അഴിമുഖം പ്രതിനിധി
ചന്ദ്രബോസ വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന നിഷാം ജയിലില്‍ നിന്നും ഫോണ്‍വിളിച്ചു ബന്ധുക്കളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുഖ്യമന്ത്രി ജയില്‍ മേധാവിയോടു വിശദീകരണം തേടി. ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കുറ്റവാളിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അനര്‍ഹമായ സൗകര്യങ്ങളും പരിഗണനയും ലഭിക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു. അതിന്റെ വിശദാംശം ജയില്‍ വകുപ്പ് മേധാവിയോടാരാഞ്ഞു. അടിയന്തരമായി ഇടപെട്ട് നടപടിയെടുക്കണം എന്നാവശ്യപ്പെട്ടു. അക്കാര്യത്തില്‍ ഇടപെടുന്നുണ്ടെന്നും ഉചിത നടപടി എടുക്കുകയാണെന്നും ജയില്‍ മേധാവി അറിയിച്ചിട്ടുണ്ട് എന്ന വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെയാണു മുഖ്യമന്ത്രി അറിയിച്ചത്.
അതേസമയം നിഷാം ഫോണ്‍ വിളിച്ചിട്ടില്ലെന്ന നിലപാടിലാണ് ജയില്‍ അധികതര്‍. പരാതിയെ കുറിച്ചു കേട്ടറിവു മാത്രമെയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണു നിഷാം തങ്ങളെ ഫോണ്‍ വിളിച്ചു വധഭീഷണി മുഴക്കിയതെന്നാണു ബന്ദുക്കളുടെ പരാതി. നിഷാം വിളിക്കാന്‍ ഉപയോഗിച്ച നമ്പരും സംഭാഷണത്തിന്റെ ശബ്ദരേഖയും അടക്കം ഇവര്‍ പൊലീസില്‍ പരാതി നല്‍കി. ഈ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിഷാമിനെതിരേയുള്ള പരാതിയില്‍ പറയുന്ന മറ്റുകാര്യങ്ങള്‍ ഇവയാണ്;
ജയില്‍ ജീവനക്കാര്‍ക്ക് പണം നല്‍കി ജയിലില്‍ സുഖം ജീവിതം നയിക്കുകയാണ്. ജയിലില്‍ കഴിഞഞു വരുന്ന നിഷാം ജയിലിലിരുന്ന് ബിസിനസില്‍ ഇടപെടുകയും ബിസിനസിലെ മറ്റു പാര്‍ട്ണര്‍മാരെ ശല്യം ചെയ്യുകയും ചെയ്യുന്നു. ബിസിനസില്‍ നിന്നും കിട്ടുന്ന ലാഭവിഹിതം തന്റെ കേസിനുവേണ്ടി മാറ്റിവയ്ക്കണമെന്നും അങ്ങനെ ചെയ്യാത്ത പക്ഷം ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഉപയോഗപ്പെടുത്തി വധിക്കുമെന്നും ഭീഷണണിപ്പെടുത്തുന്നു.