യുപിഎയ്ക്ക് പുറത്തുള്ള പാര്‍ട്ടികളെയാണ് വിശാല സഖ്യത്തിന്റെ ഭാഗമാക്കാനാണ് നീക്കം
വോട്ടെണ്ണലിന് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിപക്ഷ സഖ്യം പുതിയ ബാനറില്‍ അണിനിരക്കുന്നു. യുപിഎയ്ക്ക് പുറമെ ആറ് പാര്‍ട്ടികള്‍ ചേര്‍ന്നതാണ് സഖ്യം. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ ഈ ബാനറില്‍ രാഷ്ട്രപതിയെ കാണാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
തൃണമുല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, തെലുങ്കുദേശം പാര്‍ട്ടി, ഇടതുപക്ഷം എന്നീ പാര്‍ട്ടികളെ ഒരു ബാനറില്‍ അണിനിരത്താന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ആണ് ഇത്തരമൊരു സംവിധാനം നിര്‍ദ്ദേശിച്ചത്. ജയറാം രമേശ്, അഭിഷേക് സിംങ്വി, രണ്‍ദീപ് സുര്‍ജേവാല, അഹമ്മദ് പട്ടേല്‍ എന്നിവരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി സംസാരിച്ച് ഒരു പുതിയ സംവിധാനം ഉണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് ഫലം വന്ന ഉടനെ ചെയ്യേണ്ട കാര്യങ്ങളെ ക്കുറിച്ച് ധാരണയുണ്ടാക്കാനും ഇവരോട് നിര്‍ദ്ദേശിച്ചിരുന്നു. വോട്ടെണ്ണലിന് മുമ്പ് രാഷ്ട്രപതിയെക്കാണാന്‍ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ പുതിയ സഖ്യത്തെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും സഖ്യത്തിന്റെ നേതാവിനെ സംബന്ധിച്ച് ചര്‍ച്ച കള്‍ നടന്നിട്ടില്ലെന്നും ടിഡിപി, ഇടത് നേതാക്കള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബിജു ജനതാദള്‍ തെലങ്കാന രാഷട്ര സമിതി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ കൂടി സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നുണ്ടെന്നാണ് സൂചന. മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു, ശരത് പവാര്‍ എന്നിവരെ ഇതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എക്സിറ്റ് പോളുകള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് എല്ലാ സാധ്യതകളും പ്രവചിച്ചിട്ടുണ്ട് എങ്കില്‍ പോലും സാധ്യതകള്‍ പൂര്‍ണമായി അടഞ്ഞിട്ടില്ല എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും എന്നാല്‍ എന്‍ഡിഎയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ല എന്നുമാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍.
ഇതു സംബന്ധിച്ച് മൂന്ന് കത്തുകളും കോണ്‍ഗ്രസ് തയാറാക്കി കഴിഞ്ഞു. അതിലൊന്നാണ് പുതിയ സഖ്യം രൂപീകരിക്കുന്നതായി രാഷ്ട്രപതിയെ അറിയിക്കുന്ന കത്ത്. മറ്റൊന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യത്തിന് ഭൂരിപക്ഷമുണ്ടെന്ന് രാഷ്ട്രപതിയെ അറിയിക്കാനുള്ള കത്താണ്. മൂന്നാമത്തേത് സഖ്യകക്ഷി നേതാവിനെ നിര്‍ദേശിച്ചു കൊണ്ടുള്ളതും.
Read: തമിഴകം കാക്കുന്നത് ഉപതെരഞ്ഞെടുപ്പു ഫലം; എഡിഎംകെ സർക്കാര്‍ അതിജീവിക്കുമോ?