UPDATES

സിനിമ

ഉണ്ണി മേനോന്റെ പാട്ടിനു യേശുദാസ് അവാര്‍ഡ് വാങ്ങിയോ? എന്താണ് സത്യം?

1984ല്‍ ഉണ്ണി മേനോന്‍ പാടിയ പാട്ടിന് യേശുദാസ് മികച്ച ഗായകനുള്ള പുരസ്‌കാരം വാങ്ങിയെന്നാരോപിക്കുന്നു

ദേശീയ അവാര്‍ഡ് ബഹിഷ്‌കരണം റദ്ദു ചെയ്തു കൊണ്ട് ഗാന ഗന്ധര്‍വ്വന്‍ യേശുദാസ് അവാര്‍ഡ് സ്വീകരിച്ചതും, സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ ശകാരിച്ചതും സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആ സമയത് പ്രചരിച്ച ഒരു വീഡിയോയില്‍ 1984ല്‍ ഉണ്ണി മേനോന്‍ പാടിയ പാട്ടിന് ഗായകന്‍ യേശുദാസ് മികച്ച ഗായകനുള്ള പുരസ്‌കാരം വാങ്ങിയെന്നാരോപിക്കുന്നു. യേശുദാസ് വിമര്‍ശകര്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയും വിമര്‍ശനങ്ങള്‍ ഉന്നയിരിക്കുകയും ചെയ്തു.

എന്നാല്‍, ഗായകന്‍ ഉണ്ണി മേനോന്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഉണ്ണിമേനോന്റെ പ്രതികരണം. ഒരു വ്യാജ ആരോപണത്തെ തകര്‍ക്കാന്‍ ഉണ്ണി മേനോന്‍ എഴുതിയ കുറിപ്പാണു ഇന്നത്തെ ഫെയ്‌സ്ബുക് ഡയറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉണ്ണി മേനോന്‍ എഴുതുന്നു.

പ്രിയ സുഹൃത്തുക്കളെ

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അസത്യങ്ങളോടും അര്‍ദ്ധസത്യങ്ങളോടും പ്രതികരിക്കുന്ന ശീലമില്ല എനിക്ക്. അത്തരം മാധ്യമങ്ങള്‍ മനുഷ്യന്റെ നന്മ മാത്രം പ്രചരിപ്പിക്കാനേ ഉപയോഗിച്ചുകൂടൂ എന്നാണ് എന്റെ വിശ്വാസം. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ് ബുക്കിലും വാട്‌സപ്പിലും മറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോ കണ്ടപ്പോള്‍ പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്ന് തോന്നി. ഞാന്‍ ഉള്‍പ്പെടെയുള്ള സംഗീത പ്രേമികളും ഗായകരും സ്‌നേഹിക്കുകയും ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു മഹദ് വ്യക്തിത്വത്തെ നിന്ദിക്കാന്‍ വേണ്ടി ഈ വീഡിയോയില്‍ എന്റെ പേര് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടതില്‍ ദുഖമുള്ളതു കൊണ്ടാണ് ഈ വിശദീകരണം.

ഞാന്‍ പാടിയ ”തൊഴുതു മടങ്ങും..” എന്ന പാട്ട് 1984 ലെ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കപ്പെട്ടതായും ആ പാട്ടിന്റെ പേരില്‍ ഒടുവില്‍ യേശുദാസിനാണ് അവാര്‍ഡ് ലഭിച്ചതെന്നും അഭിമുഖം നല്‍കിയ ആള്‍ പറയുന്നു. തികച്ചും വസ്തുതാവിരുദ്ധമാണ് ആ പരാമര്‍ശം. ഞാന്‍ അറിയുന്നിടത്തോളം എന്റെ പാട്ട് ആ വര്‍ഷം അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നില്ല. ദാസേട്ടന്‍ പാടിയ ”സ്വന്തം ശാരിക”യിലെ ‘ഈ മരുഭൂവില്‍..’ (സംഗീതം: കണ്ണൂര്‍ രാജന്‍) എന്ന ഗാനത്തിനായിരുന്നു ആ വര്‍ഷത്തെ അവാര്‍ഡ്. ഇത്രയും കാലത്തിന് ശേഷം വസ്തുതാവിരുദ്ധമായ ”വെളിപ്പെടുത്ത”ലുമായി ഈ പഴയ വീഡിയോ പുറത്തുവിട്ടത് സദുദ്ദേശത്തോടെയല്ല എന്ന് വ്യക്തം. ഇതിഹാസതുല്യനായ ഒരു ഗായകനെ അപമാനിക്കുക എന്ന ഒരൊറ്റ ഉദ്ദേശ്യമേ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ഉണ്ടാകാന്‍ ഇടയുള്ളൂ. അതിന് എന്നെ അവര്‍ ഒരു ആയുധമാക്കി മാറ്റി എന്നതാണ് നിര്‍ഭാഗ്യകരം.

എന്റെ വ്യക്തി ജീവിതത്തിലും സംഗീത ജീവിതത്തിലും ദാസേട്ടനെ പോലെ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരാള്‍ ഉണ്ടാവില്ല. ആ ശബ്ദം കേട്ടും ആസ്വദിച്ചും ഉള്‍ക്കൊണ്ടും വളര്‍ന്ന ബാല്യമാണ് എന്റേത്. സഹോദര നിര്‍വിശേഷമായ സ്‌നേഹത്തോടെയേ അദ്ദേഹം എന്നോട് എന്നും പെരുമാറിയിട്ടുള്ളൂ. എന്റെ ജീവിതത്തിന്റെ ഓരോ നിര്‍ണായക ഘട്ടത്തിലും ദാസേട്ടന്റെ സാന്നിധ്യം ഉണ്ടായിരുന്നു. 1986 ല്‍ ആലാപ് എന്ന പേരില്‍ ഞാന്‍ തുടങ്ങിയ സ്റ്റുഡിയോ ഉല്‍ഘാടനം ചെയ്യാന്‍ അന്നത്തെ തിരക്കുകള്‍ എല്ലാം മാറ്റിവെച്ച് എത്തിച്ചേര്‍ന്നത് ദാസേട്ടനാണ്. സംഗീത ജീവിതത്തില്‍ എന്റെ മുപ്പത്തിമൂന്നാം വാര്‍ഷികം പാലക്കാട്ട് വെച്ച് സ്വരലയ ആഘോഷിച്ചപ്പോള്‍ മുഖ്യാതിഥിയാകാനുള്ള ക്ഷണവും സസന്തോഷം സ്വീകരിച്ചു അദ്ദേഹം. ആ അവസരങ്ങളിലെല്ലാം അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞ നന്മ നിറഞ്ഞ വാക്കുകള്‍ നന്ദിപൂര്‍വമല്ലാതെ ഓര്‍ക്കാതെ വയ്യ. എന്റെ ജീവിതത്തിലെ എത്രയോ അനര്‍ഘ മുഹൂര്‍ത്തങ്ങള്‍ക്ക് സുഗന്ധമേകിയത് ആ ഗന്ധര്‍വ സാന്നിധ്യമാണ്. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഈ സൗഹൃദത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്, ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ദയവായി പ്രചരിപ്പിക്കരുതെന്ന് എന്റെ പ്രിയ സുഹൃത്തുക്കളോടും സംഗീത പ്രേമികളോടും വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുകയാണ്. ചരിത്രത്തോട് ചെയ്യുന്ന അനീതിയാകും അത്.

ഇത്തരം വിലകുറഞ്ഞ പ്രചാരണങ്ങളൊന്നും യേശുദാസിനെ പോലൊരു പ്രതിഭാസത്തെ സ്പര്‍ശിക്കുക പോലുമില്ലെന്ന് എനിക്കറിയാം. അതിനെല്ലാം മുകളിലാണ് സംഗീതത്തെ സ്‌നേഹിക്കുന്ന മലയാളികളുടെ മനസ്സില്‍ അദ്ദേഹത്തിന്റെ സ്ഥാനം. മനസാ വാചാ കര്‍മണാ താന്‍ അറിഞ്ഞിട്ടുപോലുമില്ലാത്ത ഒരു അനാവശ്യ വിവാദത്തിലേക്ക് ദാസേട്ടന്റെ പേര് ഇനിയും വലിച്ചിഴക്കരുതേ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ..

സ്‌നേഹപൂര്‍വ്വം നിങ്ങളുടെ ഉണ്ണി മേനോന്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍