കുമ്പളങ്ങി നെറ്റ്‌സ്ന്റെ വിജയത്തിനൊപ്പം തന്നെ ലൂസിഫറിന്റെ വിജയവും കൂട്ടി വായിക്കപ്പെടണം
വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിന് ശേഷം ‘ജിന്ന്’ എന്ന ചിത്രവുമായി എത്തുകയാണ് സിദ്ധാർഥ് ഭരതൻ. സൗബിൻ ഷാഹിറും നിമിഷാ സജയനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ത്രില്ലർ സ്വഭാവമുള്ള കോമഡി എന്റർടെയ്നര്‍ ആയിരിക്കും എന്നാണ് സംവിധായകൻ പറയുന്നത്.
തനിക്ക് വളരെ ഏറെ ആസ്വദിക്കാൻ പറ്റിയ ഒരു കഥയാണ് ചിത്രത്തിന്റേത്. അതുകൊണ്ടാണ് താൻ ഈ കഥ ബാക്കിയുള്ളവരോട് കൂടി പറയണം എന്ന് വിചാരിച്ചത് എന്ന് സിദ്ധാർഥ് അഴിമുഖത്തോട് പറഞ്ഞു. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാനാകിലല്ലെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറിൽ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പ്രേക്ഷകർ റിയലിസ്റ്റിക് സിനിമകൾ സ്വീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അത്തരത്തിൽ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെന്നും സിദ്ധാർഥ് പറഞ്ഞു. റിയലിസ്റ്റിക് ചിത്രങ്ങളും കൊമേർഷ്യൽ സിനിമകളും പരസ്പര പൂരകങ്ങളാണെന്നും, ഒന്നിന്റെ നിലനിൽപ്പ് തന്നെ മറ്റൊന്നുമായി ബന്ധപ്പെട്ടാണെന്നും സിദ്ധാർത്ഥ് പറയുന്നു.
“കാലം കടന്ന് പോകുന്നതിനസരിച്ച് സാങ്കേതിക മികവിലും മാറ്റങ്ങൾ വരും. റിയലസ്റ്റിക് സിനിമകളും കൊമേർഷ്യൽ ചിത്രങ്ങളും ഒരു സൈക്കിൾ പോലെയാണ്, ഇങ്ങനെ ആവർത്തിച്ച് കൊണ്ടിരിക്കും. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയുടെ കാലം മുതൽ തന്നെ ഇത്തരം സിനിമകൾ ഉണ്ടായിട്ടുണ്ട്. സിനിമ ഒരു കലാരൂപം എന്ന നിലയിൽ അതിന് രണ്ട് വശങ്ങൾ ഉണ്ട്; റിയലിസ്റ്റിക് സിനിമകളും കൊമേർഷ്യൽ സിനിമകളും. രണ്ടും വേറിട്ട് കാണാനാകില്ല, കുമ്പളങ്ങി നെറ്റ്‌സ്ന്റെ വിജയത്തിനൊപ്പം തന്നെ ലൂസിഫറിന്റെ വിജയവും കൂട്ടി വായിക്കപ്പെടണം. ഒരാൾ ഇല്ലെങ്കിൽ മറ്റൊരാളുടെ മഹത്വം പറയാൻ സാധിക്കില്ല”– സിദ്ധാർഥ് ഭരതൻ പറയുന്നു. ഓരോ സിനിമയും ആരും മനഃപൂർവം സൃഷ്ടിക്കുന്നവയല്ലന്നും അത് സമൂഹത്തിന്റെ മുഴുവനായുള്ള ഒരു ഉത്പന്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷത്തെ മികച്ച നടനെയും നടിയെയുമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. ഇവരെ തന്നെ കിട്ടിയത് ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ ഭാഗ്യമായി കാണുന്നതായും സിദ്ധാർഥ് പറഞ്ഞു.
നടനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച സിദ്ധാർഥ് കുറച്ച കാലങ്ങളായി അഭിനയ രംഗത്ത് സജീവമല്ല. “എല്ലാ ശ്രദ്ധയും ഈ ഒരു സിനിമയുടെ പിന്നാലെ ആയതിനാൽ ആ ഒരു ഭാഗത്തേക്ക് ചിന്തകൾ പോലും ഉണ്ടായിരുന്നില്ല. നല്ലൊരു സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ” സിദ്ധാർഥ് പറഞ്ഞു.
ദുൽഖർ സൽമാനെ നായകനാക്കി സമീർ താഹിർ സംവിധാനം ചെയ്ത കലിയുടെ തിരക്കഥാത്ത് രാജേഷ് ഗോപിനാഥാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് കാമറ. പ്രശാന്ത് പിള്ള സംഗീതവും ഭവൻ ശ്രീകുമാർ എഡിറ്റിംഗും നിർവഹിക്കുന്നു. ഡി 14 എന്റർടെയ്ൻമെന്റാണ് നിർമ്മാണം.