അഴിമുഖം പ്രതിനിധി
കോണ്‍ഗ്രസിലെ സീറ്റ് വിഭജന തര്‍ക്കം ഉച്ചസ്ഥായിലേക്ക്. കളങ്കരഹിതരെ മാറ്റി നിര്‍ത്തി തുടര്‍ ഭരണം സാധ്യമാക്കണമെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. സുധീരന് എതിരെ എ, ഐ ഗ്രൂപ്പുകള്‍ വീണ്ടും ഒരുമിക്കുന്ന സ്ഥിതിയാണ് സ്ഥാനാര്‍ത്ഥി പട്ടിക സ്‌ക്രീനിങ് കമ്മിറ്റിക്ക് മുന്നിലെത്തിയപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയെ അപമാനിച്ചു കൊണ്ട് ഒരു സ്ഥാനാര്‍ത്ഥി പട്ടിക കേരളത്തില്‍ സാധ്യമല്ലെന്നാണ് എ വിഭാഗം അതിശക്തമായി മുന്നോട്ടു വച്ചിട്ടുള്ള വാദം. അതിനിടെ എഐസിസിയുടെ സ്‌ക്രീനിങ്ങ് കമ്മിറ്റി യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റി വച്ചു.
കെ ബാബുവിന്റേയും കെസി ജോസഫിന്റേയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സുധീരന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ഉമ്മന്‍ചാണ്ടി പുറത്തേക്ക് പോയത്. ചര്‍ച്ചകള്‍ക്കായി വീണ്ടും അനുനയിപ്പിച്ച് ഉമ്മന്‍ചാണ്ടിയെ തിരികെ കൊണ്ടു വന്ന സാഹചര്യത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്ന സ്ഥാനാര്‍ത്ഥി ലിസ്റ്റ് തന്നെയാകും എ ഐ സി സിയില്‍ നിന്നും അന്തിമ പരിഗണന ലഭിക്കുക എന്ന സൂചനയാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്നത്. കേരളത്തില്‍ ഏത് പ്രതികൂല സാഹചര്യത്തിലും ഭരണം മുന്നോട്ടു കൊണ്ടുപോകാനും ഒരു അതിതീവ്ര പ്രതിപക്ഷമാകാനും കഴിയുന്ന ചാണ്ടിയെ അത്ര ലഘുവായി എഴുതി തള്ളാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കോ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കോ കഴിയില്ലെന്നിടത്തേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.
ആ നിലയ്ക്ക് സുധീരന്‍ വെട്ടാന്‍ ഉദ്ദേശിച്ച പല പേരുകളും കോണ്‍ഗ്രസിന്റെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടാകും. ഇതില്‍ ആരോപണ വിധേയരായ കെ ബാബുവും അടൂര്‍ പ്രകാശും നിലവില്‍ മറ്റാരോപണങ്ങള്‍ ഒന്നും ഇല്ലെങ്കിലും അന്യജില്ലക്കാരന്‍ എന്ന നിലയില്‍ മാറ്റി നിര്‍ത്തണം എന്നാവശ്യപ്പെടുന്ന കെ സി ജോസഫും ഉണ്ടാകും എന്നാണ് സൂചന.