UPDATES

വിദേശം

ഡിജിറ്റല്‍ ഖിലാഫത്തിനെ നേരിടുമ്പോള്‍

Avatar

ജെയിന്‍ ഹര്‍മാന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

രണ്ടാഴ്ച്ച മുമ്പ് ബോസ്റ്റണില്‍ ഒരു ഭീകരാക്രമണം നടത്തുന്നതിനു മുമ്പ് ഒരു ചെറുപ്പക്കാരനെ തടയാന്‍ അധികൃതര്‍ക്കായി. നിര്‍ഭാഗ്യവശാല്‍ ടെന്നസിയിലെ ചാറ്റനൂഗയില്‍ അത് മറ്റൊന്നായിരുന്നു. വെടിവെച്ചു എന്നു കരുതുന്ന മുഹമ്മദ് യൂസഫ് അബ്ദുള്‍ അസീസിനെ തടയാനാവുമായിരുന്നോ എന്നത് നിയമപാലകര്‍ പരിശോധിച്ചുവരികയാണ്. എതിരിടാന്‍ ഏറെപ്പാടുള്ള ഡിജിറ്റല്‍ പ്രചാരണത്തിന്റെ പൊട്ടും പൊടിയും പെറുക്കിയാണ് അന്വേഷണം. 

2007ല്‍ ട്വിറ്ററും വാട്‌സ് ആപ്പും പ്രചാരം നേടിത്തുടങ്ങിയ ആദ്യകാലത്ത് നിരാശാഭരിതരേയും മാനസിക പ്രശ്‌നങ്ങളുള്ളവരെയും മറ്റും ആകര്‍ഷിക്കാന്‍ ഭീകരവാദ സംഘടനകള്‍ തേടുന്ന പുത്തന്‍ മാര്‍ഗങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു ദേശീയ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു ഞാനൊരു ബില്‍ അവതരിപ്പിച്ചു. The Violent Radicalization and Homegrown Terrorism Prevention Act of 2007 passed the House of Representativse എന്ന ആ ബില്‍ ജനപ്രതിനിധി സഭ ആറിനെതിരെ 404 വോട്ടുകള്‍ക്ക് അംഗീകരിച്ചെങ്കിലും ബാഹ്യശക്തികളുടെ സമ്മര്‍ദ്ദം മൂലം സെനറ്റ് തള്ളിക്കളഞ്ഞു. 

ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൗശലകരമായ കഴിവ്  ഡിജിറ്റല്‍ ഖിലാഫത്തിന്റെ പ്രാപ്തി എന്നിവ ഈ നീക്കം എന്നത്തേക്കാളും അടിയന്തരമാക്കുന്നു. ഈ വെബ്‌വാസികളായ ജിഹാദികളെ നേരിടാന്‍ നമുക്കും വേണ്ടത്ര ഗ്രാഹ്യമോ വേഗതയോ ഇല്ല. നവ സാമൂഹ്യ മാധ്യമങ്ങളില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെ പ്രതിരോധിക്കാനുള്ള കഴിവ് നാം വളര്‍ത്തിയെടുത്തില്ല. സിലിക്കണ്‍ വാലി പണിത രാജ്യമാണിത്. നമുക്ക് ഏഴാം നൂറ്റാണ്ടിലെ തെമ്മാടികളില്‍ നിന്നും കമ്പ്യൂട്ടര്‍ പാഠങ്ങള്‍ ആവശ്യമില്ല. നമ്മുടെ എതിരാഖ്യാനങ്ങളെ നവീനമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

ഒരു ഭാഗത്ത് ഇതൊരു ശേഷി പ്രശ്‌നമാണ്. ഇത്തരം പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്ന തന്ത്രപരമായ ഭീകരവിരുദ്ധ ആശയവിനിമ വകുപ്പെല്ലാം അമ്പരപ്പിക്കും വിധം വിഭവദാരിദ്ര്യം അനുഭവിക്കുകയാണ്. ‘ഒന്നു കൂടി ചിന്തിക്കൂ, മടങ്ങൂ’ എന്ന പ്രചാരണം 6000 ട്വീറ്റുകളായി. പക്ഷേ ഇസ്ലാമിക് സ്‌റ്റേറ്റ് പ്രചാരണം നടത്തുന്ന അലി ശുക്രി അമീന്‍ എന്ന 17 കാരന്‍ 7000 ട്വീറ്റുകളാണ് സ്വന്തമായി ചെയ്തത്. ഇതുപോലെ പതിനായിരക്കണക്കിന് ഇസ്ലാമിക് സ്‌റ്റേറ്റ് അനുകൂലികള്‍ ട്വിറ്ററില്‍ സജീവമാണെന്നാണ് ബ്രൂക്ലിന്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ ഒരു പഠനം കാണിക്കുന്നത്. എന്തായാലും എണ്ണക്കണക്കില്‍ കാര്യങ്ങള്‍ അത്ര അനുകൂലമല്ല. നമ്മള്‍ ഒന്നും രണ്ടുമായി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ആള്‍ക്കൂട്ടത്തെ വെച്ചാണ് ചെയ്യുന്നത്. 

നാം മെച്ചപ്പെട്ടെ പറ്റൂ. രാഷ്ട്രീയ പ്രചാരണങ്ങളെ മാറ്റി മറിക്കുന്നത് വോട്ടര്‍മാരെ സൂക്ഷമമായി സ്വാധീനിക്കാനുള്ള ശേഷിയാണ്. ആ ശേഷിയാണ് ഇത്തരം സന്ദേശങ്ങളെ ചെറുക്കാനുള്ള പോരാട്ടത്തില്‍ കൊണ്ടുവരേണ്ടത്. ‘ഞാന്‍ എല്ലാ മുജാഹിദീനുകളെയും പിന്തുണക്കുന്നു’ എന്ന സന്ദേശമിട്ട ‘ജിഹാദ് ജെയിന്‍’ പോലുള്ളവരിലേക്ക് എത്താന്‍ ഈ ശ്രമങ്ങള്‍ക്ക് കഴിയണം. അവര്‍ പതിവ് ഭീകരവാദ പരിവേഷങ്ങള്‍ ഉള്ള ആളല്ല. അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയും മുമ്പേ നാം അവരിലെത്തി എന്നതും ശരിയാണ്. തലവെട്ടുന്ന ദൃശ്യങ്ങള്‍ക്കായി തെരയുന്ന ആളുടെ കൂട്ടത്തില്‍ മുഖ്യധാര ആത്മീയ സ്രോതസുകളുടെ പരസ്യം കാണുന്നതിനെക്കുറിച്ച് ചിന്തിക്കൂ. ജിഹാദികളുടെ ട്വിറ്റര്‍ കുമിളകളെ ഉത്തരവാദിത്തമുള്ള മത നേതൃത്വം പോട്ടിക്കുന്നതിനെക്കുറിച്ചും ചിന്തിക്കാം. നിങ്ങളുടെ അമ്മയ്ക്ക് നിങ്ങളെ അറിയുന്നതിനെക്കാള്‍ കൂടുതല്‍ അറിയുന്ന പരസ്യ സ്ഥാപനങ്ങള്‍ ഇതേ മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. ഗൂഗിള്‍,ഫെയ്‌സ് ബുക്, ട്വിറ്റര്‍ എന്നിവയെല്ലാം ഇതേ രീതികള്‍ പ്രചാരണങ്ങള്‍ പരമാവധി ശക്തമാക്കാനായി ഉപയോഗിക്കുന്നുണ്ട്. സാങ്കേതിക സ്ഥാപനങ്ങളുമായി കൂട്ടുചേര്‍ന്ന് എന്തുകൊണ്ടും ജിഹാദികളെക്കാള്‍ മെച്ചമാകാന്‍ നമുക്ക് കഴിയും. 

ഇത് സ്വകാര്യതയേയും പൗരാവകാശങ്ങളെയും ലംഘിക്കാതെ തന്നെ ചെയ്യാനാകും. അതത്ര ചെലവേറിയ കാര്യവുമല്ല. 

ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തത് ഈ സന്ദേശ വിരുദ്ധ പ്രചാരണത്തില്‍ ഇതുവരേയും തന്ത്രപരമായ ഒരു വലിയ പാകപ്പിഴയായിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മിന്നുന്ന മാസികകളില്‍ ആകൃഷ്ടരാകുന്ന കുട്ടികള്‍ വിദേശകാര്യ വകുപ്പ് നല്‍കുന്നവയില്‍ ആകൃഷ്ടരാകില്ല. യു.എസ് സര്‍ക്കാരിന് സാംസ്‌കാരിക മൂലധനം ഒട്ടുമില്ലാത്ത മേഖലകളില്‍ നിന്നാണ് അവര്‍ ആളുകളെ എടുക്കുന്നത്. 

ചുറുചുറുക്കുള്ള, യോജിക്കുന്ന പങ്കാളിത്തമാണ് പ്രധാനം. മുന്‍ ജിഹാദികള്‍, മുന്‍ തീവ്രനിലപാടുകാര്‍, തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ടവര്‍ എന്നിവരെയെല്ലാം അണിനിരത്തുന്ന ഗൂഗിള്‍ ഐഡിയാസിന്റെ Network Against Violent Etxremism ഇതുപോലൊരു ശ്രമമാണ്. മുകളില്‍ നിന്നും താഴോട്ടുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ വിജയിക്കാതെ വരുമ്പോള്‍ ഇത്തരം താഴെതട്ടില്‍ നിന്നുള്ള ശ്രമങ്ങളാണ് അഭികാമ്യം. പണവും അധികാരവുമടക്കം സര്‍ക്കാരിന് ഇക്കാര്യത്തില്‍ ചില മുന്‍തൂക്കങ്ങളുണ്ട്. പക്ഷേ അത് പിന്നില്‍ നിന്നും നയിക്കണം. മതനേതാക്കള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെയെല്ലാം ഏകോപിപ്പിക്കുകയും സര്‍ക്കാര്‍ പിന്നണിയിലേക്ക് മാറുകയും വേണം. ഇതൊരു സാമൂഹിക ദൗത്യമാണ്, അമേരിക്കന്‍ ദൗത്യമാണ്. സര്‍ക്കാര്‍ അതിനു പറ്റിയ മുഖമല്ല. 

ഇത്തരം പങ്കാളിത്തങ്ങള്‍ നാം ഇതിന് മുമ്പും ശക്തമായി നടത്തിയിട്ടുണ്ട്. ശീതയുദ്ധ കാലത്ത് യു.എസ് സാംസ്‌കാരിക സ്ഥാപനങ്ങളെയും സാഹിത്യ പ്രസിദ്ധീകരണങ്ങളെയും നാം ഉപയോഗിച്ചിട്ടുണ്ട്. റഷ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ‘ഡോക്ടര്‍ ഷിവാഗോ’ പോലെ. 

ഇന്നിപ്പോള്‍ നമ്മുടെ ഹൃദയവും മനസും ഓണ്‍ലൈനിലാണ് പോരടിക്കുന്നത്; അച്ചടിയിലല്ല. ടെക്കികള്‍ പറയുന്ന പോലെ ഇതിന്നും ഒരു ‘ആപ്’ കാണുമായിരിക്കും.

(ഹര്‍മാന്‍ ജനപ്രതിനിധി സഭയിലെ മുന്‍ ഡെമോക്രാറ്റ് അംഗമാണ്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍