സ്വകാര്യ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ വഴിയേ ചലച്ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യൂ എന്ന ബോര്‍ഡിന്റെ തീരുമാനത്തെ എതിര്‍ത്തതാണ് ചിത്രം വിവാദമായത്
സ്വകാര്യ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ സഹായിക്കാന്‍ വേണ്ടി സെന്‍സര്‍ ബോര്‍ഡു വെച്ച മാനദണ്ഡങ്ങളെ വെല്ലുവിളിച്ച് സെന്‍സര്‍ ചെയ്ത സിനിമയാണ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ‘മിന്നാമിനുങ്ങ്’. 64-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ സുരഭിയിലൂടെ ദേശീയ അവാര്‍ഡ് നേടിയ മിന്നാമിനുങ്ങിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഇത് സെന്‍സര്‍ബോര്‍ഡിന്റെയും സ്വകാര്യ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാരുടെയും മുന്നില്‍ അല്‍പം അഹങ്കാരത്തോടെ നില്‍ക്കാന്‍ കഴിയുന്ന ഒരു അംഗീകാരമാണിത്.
സ്വകാര്യ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ വഴിയേ ചലച്ചിത്രങ്ങള്‍ സെന്‍സര്‍ ചെയ്യൂ എന്ന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ എതിര്‍ത്തതിലൂടെയാണ് മിന്നാമിനുങ്ങ് വിവാദമായത്. അവസാനം ഹാര്‍ഡ് ഡിസ്‌കില്‍ സെന്‍സര്‍ ചെയ്തു നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ചിത്രം സെന്‍സര്‍ ചെയ്യാന്‍ ബോര്‍ഡ് നിര്‍ബന്ധിതരായത്.
വിദേശ സ്ഥാപനങ്ങളായ ക്യൂബ്, യുഎഫ്ഒ തുടങ്ങിയ വമ്പന്‍ പ്രൊവൈഡര്‍മാര്‍ക്ക് സിനിമയൊന്നിന് 50,000 രൂപവീതം വരുമാനം അനധികൃതമായി നേടിക്കൊടുക്കുവാനും, സിനിമകളുടെ വിതരണ നിയന്ത്രണം പ്രസ്തുത കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലൊതുക്കുവാനും സഹായകമാകുന്ന ഒരു മാനദണ്ഡമായിരുന്നു സെന്‍സര്‍ബോര്‍ഡ് പിന്തുടര്‍ന്നിരുന്നത്.
കോടതി ഉത്തരവ്
സെന്‍സര്‍ ബോര്‍ഡിന്റെ ഈ തീരുമാനത്തിനെതിരെ കേരള ഫിലിം ചേംബര്‍ കോടതി ഉത്തരവ് നേടിയിരുന്നുവെങ്കിലും അതു വകവയ്ക്കാതെ നിര്‍മ്മാതാക്കളെ നിര്‍ബന്ധിച്ച് അഫിഡവിറ്റ് ഒപ്പിട്ടുവാങ്ങി ക്യുബില്‍ ലോഡ് ചെയ്യിച്ചു സെന്‍സര്‍ ചെയ്തു വരുകയായിരുന്നു.
ഇതിനെതിരെയാണ് മിന്നാമിനുങ്ങിന്റെ നിര്‍മ്മാതാവു കൂടിയായ സംവിധായകന്‍ അനില്‍ തോമസ് ഹൈക്കോടതിയെ സമീപിച്ചതും സിനിമ മുന്‍കാലങ്ങളിലെ പോലെ ഹാര്‍ഡ്ഡിസ്‌ക്കില്‍ സെന്‍സര്‍ ചെയ്യിച്ച് പുറത്തിറക്കിയതും.