അഴിമുഖം പ്രതിനിധി
കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിലെ വന്‍ അട്ടിമറിയോടെ കരുത്തരായ യുറുഗ്വേ പുറത്തായി. തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയാണ് യുറുഗ്വേയുടെ പതനം പൂര്‍ത്തിയായത്. കോപ്പയുടെ ചരിത്രത്തില്‍ യുറുഗ്വേയ്‌ക്കെതിരെ തങ്ങളുടെ ആദ്യ വിജയമാണ് പെന്‍സില്‍വാനിയയിലെ ഫിലാഡെല്‍ഫിയ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനു വെനസ്വേല സ്വന്തമാക്കിയത്. ആദ്യമത്സരത്തില്‍ മെക്‌സിക്കോയോട് ഒന്നിനെതിരെ മൂന്നു യുറുഗ്വേയുടെ തോല്‍വി.
ആദ്യ പകുതിയയുടെ 36 ആം മിനിട്ടില്‍ ശലോമന്‍ റാന്‍ഡസാണ് വെനസ്വേലയുടെ ഗോള്‍ നേടിയത്. 36ാം മിനിറ്റില്‍ ശലോമോന്‍ റാന്‍ഡനാണ് വെനസ്വേലയുടെ ഗോള്‍ നേടിയത്. വെനസ്വേലിയന്‍ താരം ഗുവേരയുടെ മുന്നേറ്റം യുറുഗ്വേ ഗോളി മുസ് ലേര കുത്തിയകറ്റിയെങ്കിലും ക്രോസ് ബാറില്‍ തട്ടിയ തിരിച്ചു വന്ന പന്ത് റാന്‍ഡസിന്റെ കാലിലെത്തി. വീണിടത്തു നിന്നും മുസ് ലേര എഴുന്നേല്‍ക്കും മുന്നേ അയാളത് നിഷ്പ്രയാസം ഗോള്‍ പോസ്റ്റിനുള്ളിലേക്ക് തട്ടിയിട്ടിരുന്നു.
ഗോള്‍ വീണതോടെ തോല്‍വി മണത്ത യുറുഗ്വേ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ ശ്രമിച്ചു. സമനിലയെങ്കിലുമായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ നീക്കങ്ങളൊന്നും ഫലംകണ്ടില്ല. ഈ സമയത്ത് ലൂയിസ് സുവാരസിനെ പോലൊരു സ്‌ട്രൈക്കറുടെ അഭാവം അവര്‍ ശരിക്കും അറിഞ്ഞു. പരിക്കുമൂലം രണ്ടാം മത്സരത്തിലും സൈഡ് ബഞ്ചില്‍ ഇരിക്കാനായിരുന്നു സുവാരസിന്റെ യോഗം.
അവസാന വിസിലിന് തൊട്ടു മുന്‍പ് ഒരു മിനിറ്റില്‍ രണ്ട് സുവര്‍ണാവസരങ്ങള്‍ എഡിന്‍സണ്‍ കവാനി കളഞ്ഞുകുളിച്ചതോടെ നിര്‍ഭാഗ്യം അവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും മനസിലായി. 89ാം മിനിറ്റില്‍ ഒരു തുറന്ന അവസരം പുറത്തേയ്ക്കടിച്ചു കളഞ്ഞു. തൊണ്ണൂറാം മിനിറ്റില്‍ ഗോളിയുമായി മത്സരിച്ച് പന്ത് ഓടിപ്പിടിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.