ബെവ്കോയുടെ വിറ്റുവരവിൽ പ്രതിദിനം 4.56 കോടിയുടെ കുറവ്
സുപ്രീംകോടതി വിധി വന്നിട്ട് മാസം ഒന്നു കഴിഞ്ഞിട്ടും ഹൈവേകളുടെ സമീപം പ്രവർത്തിച്ചിരുന്ന 179 വിദേശമദ്യ ചില്ലറ വിൽപനശാലകളിൽ 118 എണ്ണവും മാറ്റി സ്ഥാപിക്കാൻ സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഇത് കാരണം ബെവ്കോയുടെ വിറ്റുവരവിൽ പ്രതിദിനം 4.56 കോടിയുടെ കുറവുണ്ടായിടട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ 2017-18ല്‍ 1700 കോടിയുടെ നഷ്ടമുണ്ടാകും എന്നും മന്ത്രി അറിയിച്ചു.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ മദ്യഷോപ്പുകളും ബാറുകളും മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാറിന് ലൈസൻസ് ഫീസ് ഇനത്തിൽ 35 കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടാകാനിടയുണ്ടെന്നും വി. ജോയി, ഹൈബി ഈഡൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പള്ളി, അനിൽ അക്കര എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.