UPDATES

സിനിമ

ഡോക്ടര്‍ പാടുന്ന തിരക്കിലാണ്; ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ പിന്നണി ഗായകന്‍ അരുണ്‍ ഗോപന്‍/ അഭിമുഖം

തെലുങ്ക് ചിത്രമായ ‘നിന്നു കോരി’യിലെയും മലയാളം ചിത്രം ചങ്ക്‌സിലെയും ഗാനങ്ങള്‍ ഈ വര്‍ഷം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച അരുണിന്റെ പാട്ടുകളാണ്‌

അനു ചന്ദ്ര

അനു ചന്ദ്ര

മ്യൂസിക് റിയാലിറ്റി ഷോ ഐഡിയ സ്റ്റാര്‍ സിംഗറിലെ മത്സരാര്‍ത്ഥിയായിട്ടാണ് മലയാളി ആദ്യമായി അരുണ്‍ ഗോപന്‍ എന്ന ഗായകനെ ശ്രദ്ധിക്കുന്നത്. കോഴിക്കോട് സ്വദേശിയായ അരുണ്‍ ഇന്ന് ഡോക്ടര്‍ അരുണ്‍ ഗോപനാണ്. പക്ഷേ സംഗീതം ഇപ്പോഴും ജീവിതത്തില്‍ കൂടെയുണ്ട്. ഒരു ചലച്ചിത്ര പിന്നണി ഗായകന്‍ എന്ന നിലയില്‍ അരുണ്‍ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് അതിന്റെ തെളിവ്. ഈ വര്‍ഷം രണ്ട് ഹിറ്റുകളാണ് തന്റെ സംഗീതത്തിന്റെ വഴികളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശിവ നിര്‍വണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ ‘നിന്നു കോരി’യിലെ ഗാനവും, മലയാളം സിനിമയായ ചങ്ക്‌സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് ഗാനവും ഹിറ്റാണ്. ‘നിന്നു കോരി’യിലെ ഗാനം ഇതിനോടകം 5 മില്ല്യണ്‍ വ്യൂവേഴ്‌സുമായി യൂട്യൂബില്‍ മുമ്പിട്ട് നില്‍ക്കുമ്പോള്‍ മലയാളത്തില്‍ ഒരു പിടി നല്ല അവസരങ്ങളും ലഭിച്ചതിന്റെ സന്തോഷത്തിലാണ് അരുണ്‍ ഗോപന്‍. തന്റെ സന്തോഷങ്ങളും വിശേഷങ്ങളും അരുണ്‍ ഗോപന്‍, അനു ചന്ദ്രയുമായി പങ്ക് വെയ്ക്കുന്നു.

അനു ചന്ദ്ര: തെലുങ്കില്‍ അരുണിന്റെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. തുടക്കം കസറി എന്നു പറയാം.

അരുണ്‍ ഗോപന്‍: അതെ. ‘നിന്നു കോരി’ കഴിഞ്ഞ മാസം ഏഴിനാണ് റിലീസായത്. സിനിമ ഹിറ്റാണ്, ഒപ്പം പാട്ടുകളും. ഇപ്പോള്‍ ഇറങ്ങിയതില്‍ വെച്ച് നോക്കുവാണെങ്കില്‍ അത്രയധികം വ്യൂവേഴ്‌സിനെ ലഭിച്ചിട്ടുണ്ട് ഈ ഗാനത്തിന്. അവിടത്തെ ആളുകള്‍ വളരെ നന്നായി തന്നെ ആ പാട്ടിനെ സ്വീകരിച്ചു. കുറച്ചു കാലത്തിന് ശേഷം കിട്ടിയ നല്ലൊരു അവസരമായിരുന്നു. ഫെയ്‌സ്ബുക്ക് പേജില്‍ പോലും വളരെ നല്ല റെസ്‌പോണ്‍സാണ് ഉളളത്.

അ: എങ്ങനെയായിരുന്നു ഈ അവസരം വരുന്നത്?

അ: ഗോപി സുന്ദര്‍ സാറാണ് ചിത്രത്തിന്റെ സംഗീതം. എന്നെക്കൊണ്ട് ട്രാക്ക് പാടിച്ചിരുന്നു. ഷൂട്ടിനായി ഉപയോഗിച്ചതും ഞാന്‍ പാടിയ ട്രാക്ക് ആയിരുന്നു. പിന്നീട് ഇതേ ഗാനം മറ്റുരണ്ടു ഗായകരെക്കൊണ്ട് പാടിച്ചു നോക്കിയിരുന്നു. അവര്‍ക്ക് തൃപ്തി വന്നില്ല. അങ്ങനെ എന്റെ ശബ്ദത്തില്‍ തന്നെയുള്ള പാട്ട് മതിയെന്ന തീരുമാനം ഉണ്ടാവുകയായിരുന്നു. മലയാളം സിനിമയായ ചങ്ക്‌സിലും ഞാന്‍ ഈ വര്‍ഷം പാടി. അതിലെ വെഡ്ഡിംങ് സോങ് ആണ് പാടിയത്. അത് ഹിറ്റായിരുന്നു. ഗോപി സുന്ദറാണ് അതിന്റെയും മ്യൂസിക് ചെയ്തത്. അദ്ദേഹമാണെങ്കില്‍ റീ റെക്കോഡിംഗോ, കോറസോ അങ്ങനെ എന്തെങ്കിലും ഒക്കെയായിട്ട് നമ്മളെ ഇടയ്ക്ക് വിളിക്കാറുണ്ട്.

അ: ഗോപി സുന്ദറുമായുള്ള ബന്ധം

അ: ‘നിന്നു കോരി’ പോലൊരു ബിഗ് ബഡ്ജറ്റ് സിനിമയില്‍ പാടാന്‍ കഴിഞ്ഞത് ഗോപി സാര്‍ കാരണമാണ്. കാര്‍ത്തിക്, ഹരിചരണ്‍, ചിന്മയി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു ഗായകര്‍. ഇടയ്‌ക്കൊക്കെ അദ്ദേഹത്തെ കോണ്ടാക്ട് ചെയ്യുമ്പോള്‍ എന്‍ട്രി നന്നായിക്കോട്ടെ എന്ന് പറയുമായിരുന്നു. ദൈവാധീനം കൊണ്ട് അങ്ങനെ ഒരവസരം അദ്ദേഹം തന്നു. പിന്നെ ഗോപി സാറിന്റെ സൗണ്ടിംഗിനോടാണ് ഇഷ്ടം. നമ്മളത് പാടി കൊടുത്താല്‍ മതി. സത്യം പറഞ്ഞാല്‍, ആ പാട്ടുകള്‍ പിന്നീട് കേള്‍ക്കുമ്പോള്‍ നമുക്ക് തന്നെ തൃപ്തി തോന്നും. ഇതിന് മുമ്പ് പത്ത് പടത്തില്‍ പാടിയിട്ടുണ്ട്. കുരുക്ഷേത്രയിലാണ് ആദ്യമായി പാടിയത്. അതിന് ശേഷം നല്ലവന്‍, ആഴക്കടല്‍, ഒരിടത്തൊരു പോസ്റ്റ് മാന്‍ അങ്ങനെ മോഹന്‍ സിത്താര സാറിന് കീഴിലായി കുറെ പാടിയിട്ടുണ്ട്. പിന്നെ തമിഴ് മൂവിയായ പട്ടാളം. അതില്‍ ജാസി ഗിഫ്റ്റായിരുന്നു മ്യൂസിക് ചെയ്തത്. ‘നിന്നു കോരി’ക്ക് ശേഷം ഇപ്പോള്‍ തെലുങ്കില്‍ നിന്ന് ഒന്ന് രണ്ട് അന്വേഷണങ്ങള്‍ വന്നെങ്കിലും പിന്നീട് ഫോളോ അപ്പ് ഒന്നും വന്നില്ല. സത്യം പറഞ്ഞാല്‍ കുറെ തിരക്കുകളുണ്ടായിരിന്നു. പ്രോഗ്രാംസ്, റെക്കോഡിംങ്‌സ് തുടങ്ങിയവ.

അ: പത്ത് ഗാനങ്ങളോളം മലയാള സിനിമയില്‍ പാടി. എന്നിട്ടും ഇടക്കാലത്തായി വലിയൊരു ഗ്യാപ്പ് എങ്ങനെ സംഭവിച്ചു?

അ: അതിനിടയ്ക്ക് എക്‌സാം എഴുതാനൊക്കെ പോയി. ഞാന്‍ ഫൈനല്‍ ഇയര്‍ ചെയ്യുമ്പോഴാണ് സ്റ്റാര്‍ സിംഗറിലുണ്ടായിരുന്നത്, 2007ല്‍. അവിടന്നങ്ങോട്ട് കുറെ കാലം പ്രോഗ്രാംസ്, ഷോസ്, ട്രാവലിംഗ് ഒക്കെയായി തിരക്കായിരുന്നു. ഒരു അഞ്ച് വര്‍ഷം മുഴുവന്‍ യാത്രയായിരുന്നു. പിന്നിട് വിവാഹം കഴിഞ്ഞ് ഭാര്യയുടെ സപ്പോര്‍ട്ട് വന്നപ്പോഴാണ് ഒരു തിരിച്ച് വരവ് സംഭവിക്കുന്നത്.

"</p

: തിരിച്ചുവരവെന്നത് പ്രയാസമായിരുന്നോ?

: ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. എനിക്കു തോന്നുന്നു ഇപ്പോള്‍ അവസരങ്ങള്‍ വളരെ കൂടുതലാണെന്ന്. ധാരാളം സിനിമകള്‍ ഉണ്ടാകുന്നു; ഗായകരും. അതിനനുസരിച്ച് സിനിമകളുമുണ്ട്. പണ്ടൊക്കെയായിരുന്നെങ്കില്‍ അവസരങ്ങള്‍ കുറവാണ്. സിനിമകളും കുറവായിരുന്നു. യംഗ്‌സ്‌റ്റേഴ്‌സ് ഒരുപാട് കടന്നു വരുന്നുണ്ട്, ഗായകര്‍ വരുന്നുണ്ട്, സംഗീത സംവിധായകര്‍ വരുന്നുണ്ട്. അവസരങ്ങള്‍ ഉണ്ട്. നമ്മള്‍, ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ മതി. എന്റെ പോരായ്മയും അതാണ്. ഒരാളെ അങ്ങോട്ട് വിളിച്ചവസരം ചോദിക്കുക എന്നതില്‍ അത്യാവശ്യം മടി കാണിച്ചിരുന്നു. അതൊരു ശല്യമാകുമെന്ന തോന്നലാണ്. നമുക്കൊക്കെ പണ്ടൊക്കെ ഒരുപാട് കാള്‍സ് വരുമ്പോള്‍ അയ്യോ എന്തിനാ ഇങ്ങനെ വിളിക്കുന്നെ എന്ന തോന്നല്‍ ചിലപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ നമ്മളത്രയും തിരക്കുളള വ്യക്തികളെ വിളിക്കുമ്പോള്‍ അവര്‍ക്കത് ശല്യമാകുമോ എന്ന തോന്നല്‍ സ്വാഭാവികമായും തോന്നാം. ഇന്‍ഡസ്ട്രിയിലുളളവരെ കാണുമ്പോള്‍ ഹാ അരുണേ എവിടെയാ, പ്രോഗ്രാമൊക്കെ ഉണ്ടോ എന്ന് ചോദിക്കാനുളള ബന്ധമുണ്ട് എല്ലാവരുമായി. അപ്പോള്‍ ആ ഒരു ബന്ധം കളയുവാനൊരു മടി. പക്ഷേ ഗോപി സുന്ദറെന്ന് പറയുന്ന മനുഷ്യന്‍ തികച്ചും വ്യത്യസ്തനാണ്. അത്രയും accessible ആണ്. അത്രയും ഹൈലൈറ്റില്‍ നില്‍ക്കുന്ന ആളാണെന്ന് നമ്മളില്‍ ഉളവാക്കിയിട്ടില്ല. വളരെ സിംമ്പിളാണ്.

: 2007ലെ ഐഡിയാ സ്റ്റാര്‍ സിംഗറില്‍ നിന്നും 2017ലെ ചങ്ക്‌സിലെത്തി നില്‍ക്കുന്നു. പത്ത് വര്‍ഷങ്ങളിലെ മാറ്റത്തെ എങ്ങനെയാണ് നോക്കി കാണുന്നുത്?

: സ്റ്റാര്‍ സിംഗറെന്ന പ്ലാറ്റ്‌ഫോം ആക്ച്വലി ഒരു തിരിച്ചറിവാണ്. അതില്‍ വരുന്ന കാലത്ത് ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു സെലിബ്രിറ്റി എന്താണെന്ന്. എങ്ങനെയോ അന്നത്തെ genuintiy കൊണ്ട് ക്ലിക്ക് ആയതാണ് അത്. കാരണം മുമ്പ് അത്തരത്തിലൊരു ഷോ ഉണ്ടായിരുന്നില്ല. പിന്നെ അതിലെ എല്ലാവരും genuine ആയിരുന്നു. എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഹെല്‍പ്പ് ചെയ്ത് ആളുകള്‍ക്കിടയില്‍ നല്ല സ്‌പെയ്‌സ് കിട്ടി. പക്ഷേ എനിക്കത് ഉപയോഗപ്പെടുത്താന്‍ അറിയില്ലായിരുന്നു. സത്യത്തില്‍ ചാനല്‍ തന്നത് വലിയൊരു നേട്ടവും അവസരവുമാണ്. എവിടെ ചെന്നാലും ഏത് മ്യൂസിക് ഡയറക്ടേഴ്‌സിനടുത്ത് ചെന്നാലും ഞാന്‍ അരുണാണെന്ന് പറഞ്ഞാല്‍ ഹാ അരുണേ എന്ന് തിരിച്ചു പറയുവാനുളള ഒരു സ്‌പെയ്‌സ് ഉണ്ടാക്കി തന്നു. എന്റെ വീട് കോഴിക്കോട് ആണ്. ഇപ്പോള്‍ കൊച്ചിയില്‍ താമസം. കോഴിക്കോട് തന്നെ നിന്ന്, ഡോക്ടറായി, ഗാനമേളകളിലൊക്കെ പാടി നടക്കേണ്ടതിന് പകരം ഇങ്ങനെ ഒരു പ്ലാറ്റ്‌ഫോം കിട്ടി, പ്രോഗ്രാംസ് കിട്ടി, ട്രാവല്‍ ചെയ്യാന്‍ പറ്റി, ലോകം ചുറ്റി നടക്കാന്‍ പറ്റി. അതിനുമപ്പുറം റിയാലിറ്റി മനസ്സിലാക്കാന്‍ പറ്റി. അത്രയധികം ടാലന്റായവര്‍ക്കിടയിലാണ് നമ്മള്‍ ജീവിക്കുന്നത്. അഹങ്കരിച്ചിട്ടോ, നമുക്കെന്തെങ്കിലും ഉണ്ടെന്ന് വിചാരിച്ചിട്ടോ കാര്യമില്ല. നന്നായി വര്‍ക്ക് ചെയ്യുക, കിട്ടുന്ന അവസരങ്ങളെ നന്നായി ഉപയോഗിക്കുക. അത് ഏത് പ്രൊഫഷനിലായാലും. പാട്ടുകാരനാണെന്ന തിരിച്ചറിവ് പോലെ പാട്ടില്‍ നമുക്കെന്തൊക്കെ ചെയ്യാനാകുമെന്ന് തിരിച്ചറിയുക. അപ്പോള്‍ പറഞ്ഞു വന്നത് സ്റ്റാര്‍ സിംഗര്‍ ഉണ്ടാക്കിയെടുത്ത ഒരു തരംഗം ഇത് വരെയും അവസാനിച്ചിട്ടില്ല എന്നതാണ്. അന്നത്തെ ആ ബാച്ചില്‍ വന്നതിന്റെ ഒരു ഭാഗ്യം എന്ന് വേണം പറയാന്‍. എന്നാലും എനിക്ക് ‘അരുണ്‍ ഗോപന്‍’ എന്ന വ്യക്തി സംഗീതത്തില്‍ അത്രയധികം ശ്രദ്ധിക്കപ്പെടണം അറിയപ്പെടണം എന്ന് തന്നെയാണ് ആഗ്രഹം. കത്തി തീരാതെ പതുക്കെ പതുക്കെ ആളി പടരണമെന്നാണാഗ്രഹം.

"</p

: സ്റ്റാര്‍ സിംഗറിലെ ആ പഴയ കൂട്ടായ്മ ഇപ്പോഴുമുണ്ടോ?
: എല്ലാവരുമായിട്ടൊന്നുമില്ല. നാല് മാസം മുമ്പ് പത്താം വാര്‍ഷികം ആഘോഷിച്ചിരുന്നു. 45 മത്സരാര്‍ത്ഥികള്‍ ആണ് ആകെ ഉണ്ടായിരുന്നത് അതില്‍ ഞങ്ങള്‍ പത്ത് ഇരുപത്തഞ്ചോളം പേര് കൊച്ചിയില്‍ കൂടി. അതില്‍ ഞങ്ങളുടെ പ്രൊഡ്യൂസര്‍ അജയന്‍ സാറുണ്ടായിരുന്നു. പിന്നെ ശ്രീകണ്ഠന്‍നായര്‍ സര്‍ ഉണ്ടായിരുന്നു. അങ്ങനെ എല്ലാവരും ഒത്തൊരുമിച്ച് കൂടി ഭക്ഷണമൊക്കെ കഴിച്ച് പാട്ടൊക്കെ പാടി പിരിഞ്ഞു. പിന്നെ ഞങ്ങളുടെ ബാന്‍ഡ് ഉണ്ട്. ഞാന്‍ റോഷന്‍, വില്യം, സുദര്‍ശന്‍ എന്നിവരുടെ..

അ: ചെറുപ്പം മുതല്‍ക്കേ കുടുംബത്തില്‍ നിന്നും സംഗീതത്തില്‍ ലഭിച്ച പിന്തുണയെ കുറിച്ച്?

അ: അഞ്ചാം വയസ്സില്‍ സംഗീതം പഠിച്ച് തുടങ്ങിയതാണ്. പിന്നെ പെട്ടന്ന് പറയാന്‍ പറ്റുന്ന ഒരു സംഭവമെന്ന് പറയുന്നത് സ്റ്റാര്‍ സിംഗറില്‍ കയറി പിന്നെ കുറേ കാലം കോളേജില്‍ പോയില്ല. അഞ്ച് കൊല്ലത്തോളം കോളേജില്‍ കിടന്ന് മെനക്കെട്ടിട്ടും അച്ഛന്‍ എന്നോട് പറഞ്ഞു നീ പോയി ബി.എ മ്യൂസിക് ചെയ്യെന്ന്. ആ ലെവലില്‍ ഉളള സപ്പോര്‍ട്ട് പോലും ഫാമിലിയിലുണ്ട്. ഫാമിലിയാണ് എല്ലാ വിധ സപ്പോര്‍ട്ടും.

അ: എന്നിട്ടും എന്ത് കൊണ്ട് സംഗീതം മാറ്റി വെച്ച് ആയുര്‍വേദത്തില്‍ ഡിഗ്രി എടുത്തു?

അ: ഒരു പ്ലസ്ടുകാരനായി മാത്രം പോകരുതെന്ന നിര്‍ബന്ധം കൊണ്ടാണ് എന്‍ട്രന്‍സ് എഴുതുന്നത്. പിന്നെ ആയുര്‍വേദം ഇഷ്ടമാണ്. ഫാമിലി ബാക്ക്‌ഗ്രൌണ്ട് ഉണ്ട്. ഡോക്ടര്‍ പി.കെ വാര്യര്‍ വല്ല്യച്ഛന്‍ ആണ്. അച്ഛന്‍ ആര്യവൈദ്യ ശാലയിലായിരുന്നു. അപ്പോള്‍ എനിക്കും ഇഷ്ടമാണ്. സബ്ജക്ടിനോട് താല്പര്യമുണ്ടായിരുന്നു. ഈ സയന്‍സ് എന്ന് പറയുന്നത് വളരെ ഗാഢമായ ശാസ്ത്രമാണല്ലൊ. അതിനോട് താല്പര്യമുണ്ടായിരുന്നു. അതിനേക്കാള്‍ താല്പര്യം പാട്ടിനോടും ഉണ്ടായിരുന്നു. പെട്ടന്നൊരു വാതില്‍ തുറന്നു. അതിലെക്ക് കൂടുതല്‍ ഉള്‍പെട്ടു. ഇപ്പോള്‍ ഞാന്‍ ഒരു ഡോക്ടര്‍ കൂടിയാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. കുറച്ച് പ്രാക്ടീസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഒരു സമയം പറഞ്ഞാല്‍ നമ്മളവിടെ വേണം. ഒരു സെലിബ്രിറ്റിയെ അല്ല ഡോക്ടറെ ആണ് രോഗികള്‍ക്കാവശ്യം. അത് കൊണ്ട് പ്രാക്ടീസ് ചെയ്ത് എക്‌സ്പീരിയന്‍സ് നേടുക എന്നത് അനിവാര്യമാണ്. അതുകൊണ്ട് തല്ക്കാലം പാട്ടില്‍ മാത്രം ആണ് ശ്രദ്ധ.

"</p

: വിവാഹം,കുടുംബം?

: ഭാര്യ നിമ്മി. നര്‍ത്തകിയാണ്, ചന്ദനമഴ സീരിയലിലെ അഞ്ജലിയായി അഭിനയിക്കുന്നു, സൂര്യ മ്യൂസിക്കില്‍ വി.ജെ ആണ്. അവള്‍ വന്നതിന് ശേഷമാണ് ഞാന്‍ എക്‌സാം പാസ്സായത്. അതിനു ശേഷമാണ് ഞാന്‍ ഒരു മനുഷ്യനായത്. അച്ഛനും അമ്മയും എന്നെ എങ്ങനെ നോക്കി വളര്‍ത്തിയോ അവിടന്നങ്ങോട്ട് എന്നെ കൊണ്ട് പോകുന്നത് നിമ്മിയാണ്. എല്ലാവിധ സപ്പോര്‍ട്ട് എന്ന് പറയുന്നത് നിമ്മയും കുടുംബവുമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍