UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍സ്റ്റബിള്‍ രാജേന്ദ്രന്‍ ശ്രീവത്സം പിള്ളയായതെങ്ങനെ? ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു

ഈ മലയാളിയിലൂടെ രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക തിരിമറിയുടെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആദായനികുതി വകുപ്പ്

നാഗാലാന്‍ഡ് പോലീസില്‍ കോണ്‍സ്റ്റബിളായിരുന്ന എംകെആര്‍ പിള്ള സര്‍വീസില്‍ നിന്നും വിരമിക്കുമ്പോള്‍ എഎസ്പിയായിരുന്നു. ഇന്ന് നാഗാലാന്‍ഡ് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും രാഷ്ട്രീയക്കാര്‍ക്കിടയിലും പിള്ള സര്‍ എന്നറിയപ്പെടുന്ന രാജേന്ദ്രന്‍ എന്ന കോണ്‍സ്റ്റബിളിന്റെ ആസ്തിയാണ് ആദായ നികുതി വകുപ്പിനെയും പോലീസിനെയും ഇന്ന് ഏറ്റവും വലയ്ക്കുന്ന ചോദ്യം.

എംകെആര്‍ പിള്ളയുടെയും മക്കളുടെയും അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം ഇവരുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയത്. നൂറ് കോടി രൂപയുടെ സ്വത്തുക്കള്‍ റെയ്ഡില്‍ പിടിച്ചെടുത്തുവെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ ഇത് കേരളത്തില്‍ നിന്ന് മാത്രം പിടിച്ചെടുത്തതാണെന്നും ആകെ 400 കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയിട്ടുണ്ടെന്നുമാണ് വിവരം. കേരളം, കര്‍ണാടക, നാഗാലാന്‍ഡ്, ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. അഞ്ച് ജ്വല്ലറികള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, ബാറുകളും ഹോട്ടലുകളും, വാഹന ഷോറൂമുകള്‍, പണമിപാട് സ്ഥാപനങ്ങള്‍ എന്നിവയാണ് ശ്രീവത്സം ഗ്രൂപ്പിന് കീഴിലുള്ളത്.

ഡല്‍ഹിയില്‍ മൂന്ന് ഫ്‌ളാറ്റുകളും ബംഗളൂരുവില്‍ രണ്ട് ഫ്‌ളാറ്റുകളും വാണിജ്യസ്ഥാപനങ്ങളും മസൂറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവയും കണ്ടെത്തി. ഇതിന് പുറമേ കേരളത്തില്‍ കൊട്ടാരക്കരയില്‍ കോടികളുടെ ഭൂമിയിടപടാണ് ശ്രീവത്സം ഗ്രൂപ്പിനുള്ളതെന്നും ഇതിന്റെയെല്ലാം വിശദാംശങ്ങളും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.

നോട്ട് അസാധുവാക്കലിന്റെ കാലത്ത് 50 കോടി രൂപയുടെ കള്ളപ്പണം പിള്ളയും കുടുംബവും വെളിപ്പെടുത്തിയിരുന്നു. ഇന്നലെ റെയ്ഡ് നടത്തിയപ്പോഴും നൂറ് കോടി രൂപ വെളിപ്പെടുത്താമെന്നാണ് ഇവര്‍ പറഞ്ഞത്. അതേസമയം 400 കോടി രൂപയുടെ വിവരങ്ങളാണ് ആദായനികുതി വകുപ്പിന് ലഭിച്ചത്. ഒരു അഡീഷണല്‍ എസ്പിയില്‍ നിന്നും വന്‍ വ്യവസായിയായുള്ള രാജേന്ദ്രന്‍ പിള്ളയുടെ വളര്‍ച്ചയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. പന്തളം പനങ്ങാട് സ്വദേശിയായ പിള്ളയ്ക്ക് രാഷ്ട്രീയ നേതൃസ്ഥാനങ്ങളില്‍ വന്‍ ബന്ധമാണുള്ളത്. സര്‍വീസില്‍ നിന്നും വിരമിച്ചെങ്കിലും നാഗാലാന്‍ഡ് പോലീസിന്റെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റും ഡിജിപി ഓഫീസില്‍ പ്രത്യേക ഉദ്യോഗസ്ഥന്റെ ചുമതലയും ഇദ്ദേഹത്തിനുണ്ട്. പന്തളത്തു നിന്നും ഇന്നലെ കണ്ടെത്തിയ നാഗാലാന്‍ഡ് പോലീസിന്റെ വാഹനം കണ്ടെത്തിയതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ഈ ട്രക്കാണ് ഹവാല പണം കടത്താന്‍ ഉപയോഗിച്ചിരുന്നതെന്നാണ് കരുതുന്നത്. അതേക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ടെടുത്ത നാഗാലാന്‍ഡ് പോലീസിന്റെ ട്രക്ക്‌

നാഗാലാന്‍ഡിന്‍ഡ് പോലുള്ള ഭീകരവാദ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കോടിക്കണക്കിന് രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്. ഇത്തരത്തില്‍ അനുവദിക്കുന്ന തുക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൈക്കലാക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ തുക പലരും ബിനാമി പേരിലാണ് നിക്ഷേപിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വന്‍തുക രാജേന്ദ്രന്‍ പിള്ളയുടെ പേരിലും എത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഈ തിരിമറി വര്‍ഷങ്ങളായി തുടരുന്നതാണെന്നും എന്നാല്‍ നാഗാലാന്‍ഡിലെ ആദിവാസികളുടെ ജീവിതത്തിലും സുരക്ഷയിലും കാര്യമായ പുരോഗതിയില്ലെന്നും മനസിലാക്കുമ്പോള്‍ പിള്ളയില്‍ നിന്നും കണ്ടെത്തിയിരിക്കുന്ന തുക വളരെ ചെറുതാണെന്ന് വ്യക്തമാകും.

നാഗാലാന്‍ഡില്‍ ഉന്നതതലത്തില്‍ സ്വാധീനമുള്ള പിള്ളയുടെ ശ്രീവത്സം ഗ്രൂപ്പിലാണ് പല പ്രമുഖരും തങ്ങളുടെ ബിനാമി നിക്ഷേപങ്ങള്‍ നടത്തുന്നതെന്ന സുപ്രധാന കണ്ടെത്തലും ഈ റെയ്ഡിന് പിന്നിലുണ്ടായിരുന്നു. പിള്ളയടെ മക്കളും സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരുമായ വരുണ്‍ രാജ്, അരുണ്‍ രാജ് എന്നിവര്‍ക്കെതിരെ ആദായനികുതി വകുപ്പ് കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ആദിവാസി വികസനത്തിനും സുരക്ഷിതത്വത്തിനായും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കോടികളാണ് പിള്ളയുടെ സാമ്രാജ്യത്തിന്റെ അടിത്തറയെന്ന് ഏകദേശം വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. രാജ്യവ്യാപകമായി വന്‍തോക്കുകള്‍ കണ്ണികളായിരിക്കുന്ന ശൃംഖലയുടെ താക്കോലാണ് ഈ മലയാളിയെന്നും.

ഇയാളിലൂടെ രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക തിരിമറിയുടെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആദായനികുതി വകുപ്പ്. അതിനാലാണ് ഇന്നലത്തെ റെയ്ഡ് അതീവഗൗരവമേറിയതാണെന്നും ദേശീയ പ്രാധാന്യമുള്ളതാണെന്നും ആദായനികുതി വകുപ്പ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍