ലഡു എന്ന സിനിമയില്‍ രജിസ്റ്റര്‍ മാര്യേജുമായി ബന്ധപ്പെട്ട ഒരു കഥയാണ് പറയുന്നത്
അഭിനയത്തിലും നിര്‍മാണത്തിലും ഒരുപോലെ വിജയം കണ്ട തമിഴ് സൂപ്പര്‍ താരമായ ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ മലയാളത്തില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ സിനിമയാണ് നവാഗതനായ അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സംവിധാനം ചെയ്യുന്ന ലഡു. സംവിധായകന്‍ അരുണുമായി അനുചന്ദ്ര നടത്തിയ അഭിമുഖം.
ലഡു എന്ന വാക്ക് ഓര്‍മപ്പെടുത്തുന്നത് മധുരമാണ്.. പേര് പോലെ തന്നെ എത്രമാത്രം മധുരതരമായിരിക്കും ഈ സിനിമ?
ലഡു എന്ന സിനിമയില്‍ രജിസ്റ്റര്‍ മാര്യേജുമായി ബന്ധപ്പെട്ട ഒരു കഥയാണ് നമ്മള്‍ പറയുന്നത്. സാധാരണ ഗതിയില്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തു കഴിഞ്ഞാല്‍ സന്തോഷപൂര്‍വം കല്യാണത്തില്‍ പങ്കെടുത്തവര്‍ക്കും അവിടെ ഉള്ളവര്‍ക്കും എല്ലാം കൊടുക്കുന്ന സംഭവം ആണല്ലോ ഈ ലഡു. ആ നിലക്ക് ഈ കഥയെ റെപ്രെസെന്റ് ചെയ്യാന്‍ വേണ്ടി കൊടുത്ത പേര് മാത്രമാണ് ഈ ലഡു എന്നുള്ളത്. പിന്നെ ഇത് ഒരു കൗതുകമുള്ള പേരായ സ്ഥിതിക്ക് ആളുകള്‍ക്ക് എളുപ്പത്തില്‍ ഓര്‍മിക്കാന്‍ സാധിക്കും എന്നത് വേറെ കാര്യം.
കഥയിലേക്ക് കൂടുതല്‍ കടന്നാല്‍ രജിസ്റ്റര്‍ മാര്യേജ് എന്ന വിഷയത്തെ എത്രമാത്രം ഉപയോഗിച്ചിരിക്കുന്നു ഈ സിനിമയില്‍?
രജിസ്റ്റര്‍ മാര്യേജ് നടന്നു എന്നറിയുമ്പോള്‍ പൊതുവില്‍ നവദമ്പതികളുടെ വീട്ടുകാര്‍ നടത്തുന്ന ചില ഇടപെടലുകള്‍ ഉണ്ട്. അത് തന്നെയാണ് നമ്മള്‍ ഇവിടെ പറയുന്നതും. വീട്ടുകാരുടെ വാശി, നിലപാടുകള്‍ തുടങ്ങി രജിസ്റ്റര്‍ മാര്യേജിനോടുള്ള സകല മനോഭാവങ്ങളും കാണിക്കുന്ന സിനിമയാണിത്.
യുവസംവിധായകന്‍, യുവാക്കളായ അഭിനേതാക്കള്‍. പ്രേമം സിനിമയിലെ കുറച്ച് ആളുകളുടെ സാനിധ്യം. എത്രമാത്രം പ്രതീക്ഷ നല്‍കുന്നു?
ഒരു കോമഡി ത്രില്ലര്‍ ആണ് ഈ സിനിമ. ഈ പറഞ്ഞ ചേരുവകള്‍ എല്ലാം പ്രേക്ഷകര്‍ക്ക് ആസ്വാദനം നല്‍കുന്ന ഒരു ചിത്രം. അല്ലു അര്‍ജ്ജുന്റെ ശബ്ദത്തില്‍ തന്നെയുള്ള നരേഷന്‍ ഉണ്ട്. അതെല്ലാം പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
ധനുഷിന്റെ നിര്‍മാണ കമ്പനിയായ വണ്ടര്‍ബാറില്‍ എത്തുന്നത് എങ്ങനെയാണ്?
എന്റെ സുഹൃത്ത് സുകുവേട്ടന്‍ ഇത് പോലുള്ള വലിയ വലിയ കമ്പനികളുടെ കേരളത്തിലെ ഹെഡ് ആണ്. അദ്ദേഹമാണ് ഈ കമ്പനിയില്‍ എത്തിക്കുന്നത് തന്നെ.
കേരളത്തില്‍ ഈയിടെയായി ഇറങ്ങുന്ന ചെറുപ്പക്കാരുടെ സിനിമകള്‍ക്ക് ഒരു സ്ഥിരം ശൈലി ഉണ്ട്. ആദ്യത്തെ ഫസ്റ്റ് ഹാഫ് കോമഡി, സെക്കന്‍ഡ് ഹാഫ് എന്തെങ്കിലും വിഷയത്തിലെത്തിച്ചു കൊണ്ട് കഥ അവസാനിപ്പിക്കല്‍. ഇതില്‍ നിന്നും ലഡു വ്യത്യസ്തമാകുന്നുണ്ടോ?
വാസ്തവത്തില്‍ വലിയ വ്യത്യസ്തകള്‍ ഒന്നും ഇല്ലാത്ത സിനിമ തനെയാണ് ലഡു. ഇപ്പോഴത്തെ തലമുറയുടെ സിനിമാ കാഴ്ചയും, അതിന്റെതായ സ്പീഡും എല്ലാം മനസിലാക്കി ചെയ്ത സിനിമ ആയതുകൊണ്ട് ഈ പറഞ്ഞതില്‍ നിന്നും വ്യത്യസ്തമായി ഒന്നും ചെയ്യണമെന്ന് തോന്നിയിട്ടില്ല. നമുക്ക് രണ്ടു മണിക്കൂര്‍ നേരത്തേക്ക് മറ്റൊന്നിലേക്കും ശ്രദ്ധ പോകാത്ത വിധത്തില്‍ ആസ്വദിച്ചു കണ്ടിരിക്കാവുന്ന ഒരു സിനിമയാണിത്. അത് തന്നെയാണല്ലോ നിങ്ങള്‍ പറഞ്ഞ ഈ പുതിയ സിനിമകളില്‍ സംഭവിക്കുന്നതും.
ചിത്രത്തിലെ പാട്ടുകള്‍, ട്രെയിലര്‍. എങ്ങനെ ഉണ്ട് പ്രേക്ഷക പ്രതികരണം?
ചിത്രത്തില്‍ സംഗീതം ചെയ്തത് രാജേഷ് മുരുകേശ് ആണ്. പ്രേമത്തിന്റെ ഒക്കെ സംഗീത സംവിധായകന്‍. ഈ സിനിമയിലെ പാട്ടുകള്‍ ഇറങ്ങിയപ്പോള്‍ നമ്മള്‍ പ്രതീക്ഷിച്ച അത്ര ഹൈപ്പ് കിട്ടിയില്ല. നോര്‍മല്‍ ആയിട്ടാണ് പോയത്. പക്ഷെ ട്രെയിലര്‍ ഇറങ്ങിയപ്പോ അല്ലു അര്‍ജ്ജുന്റെ ശബ്ദം കേട്ടപ്പോള്‍ ആളുകള്‍ അത് വലിയ രീതിയില്‍ ഏറ്റെടുത്തു. പക്ഷെ ഇനി സിനിമ കണ്ടാല്‍ തീര്‍ച്ചയായും ആളുകള്‍ക്ക് ഈ പാട്ടുകള്‍ ഇഷ്ടപ്പെടും. കാരണം ആ ഫീല്‍ കഥ അറിയുമ്പോള്‍ ആണ് ആസ്വദിക്കാന്‍ പറ്റുക.
സിനിമയില്‍ എത്തുന്നത് എങ്ങനെയാണ്?
ഞാന്‍ രാജീവ് രവി സാറിന്റെ കൂടെ ക്യാമറയില്‍ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തിട്ടുണ്ട്. അങ്ങനെ ചില സിനിമകളില്‍ വര്‍ക്ക് ചെയ്ത അനുഭവത്തിലാണ് ഈ സിനിമ ചെയ്യുന്നത്.
രാജീവ് രവിക്കൊപ്പം വര്‍ക്ക് ചെയ്ത നിലക്ക് സംവിധാനത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനം എത്രത്തോളമുണ്ട്?
ഓരോ സംവിധായകര്‍ക്കും ഓരോ ശൈലി ആണുള്ളത്. അദ്ദേഹത്തിന്റെ സിനിമ ശൈലി അല്ല ഒരിക്കലും എന്റേത്. എനിക്ക് ചെയ്യാന്‍ ഇഷ്ടം കോമഡി സിനിമയാണ്. നമ്മള്‍ അവരില്‍ നിന്നും പഠിക്കുന്നത് എങ്ങനെ ഒരു സംവിധായകന്‍ കാര്യങ്ങള്‍ മൊത്തത്തില്‍ ഡീല്‍ ചെയ്യണം എന്നുള്ളതാണ്. അല്ലാതെ സിനിമകള്‍ എല്ലാം വ്യത്യസ്തമാണ്.
സാഗര്‍ സത്യന്‍ എന്ന നാടക രചയിതാവിനെ തിരക്കഥയിലേക്ക് കൊണ്ട് വരാന്‍ കാരണം?
അദ്ദേഹം നല്ല കഴിവുള്ള ആള്‍ ആണ്. ഞാനും സാഗറും ചേര്‍ന്ന് ഒന്നിച്ചു ചേര്ന്ന് ചില പൊളിറ്റിക്കല്‍ സറ്റയര്‍ പരിപാടികള്‍ ചെയ്തിട്ടുണ്ട്. അങ്ങനെ ഉള്ള പരിചയം ഉണ്ട്.പിന്നെ ആള്‍ നന്നായി വൈകാരികതകളെ എഴുതാന്‍ പറ്റുന്ന ഒരാള്‍ സിനിമയില്‍ വരുന്നതും നല്ലതല്ലേ. അതുകൊണ്ട് സിനിമ നമുക്ക് പ്രതീക്ഷ തരുന്നുണ്ട്.
‘ഒരു കുപ്രസിദ്ധ പയ്യന്‍’ നമ്മുടെ നാട്ടില്‍ നടന്ന കൊലപാതക കഥ’ : സംവിധായകൻ മധുപാൽ സംസാരിക്കുന്നു