UPDATES

സിനിമാ വാര്‍ത്തകള്‍

രാമലീല കളിക്കുന്ന തീയറ്ററുകള്‍ കത്തിക്കണമെന്ന പോസ്റ്റ്: ജിപി രാമചന്ദ്രനെതിരെ സിനിമാ പ്രവര്‍ത്തകര്‍; ഒന്നും പറയാനില്ലെന്ന് രാമചന്ദ്രന്‍

കൂടുതലൊന്നും പറയാനില്ലെന്നും സര്‍ക്കാരിന് കൂടി ബുദ്ധിമുട്ടുണ്ടാക്കുന്നതായതിനാല്‍ ഇനി ഈ വിവാദത്തിലേക്കില്ലെന്നും ജിപി രാമചന്ദ്രന്‍ വ്യക്തമാക്കി.

ദിലീപിന്റെ രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കണമെന്ന് അഭിപ്രായപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട ചലച്ചിത്ര നിരൂപകനും ചലച്ചിത്ര അക്കാഡമി ജനറല്‍ കൌണ്‍സില്‍ അംഗവുമായ ജിപി രാമചന്ദ്രനെതിരെ പരാതിയുമായി സിനിമാസംഘടനാ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ചിത്രം ബഹിഷ്‌കരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച ചര്‍ച്ച ഫേസ്ബുക്കില്‍ സജീവമാണ്. ജിപി രാമചന്ദ്രന്‍ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുന്നു എന്ന നിലയിലാണ് ഫിലിം ചേംബറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തിയറ്റര്‍ ഉടമകളുടെ സംഘടനയുമെല്ലാം അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയര്‍മാനുമായ കമലും ജിപി രാമചന്ദ്രനെതിരെ രംഗത്തെത്തി. ജിപി രാമചന്ദ്രന്റെ പോസ്റ്റ്‌ അപമാനകരമാണെന്നാണ് കമല്‍ കുറ്റപ്പെടുത്തി. ചലച്ചിത്ര അക്കാദമി അംഗം കൂടിയായ രാമചന്ദ്രനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് കമല്‍ ആവശ്യപ്പെടുന്നത്.

അതേസമയം ഇക്കാര്യത്തില്‍ ചലച്ചിത്ര അക്കാഡമി സെക്രട്ടറി ഒപ്പുവച്ച് കൊണ്ട് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും ഇത് താന്‍ അംഗീകരിക്കുന്നതായും ജിപി രാമചന്ദ്രന്‍ അഴിമുഖത്തോട് പറഞ്ഞു. കൂടുതലൊന്നും പറയാനില്ലെന്നും സര്‍ക്കാരിന് കൂടി ബുദ്ധിമുട്ടുണ്ടാക്കുന്നതായതിനാല്‍ ഇനി ഈ വിവാദത്തിലേക്കില്ലെന്നും ജിപി രാമചന്ദ്രന്‍ വ്യക്തമാക്കി. സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന സര്‍ക്കാര്‍ നയത്തിന് അനുസൃതമായ നിലപാടായിരിക്കും അക്കാഡമി ഉയര്‍ത്തിപ്പിടിക്കുകയെന്നും അതേസമയം ജിപി രാമചന്ദ്രന്‍ രാമലീലയെക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അക്കാഡമി പറയുന്നു. ആ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന്, തെറ്റ് തിരിച്ചറിഞ്ഞ് അദ്ദേഹം തന്നെ ആ പോസ്റ്റ് പിന്‍വലിച്ച കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ചലച്ചിത്ര അക്കാഡമി ചൂണ്ടിക്കാട്ടുന്നു.

നൂറ് ശതമാനവും അപലപനീയമായ ജി.പി.രാമചന്ദ്രന്റെ ആ വിധ്വംസക ‘പോസ്റ്റില്‍’ എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരെയും പോലെ എന്റെ പ്രതിഷേധവും, അമര്‍ഷവും രേഖപ്പെടുത്തുന്നുവെന്നാണ് കമല്‍ പറഞ്ഞത്. അക്കാദമിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ആ ജനറല്‍ കൗണ്‍സിലില്‍ അയാളും അംഗമാണ് എന്നത് തീര്‍ത്തും അപമാനകരമാണെന്ന് തന്നെ ഞാന്‍ കരുതുന്നതായും കമല്‍ കുറ്റപ്പെടുത്തി. ഈ കാര്യങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും കമല്‍ അറിയിച്ചു. ജനറല്‍ കൗണ്‍സില്‍ അംഗമായി അയാളെ നിശ്ചയിച്ചത് താനല്ലെന്നും സര്‍ക്കാരാണെന്നും അതിനാല്‍ രാമചന്ദ്രനെ പുറത്താക്കാനുള്ള അധികാരം തനിക്കില്ല, സര്‍ക്കാരിനാണ് സര്‍ക്കാര്‍ അത് ചെയ്യുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാമെന്നും കമല്‍ വ്യക്തമാക്കുന്നു. ഫെഫ്കയും, ഫിലിം ചേംബറും രാമചന്ദ്രനെതിരായി മന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞെന്നും അതില്‍ നടപടി ഉണ്ടാവുമെന്ന് തന്നെയാണ് വിശ്വാസമെന്നും കമല്‍ ചൂണ്ടിക്കാണിക്കുന്നു.

രാമലീല ബഹിഷ്‌കരിക്കണമെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അടിച്ചു തകര്‍ക്കണമെന്നും രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. രാമലീലയെ ഒരു അശ്ലീലചിത്രമെന്ന് ആക്ഷേപിക്കാനും രാമചന്ദ്രന്‍ തയ്യാറായിരുന്നു. ചിത്രത്തിനെതിരേ പൈറസി ആക്രമണം ഉണ്ടാകണമെന്ന ധ്വനിയില്‍ ആഹ്വാനം നടത്തുകയും ചെയ്തു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയെന്ന പേരില്‍ ദിലീപ് ചിത്രത്തിനെതിരേ പ്രസ്താവനകളുമായി രംഗത്തുവന്ന രാമചന്ദ്രനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപേര്‍ രംഗത്തു വന്നിരുന്നു. ഇതിനിടയില്‍ രാമചന്ദ്രനെതിരേ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പൊലീസില്‍ പരാതിയും നല്‍കിയി. മലയാള സിനിമയിലെ താരാധിപത്യത്തേയും സിനിമ സംഘടനകളുടെ പുരുഷാധിപത്യപരവും പിന്തിരിപ്പനും പ്രതിലോമകരവുമായ നിലപാടുകളേയും ശക്തമായ വിമര്‍ശിച്ചുകൊണ്ട് എഴുതാറുള്ള വ്യക്തിയാണ് അദ്ദേഹം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍