അഴിമുഖം പ്രതിനിധി
കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ അര്‍ജന്റീന ഫൈനലില്‍. സെമിയില്‍ ആഥിതേയരായ യുഎസ്എ യെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് നീലപ്പടയുടെ ഫൈനല്‍ പ്രവേശനം. കഴിഞ്ഞ തവണയും അര്‍ജന്റീന കോപ്പ ഫൈനലില്‍ കയറിയിരുന്നു.
ചരിത്രമെഴുതി കോപ്പയുടെ സെമിയിലെത്തിയതിന്റെ ആവേശമൊന്നും അമേരിക്കയുടെ കളിയില്‍ കണ്ടില്ലെങ്കിലും മറുവശത്ത് മെസ്സിയും കൂട്ടരും മികച്ച ഫോമില്‍ തന്നെയായിരുന്നു. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കുകയും ചെയ്ത മെസ്സി തന്നൊയായിരുന്നു അര്‍ജന്റീനിയന്‍ വിജയത്തിന്റെ പതാകവാഹകനായത്.
കളിയരാംഭിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ അര്‍ജന്റീന ആദ്യഗോള്‍ നേടിയിരുന്നു. മെസ്സി നല്‍കിയ പാസില്‍ നിന്നും എസ്‌ക്വല്‍ ലാവെസയായിരുന്നു ഗോള്‍ നേടിയത്. ആരാധകരെല്ലാം കാത്തിരുന്ന മെസ്സിഗോള്‍ പിറന്നത് 32 ആം മിനിട്ടിലായിരുന്നു. ഫ്രീകിക്കില്‍ നിന്നും പിറന്ന ആ ഗോളോടെ ഗബ്രിയേല്‍ ബാറ്റിസ്ട്യൂട്ടയുടെ റെക്കോര്‍ഡ് മറികടന്ന് അര്‍ജന്റീനയ്ക്കു വേണ്ടി ഏറ്റവുമധികം ഗോളുകള്‍ നേടുന്ന കളിക്കാരന്‍ എന്ന ബഹുമതി ലയണല്‍ മെസ്സി സ്വന്തമാക്കി. മെസ്സി ദേശീയ ടീമിനുവേണ്ടി നേടുന്ന അമ്പത്തിയഞ്ചാം ഗോളായിരുന്നു ഇത്.
ഒന്നാം പകുതിയില്‍ രണ്ടുഗോളിന്റെ ലീഡുമായി അടുത്ത പകുതി കളിക്കാനിറങ്ങിയയയ നീലപ്പടയ്ക്കായി ഇത്തവണ ഗോണ്‍സാലോ ഹിഗ്വെയ്ന്‍ ആവേശം ഉയര്‍ത്തി. രണ്ടു ഗോളുകളാണ് ഹിഗ്വെയിന്റെ വകയായി രണ്ടാം പകുതിയില്‍ പിറന്നത്. അതില്‍ രണ്ടാമത്തെ ഗോളിന് മെസ്സിയുടെ മനോഹരമായൊരു പാസ്സിന്റെ ചാരുത കൂടിയുണ്ടായിരുന്നു. നാലു ഗോളുകള്‍ നേടിയിട്ടും ദാഹം മാറാത്തപോലെ ആക്രമണമായിരുന്നു പിന്നെയും അര്‍ജന്റീന. കൂൂടുതല്‍ നാണക്കേട് ഉണ്ടാകാതെ അമേരിക്ക രക്ഷപ്പെട്ടത് റഫറി ഫൈനല്‍ വിസില്‍ മുഴക്കിയതുകൊണ്ടുമാത്രം.