UPDATES

സിഎംആര്‍എല്‍ മലനീകരണം; മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതിനെതിരേ പ്രതിഷേധ കൂട്ടായ്മ

 അഴിമുഖം പ്രതിനിധി

എടയാര്‍ വ്യവസായ മേഖലയിലെ പ്രമുഖ കമ്പനിയായ സിഎംആര്‍എല്‍ നടത്തുന്ന മലനീകരണത്തെ കുറിച്ചു റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകയെ ശാരീരികമായി ആക്രമിച്ചതിനെതിരേ പരിസ്ഥിതി സംഘടനയായ സിഒആര്‍എല്ലിന്റെയും വിവിധ പൗരാവകാശ പ്രസ്ഥാനത്തങ്ങളുടെയും നേതൃത്വത്തില്‍ കേരള ഹൈക്കോടതി ജംഗ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. എടയാര്‍ വ്യവസായ മേഖലയില്‍ നിന്നും കുടിവെള്ളത്തിലേക്ക് രാസമാലിന്യം ഒഴുക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഇതു റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ന്യൂസ് 18 ചാനലിലെ റിപ്പോര്‍ട്ടര്‍ സുവി വിശ്വനാഥ്, ക്യാമറമാന്‍ അനീഷ് നീലേശ്വരം എന്നിവരെ ഒക്ടോബര്‍ 9ന് ഗുണ്ടകള്‍ അക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നു. 

ഈ സംഭവത്തില്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും റിമാന്‍ഡില്‍ അയക്കുകയും ചെയ്‌തെങ്കിലും മുന്‍ കാലങ്ങളിലും പാരിസ്ഥിതി-മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നാണു പ്രതിഷേധ കൂട്ടായ്മ ആരോപിക്കുന്നത്. എടയാര്‍ മേഖലയിലെ കുടിവെള്ള സ്രോതസിലേക്ക് സിഎംആര്‍എല്‍ രാസമാലിന്യം ഒഴുക്കിയത് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികാരികള്‍ കണ്ടെത്തി നോട്ടീസ് നല്‍കിയിട്ടുള്ളതാണ്. പെരിയാര്‍ നിരവധി തവണ ചുവന്നു ഒഴുകിയത്തിനു പിന്നില്‍ സിഎംആര്‍എല്‍ കമ്പനി ആണെന്നും ENVIR. ENGG റിപ്പോര്‍ട്ട് ചെയ്തിരുന്നൂ. നടപടി നിലനില്‍ക്കെ മാലിന്യം പുറം തള്ളല്‍ തുടരുന്നതു റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനല്‍ പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് അക്രമിക്കപ്പെടുന്നത്. കമ്പനിക്ക് എതിരെ പ്രതിഷേധിച്ച വെല്‍ഫയര്‍ പാര്‍ട്ടി പ്രതിനിധിക്ക് എതിരെയും പോലീസ് കേസ് എടുത്തിരുന്നൂ. ദശകങ്ങള്‍ ആയി തുടരുന്ന രാസ മലിനീകരണത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതാണ് കമ്പനിയെ പ്രകോപ്പിപ്പിച്ചതെന്നും പ്രതിഷേധ കൂട്ടായ്മ പറയുന്നു.

എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ കൂടിയ പ്രതിഷേധ കൂട്ടായ്മ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ഉത്ഘാടനം ചെയ്തു. ജീവനെ നിലനിര്‍ത്തുന്ന ഒരു നദിയെ കൊല്ലുന്നത് ഏറ്റവും കിരാതം ആയ കുറ്റകൃത്യം ആണെന്നും, കമ്പനിയെ നിലനിര്‍ത്തുന്നതിനെക്കാള്‍ പ്രാധാന്യം ജനങ്ങളുടെ ജീവന്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. സിന്‍ഡിക്കേറ്റ് മെമ്പര്‍ സ്ഥാനവും ഹരിത അവാര്‍ഡും വിലക്ക് എടുക്കാന്‍ കഴിയുന്ന സിഎംആര്‍എല്‍ കമ്പനിയെ എല്ലാ രാഷ്ട്രിയ നേതാക്കള്‍ക്കും ഭയമാണെന്നു മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജയശങ്കര്‍ ആക്ഷേപിച്ചു. ജോര്‍ജ് കാട്ടുനിലത്തു അദ്യക്ഷത വഹിച്ചു. ഫാദര്‍ അഗസ്‌റിന്‍ വട്ടോളി, എം ഗീതനന്ദന്‍, ഫെലിക്‌സ് പുല്ലൂടന്‍, ശിവപ്രസാദ് ഇരവിമംഗലം, ജോണ്‍സന്‍ പാട്ടത്തില്‍, ജോസ് കാച്ചപ്പിള്ളി, എംഎന്‍ ഗിരി, വിഡി മജീന്ദ്രന്‍, സദക്കത്ത്, അര്‍ ജെസ്സിന്‍, സ്റ്റാന്‍ലി പൗലോസ്, ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍