ഒക്ടോപസിയില്‍ മൂറിനൊപ്പം പ്രശ്‌സതനായ ഒരു ഇന്ത്യന്‍ ടെന്നീസ് താരവും അഭിനയിച്ചിട്ടുണ്ട്
ഏറ്റവുമധികം തവണ ജയിംസ് ബോണ്ടായി ക്യാമറയ്ക്ക് മുന്നിലും സ്‌ക്രീനിലുമെത്തിയതിന്റെ റെക്കോഡ് സീന്‍ കോണറിക്കൊപ്പം പങ്കിടുന്ന നടനാണ് റോജര്‍ മൂര്‍. ഏറ്റവും ജനപ്രീതി നേടിയതും നിരൂപക പ്രശംസ നേടിയതുമായ ബോണ്ട് നടനായി ഇപ്പോഴും സീന്‍ കോണറി തുടരുന്നുണ്ടെങ്കിലും. ഏഴ് ചിത്രങ്ങളില്‍ ഇരുവരും ബോണ്ട് ആയി എത്തി. സീന്‍ കോണറിക്കും ഒറ്റ ചിത്രത്തില്‍ മാത്രം ബോണ്ട് കഥാപാത്രത്തെ അവതരിപ്പിച്ച ഡേവിഡ് നിവെനും ജോര്‍ജ് ലേസന്‍ബിയ്ക്കും ശേഷം ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നാലാമത്തെ നടനായിരുന്നു റോജര്‍ മൂര്‍. സീന്‍ കോണറിക്ക് ശേഷം ഈ വേഷത്തില്‍ ഏറ്റവും മികവ് പുലര്‍ത്തിയ നടന്‍. കോണറിയും റോജര്‍ മൂറും പിയേഴ്‌സ് ബ്രോസ്‌നനുമായിരിക്കും പ്രേക്ഷകര്‍ എക്കാലത്തും ഓര്‍ക്കുന്ന ബോണ്ട് മുഖങ്ങള്‍.
1973ലാണ് റോജര്‍ മൂര്‍ ആദ്യമായി ജയിംസ് ബോണ്ടിനെ അവതരിപ്പിച്ചത്. ‘ലിവ് ആന്‍ഡ് ലെറ്റ് ഡൈ’ ആയിരുന്നു ആദ്യ ചിത്രം. 1985ല്‍ പുറത്തിറങ്ങിയ എ വ്യൂ ടു എ കില്‍ ആയിരുന്നു അവസാന ചിത്രം. സീന്‍ കോണറി തന്നെയാണ് ലിവ് ലെറ്റ് ഡൈയിലേയ്ക്ക് റോജര്‍ മൂറിന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. അതേസമയം റോജര്‍ മൂര്‍ ബോണ്ടായി തിളങ്ങിയിരുന്ന കാലത്ത് തന്നെ ഇയോണ്‍ പ്രൊഡക്ഷന്‍സിന്റേതല്ലാത്ത ചിത്രത്തില്‍ ജയിംസ് ബോണ്ടായി വീണ്ടും സീന്‍ കോണറിയെത്തി. റോജര്‍ മൂറിന്റെ ഒക്ടോപസി ഇറങ്ങിയ അതേ വര്‍ഷം (1983) തന്നെയാണ് സീന്‍ കോണറിയുടെ നെവര്‍ സേ നെവര്‍ എഗൈന്‍ പുറത്തിറങ്ങിയത്. ഒക്ടോപസിയുടെ അത്രത്തോളം കളക്ഷന്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ചിത്രവും സാമ്പത്തിക വിജയമായിരുന്നു.
ലിവ് ആന്‍ഡ് ലെറ്റ് ഡൈ എന്ന ചിത്രത്തിന് മുമ്പ് തന്നെ റോജര്‍ മൂര്‍ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ചിരുന്നു. 1964ല്‍ മൈന്‍ലി മിലിസെന്റ് എന്ന കോമഡി ടെലിവിഷന്‍ പരമ്പരയിലാണ് ആദ്യമായി മൂര്‍ ജയിംസ് ബോണ്ടായത്. ദ സെയ്ന്റ് അടക്കമുള്ള ടിവി പരമ്പരകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് കാരണം റോജര്‍ മൂര്‍ ഏറെക്കാലം ജയിംസ് ബോണ്ട് ചിത്രങ്ങളിലേയ്ക്ക് വന്നിരുന്നില്ല. അതേസമയം ജയിംസ് ബോണ്ട് ചിത്രമായ ഡോക്ടര്‍ നോയില്‍ യഥാര്‍ത്ഥത്തില്‍ ബോണ്ടായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഉദ്ദേശിച്ചിരുന്നത് തന്നെയായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്നാണ് മൂര്‍ പറയുന്നത്. ഡോ.നോയ്ക്ക് വേണ്ടി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും താന്‍ ബോണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്നുമാണ് ‘മൈ വേള്‍ഡ് ഈസ് മൈ ബോണ്ട്’ എന്ന ആത്മകഥയില്‍ റോജര്‍ മൂര്‍ പറയുന്നത്.
1966ലാണ് താന്‍ ബോണ്ട് വേഷങ്ങള്‍ അവസാനിപ്പിക്കുന്നതായി സീന്‍ കോണറി പ്രഖ്യാപിക്കുന്നത്. നാല് ബോണ്ട് ചിത്രങ്ങള്‍ ഇതിനകം സീന്‍ കോണറി ചെയ്തു കഴിഞ്ഞിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞും മൂന്ന് ചിത്രങ്ങളില്‍ കോണറി ബോണ്ടായി എത്തി. 1971ല്‍ പുറത്തിറങ്ങിയ ഡൈമണ്ട്സ് ആര്‍ ഫോര്‍ എവര്‍ എന്ന ചിത്രത്തിന് ശേഷം സീന്‍ കോണറി ബോണ്ട് ചിത്രങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചപ്പോളാണ് 1972ല്‍ നിര്‍മ്മാതാവ് ആല്‍ബര്‍ട്ട് ബ്രക്കോളി റോജര്‍ മൂറിനെ സമീപിച്ചത്. ലിവ് ആന്‍ഡ് ലെറ്റ് ഡൈയെ (1973) തുടര്‍ന്ന് 1974ല്‍ ദ മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്‍, ദ സ്‌പൈ ഹു ലവ്ഡ് മി (1977), മൂണ്‍റാക്കര്‍ (1979), ഫോര്‍ യുവര്‍ ഐസ് ഓണ്‍ലി (1981), ഒക്ടോപസി (1983), എ വ്യൂ ടു കില്‍ (1985) എന്നീ ചിത്രങ്ങളില്‍ റോജര്‍ മൂര്‍ ജയിംസ് ബോണ്ടായി. ജയിംസ് ബോണ്ടിനെ അവതരിപ്പിച്ച ഏറ്റവും പ്രായം കൂടിയ നടനായിരുന്നു റോജര്‍ മൂര്‍. ലിവ് ആന്‍ഡ് ലെറ്റ് ഡൈയില്‍ അഭിനയിക്കുമ്പോള്‍ 45 വയസുണ്ടായിരുന്നു മൂറിന്. അവസാന ചിത്രമായ എ വ്യൂ ടു കില്ലില്‍ എത്തുമ്പോള്‍ 58 വയസായിരുന്നു അദ്ദേഹത്തിന്.
ഇയാന്‍ ഫ്‌ളെമിംഗിന്റെ ജയിംസ് ബോണ്ട് കഥാപാത്രത്തിന്റെ സ്വാഭാവ പ്രകൃതങ്ങളില്‍ നിന്ന് ഏറെ ഭിന്നനായിരുന്നു റോജര്‍ മൂര്‍. ജോര്‍ജ് മക്‌ഡൊണാള്‍ ഫ്രേസറിനെ പോലെയുള്ള തിരക്കഥാകൃത്തുക്കള്‍ റോജര്‍ മൂറിനായി ഒരുക്കിയത് അനുഭവസമ്പന്നനും നല്ല പെരുമാറ്റ രീതികളുള്ളവനുമായ ഒരു പ്ലേ ബോയ് കഥാപാത്രത്തെയാണ്. എപ്പോഴും എന്തെങ്കിലും ചെപ്പടിവിദ്യ കൊണ്ടുനടക്കുന്നയാള്‍ 70കളിലെ പ്രേക്ഷകരുടെ പൊതുവായ അഭിരുചി സംബന്ധിച്ച മുന്‍വിധിയുടെ അടിസ്ഥാനത്തിലായിരുന്നു മൂറിന്റെ ബോണ്ട് കഥാപാത്രങ്ങളുടെ സ്വഭാവ രൂപീകരണം നടന്നത്. മൂറിന്റെ ബോണ്ട് നര്‍മ്മബോധമുള്ളയാളായിരുന്നു. അതേസമയം കൂര്‍മ്മബുദ്ധിയുള്ള ഒരു രഹസ്യാന്വേഷകനും. 2004 അക്കാഡമി അവാര്‍ഡ് പോളിംഗില്‍ മികച്ച ബോണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് റോജര്‍ മൂര്‍ ആണ്.
വിജയ് അമൃത്‌രാജ്, റോജര്‍ മൂര്‍
1983ലാണ് ജയിംസ് ബോണ്ട് ഇന്ത്യയിലെത്തിയത്. ഒക്ടോപസി എന്ന ചിത്രവുമായി. ഇന്ത്യയില്‍ ചിത്രീകരിച്ച ഒരേയൊരു ജയിംസ് ബോണ്ട് ചിത്രമായിരുന്നു ഇത്. ബോണ്ടിന് സഹായം നല്‍കുന്ന ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ വിജയ് ആയി എത്തിയത് ടെന്നീസ് താരം വിജയ് അമൃത് രാജാണ്. ഒട്ടും പരിഷ്‌കൃതരല്ലാത്ത പ്രാകൃതരായ ജനസമൂഹമായി ഇന്ത്യയെ അവതരിപ്പിക്കുന്ന പാശ്ചാത്യ കണ്ണില്‍ തന്നെയാണ് ഈ ചിത്രവും വന്നത്. ഇന്ത്യയുടെ ദാരിദ്ര്യത്തോടും പിന്നോക്കാവസ്ഥയോടുമുള്ള അനുതാപമല്ല ഇത്തരം ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. പകരം തികഞ്ഞ പുച്ഛവും പരിഹാസവുമായിരുന്നു. സോവിയറ്റ് യൂണിയനും കിഴക്കന്‍ ജര്‍മ്മനിയും അഫ്ഗാനിസ്ഥാനും മുസ്ലീങ്ങളുമെല്ലാം വില്ലന്മാരായി. ഇന്ത്യയിലെ ഓട്ടോറിക്ഷകളെ വേണമെങ്കില്‍ പറപ്പിക്കാമെന്ന് കാണിച്ചത് റോജര്‍ മൂറിന്റെ ഒക്ടോപസിയാണ്. ഈ ചിത്രത്തില്‍ വില്ലന്മാരില്‍ നിന്ന് രക്ഷപ്പെടാന്‍ ജയിംസ് ബോണ്ടും വിജയും ഇന്ത്യന്‍ തെരുവുകളിലൂടെ ഓട്ടോറിക്ഷയില്‍ കുതിച്ച് പായുന്ന രംഗം പ്രശസ്തമാണ്.ഇന്ത്യയില്‍ എത്തിയ ആദ്യ ബോണ്ട് എന്നതുമാത്രമല്ല മൂറിന്റെ ഇന്ത്യന്‍ ബന്ധം. അദ്ദേഹത്തിന്റെ അമ്മ ലില്ലി ജനിച്ചത് കല്‍ക്കട്ടയിലായിരുന്നു.
സോവിയറ്റ് യൂണിയന്റെ രാസായുധ, ആണവായുധ ശേഖരങ്ങള്‍ സംബന്ധിച്ചുള്ള ആശങ്കകള്‍ ശീതയുദ്ധ കാലത്തെ മിക്ക ജയിംസ് ബോണ്ടുമാരുടേയും മുന്നിലുള്ള വെല്ലുവിളികളായിരുന്നു. ബ്രിട്ടീഷ് ചാരസംഘടനയായ എംഐ സിക്‌സിന്റെ ഏജന്റായ ജയിംസ് ബോണ്ടിന്റെ സാമര്‍ത്ഥ്യവും കൗശലവും തന്ത്രങ്ങളും, ബ്രിട്ടീഷ്, അമേരിക്കന്‍ താല്‍പര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും മൂന്നാം ലോകരാജ്യങ്ങളിലും സമര്‍ത്ഥമായി നടപ്പാക്കുന്നതുമാണ് ഓരോ ബോണ്ട് ചിത്രങ്ങളും പറഞ്ഞത്. മൂന്നാം ലോക രാജ്യങ്ങളുടെ രക്ഷകരായി അമേരിക്കയേയും ബ്രിട്ടനേയും അവതരിപ്പിക്കുകയും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ ദുഷ്ടശക്തികളുമായി അവതരിപ്പിക്കുന്നതുമായിരുന്നു സ്വാഭാവികമായും ഓരോ ബോണ്ട് ചിത്രങ്ങളും. സോവിയറ്റ് പിന്തുണയുള്ള അഫ്ഗാന്‍ രാജകുമാരന്‍ കമാല്‍ ഖാനാണ് ചിത്രത്തിലെ ഒക്ടോപസിയിലെ വില്ലന്‍. ഇയാളുടെ