UPDATES

വിദേശം

മോദിയുടെ ശ്രദ്ധയ്ക്ക്, കറന്‍സി അസാധുവാക്കല്‍ പരാജയപ്പെട്ട ഈ രാജ്യങ്ങളുടെ കഥ കേള്‍ക്കൂ

ബ്ലൂംബര്‍ഗ്

രാജ്യത്ത് പ്രചാരത്തിലുള്ള 86 ശതമാനം മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിതനീക്കത്തെ തുടര്‍ന്ന് തങ്ങളുടെ കൈയിലുള്ള 500, 1000 രൂപ നോട്ടുകള്‍ എന്തു ചെയ്യണമെന്നറിയാതെ ദശലക്ഷക്കണക്കിന് ആളുകള്‍ നെട്ടോട്ടമോടാന്‍ തുടങ്ങിയതോടെ സാമ്പത്തികവ്യവസ്ഥ ആകെ താറുമാറായിരിക്കുകയാണ്. നാണയ പരിഷ്‌കരണത്തിന്റെ പേരില്‍ ലോകത്താദ്യമായല്ല ഇത്തരം അരാജകത്വം അരങ്ങേറുന്നത്. വികസിതരാജ്യങ്ങളില്‍ നടന്ന നോട്ട് നിരോധനങ്ങള്‍ പലതും സുഗമമായിരുന്നു. 1971ല്‍ ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം കുറച്ചതും 2002ല്‍ യൂറോ അവതരിപ്പിച്ചതുമൊക്കെ ഉദാഹരണങ്ങള്‍. എന്നാല്‍ മറ്റ് വികസ്വര രാഷ്ട്രങ്ങള്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചപ്പോഴൊന്നും സമാനമായിരുന്നില്ല അവസ്ഥ. ആ രാജ്യങ്ങളിലെ സര്‍ക്കാരുകളൊന്നും പക്ഷെ ഇന്ത്യയിലെ പോലെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടവയായിരുന്നില്ല എന്നത് മറ്റൊരു കാര്യം. ചില ഉദാഹരണങ്ങള്‍ ഇതാ:

സോവിയറ്റ് യൂണിയന്‍
സോവിയറ്റ് യൂണിയന്റെ അവസാനകാലത്ത്, 1991ല്‍ രാജ്യത്തെ കള്ളപ്പണം നിയന്ത്രിക്കുന്നതിനും- മോദിയുടെയും പ്രചോദനങ്ങളില്‍ ഒന്ന്- പണത്തിന്റെ മൂല്യം കൂട്ടുന്നതിനുമായി ഉയര്‍ന്ന മൂല്യമുള്ള റൂബിളുകള്‍ പിന്‍വലിക്കാന്‍ മിഖായേല്‍ ഗോര്‍ബച്ചേവ് തീരുമാനിച്ചു. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നതില്‍ മൂന്നിലൊന്ന് വരുമായിരുന്ന 50, 100 റൂബിള്‍ നോട്ടുകള്‍ പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി അക്കാലത്ത് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ നീക്കം പണപ്പെരുപ്പത്തിന് തടയിടാന്‍ സഹായിച്ചില്ല എന്ന് മാത്രമല്ല, സര്‍ക്കാരിലുള്ള പൊതുജനവിശ്വാസം നഷ്ടമാവുകയും ചെയ്തു. രാഷ്ട്രീയ എതിര്‍പ്പുകളോടൊപ്പം സാമ്പത്തികതകര്‍ച്ച കൂടിയായതോടെ ആ ഓഗസ്റ്റില്‍ ഒരു അട്ടിമറി ശ്രമത്തിന് ഗോര്‍ബച്ചേവ് ഇരയാവുകയും അടുത്ത വര്‍ഷം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് തന്നെ അത് കാരണമാവുകയും ചെയ്തു. തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട റഷ്യ 1998ല്‍ റൂബിളിന്റെ മൂല്യം പുനഃസ്ഥാപിച്ചപ്പോള്‍ നടപടി സുഗമമായി നടപ്പിലാക്കപ്പെട്ടു.

വടക്കന്‍ കൊറിയ
അന്നത്തെ സര്‍വാധികാരി കിം ജോംഗ്-ഇല്‍ 2010ല്‍, സാമ്പത്തിക രംഗത്തെ നിയന്ത്രണത്തിലാക്കുന്നതിനും കള്ളപ്പണ കമ്പോളം തുടച്ചു നീക്കുന്നതിനുമായി പഴയ നോട്ടിന്റെ മുഖവിലയിലെ രണ്ട് പൂജ്യങ്ങള്‍ എടുത്തുകളഞ്ഞുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി. മോശം വിളവെടുപ്പുകൂടി ആയതോടെ രാജ്യം വലിയ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിയതായി അക്കാലത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അരി വില കുത്തനെ ഉയര്‍ന്നത് കലാപങ്ങള്‍ക്ക് കാരണമാവുകയും കിം ക്ഷമ ചോദിക്കേണ്ടിവരികയും തുടര്‍ന്ന് ഭരണകക്ഷിയുടെ ധനകാര്യ തലവനെ തൂക്കിലേറ്റുന്ന അവസ്ഥയുണ്ടാവുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സെയ്‌റ
1990കളുടെ തുടക്കത്തില്‍ ഏകാധിപതിയായ മൊബുട്ടു സിസെ സെകോയുടെ സര്‍ക്കാര്‍ തുടര്‍ച്ചയായി നോട്ടു പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതോടെ അദ്ദേഹത്തിന്റെ സര്‍ക്കാരിന് തുടര്‍ച്ചയായ സാമ്പത്തിക തടസ്സങ്ങള്‍ നേരിടേണ്ടി വന്നു. സംവിധാനത്തില്‍ നിന്നും പഴഞ്ചന്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ 1993ല്‍ എടുത്ത തീരുമാനം പണപ്പെരുപ്പത്തിനും ഡോളറുമായുള്ള വിനിമയത്തില്‍ രാജ്യത്തിന്റെ പണത്തിന്റെ മൂല്യം ഇടിയുന്നതിനും കാരണമാക്കി. ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന്, 1997ല്‍ മൊബുട്ടു സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു.



മ്യാന്‍മര്‍

മറ്റ് ചില പരിഷ്‌കരണങ്ങള്‍ക്കൊപ്പം കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി പ്രചാരത്തിലുണ്ടായിരുന്ന 80 ശതമാനം നോട്ടുകളും പിന്‍വലിക്കാന്‍ പട്ടാള ഭരണകൂടം 1987ല്‍ തീരുമാനിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യ വിദ്യാര്‍ത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെടാന്‍ തീരുമാനം കാരണമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിച്ചതോടെ രാജ്യത്തെമ്പാടും ബഹുജന പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയും സര്‍ക്കാര്‍ തകരുകയും ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.

ഘാന
നികുതി വെട്ടിപ്പ് തടയുന്നതിന്റെയും അഴിമതി നിയന്ത്രിക്കുന്നതിന്റെയും പണപ്പെരുപ്പം കുറയ്ക്കുന്നതിന്റെയും ഭാഗമായി 1982ല്‍ രാജ്യം 50 സെഡി നോട്ടുകള്‍ പിന്‍വലിച്ചു. ജനങ്ങള്‍ വിദേശ കറന്‍സികളിലേക്കോ മറ്റ് ഭൗതിക ആസ്തികളിലേക്കോ ജനങ്ങള്‍ തിരിഞ്ഞതോടെ ബാങ്കിംഗ് സംവിധാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. കള്ളപ്പണ കമ്പോളം പുഷ്ടി പ്രാപിച്ചു. തങ്ങളുടെ പണം മാറിയെടുക്കുന്നതിനായി ഗ്രാമീണ ജനങ്ങള്‍ക്ക് മൈലുകളോളം നടക്കേണ്ടിവരികയും സമയപരിധി കഴിയുകയും ചെയ്തത് മൂലം കെട്ടുകണക്കിന് നോട്ടുകള്‍ മൂല്യമില്ലാതെ അവശേഷിച്ചു.

നൈജീരിയ
ഒരു നിശ്ചിത സമയത്തിനുള്ളില്‍ പഴയ നോട്ടുകള്‍ കൈമാറാന്‍ ജനത്തെ നിര്‍ബന്ധിതമാക്കും വിധം പുതിയ നിറത്തിലുള്ള നോട്ടുകള്‍ അടിച്ചുകൊണ്ട് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള പട്ടാളഭരണകൂടം 1984ല്‍ അഴിമതിക്കെതിരായ ഒരു പോരാട്ടം നടത്തി. കടക്കെണിയും പണപ്പെരുപ്പവും നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഒരു സമ്പദ്ഘടനയില്‍ നടത്തിയ നടപടികളുടെ ഒരു പരമ്പരയില്‍ ഒന്നായിരുന്നു ഇത്. തൊട്ടടുത്ത വര്‍ഷം നടന്ന സൈനിക കലാപത്തില്‍ ബുഹാരിക്ക് അധികാരം നഷ്ടപ്പെട്ടെങ്കിലും ഇപ്പോള്‍ അദ്ദേഹം അധികാരത്തില്‍ മടങ്ങിയെത്തിയിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍