാണ് തന്റെ ചിത്രങ്ങളുടെ വിജയമെന്നും പാ രഞ്ജിത് പറഞ്ഞു.
അംബേദ്‌കറിന്റെ രാഷ്ട്രീയം മാറ്റി നിർത്തിയാൽ രാജ്യത്തിന് പുരോഗതിയുണ്ടാകില്ല : പാ രഞ്ജിത്ത്