UPDATES

ന്യൂസ് അപ്ഡേറ്റ്സ്

66എ പോയി; പക്ഷേ സാധാരണക്കാരെ ദ്രോഹിക്കാന്‍ അതൊന്നും വേണമെന്നില്ല- നിരക്ഷരന്‍ എഴുതുന്നു

Avatar

നിരക്ഷരന്‍

ഐ ടി നിയമത്തിന്റെ 66എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത് ജനാധിപത്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ലഭിച്ച ഒരു വലിയ സമാശ്വാസമാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായ പ്രകടനം നടത്തുന്നവരെ തികച്ചും വിവേചന രഹിതമായി അറസ്റ്റു ചെയ്യാന്‍ നിയമപാലകര്‍ക്ക് അനുവാദം നല്‍കിയിരുന്ന ഈ നിയമത്തിനൊപ്പം കേരള പൊലീസ് നിയമത്തിലെ സമാനമായ 118ഡി വകുപ്പും കോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വകുപ്പിനപ്പുറം എന്തൊക്കെ ശേഷിക്കുന്നുണ്ട്? ഐ ടി നിയമത്തിന്റെ നിലവിലെ പോരായ്മകള്‍ എന്തെല്ലാം? നിയമജ്ഞരും ഈ നിയമം ചുമത്തപ്പെട്ട വ്യക്തികളും സാമൂഹ്യ നിരീക്ഷകരും ഉള്‍പ്പെടുന്ന ഒരു ചര്‍ച്ച തുടരുന്നു. 

സുപ്രീം കോടതി IT 66 A, 118D എന്നീ കരിനിയമങ്ങള്‍ ഒഴിവാക്കിയത് സ്വാഗതാര്‍ഹം തന്നെ. പക്ഷെ ഇതില്‍ കുടുങ്ങി മനോനിലയും ജീവിതം തന്നെയും അലങ്കോലമായവര്‍ക്ക് പോയതൊന്നും തിരികെ കിട്ടാന്‍ പോകുന്നില്ല. ബാല്‍ താക്കറെ വിഷയത്തില്‍ പെട്ടുപോയ പെണ്‍കുട്ടികള്‍ക്കാണെന്ന് തോന്നുന്നു ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടായത്. അതുമായി താരതമ്യം ചെയ്താല്‍ എനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ നിസ്സാരമാണ്.

റിപ്പോര്‍ട്ടര്‍ ടീവിയുടെ ഓണ്‍ലൈനില്‍ സൈറ്റില്‍ കവിത എന്ന ലേഖിക എഴുതിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അതിന് കീഴെ സ്വന്തം അഭിപ്രായം തികച്ചും മാന്യമായി രേഖപ്പെടുത്തുക മാത്രമാണ് ഞാന്‍ ചെയ്തത്. അതിപ്രകാരമാണ്.

മാലിന്യസംസ്‌ക്കരണം പഠിക്കാന്‍ 12 പ്രാവശ്യം വിദേശത്ത് പോകേണ്ട കാര്യമൊന്നുമില്ല മേയറേ. തൊട്ടപ്പുറത്തെ ജില്ലയിലെ (കൊടുങ്ങല്ലൂരിലെ ചപ്പാറ) മാലിന്യസംസ്‌ക്കരണ പ്ലാന്റ് ഒന്ന് പോയി കണ്ടാല്‍ മതി.

അതിനാവശ്യമായേക്കാവുന്ന ചിലവ് കണക്ക് ഇപ്രകാരം.

കാറിന്റെ ഇന്ധനച്ചിലവ് : പരമാവധി 1000 രൂപ
പോക്കുവരവ് സമയം : ട്രാഫിക്ള്‍ ബ്ലോക്ക് അടക്കം 4 മണിക്കൂര്‍.
പഠനസമയം : മേയറുടെ തലച്ചോറിന്റെ കപ്പാസിറ്റിക്കനുസരിച്ച്.
12 പ്രാവശ്യം പോയി വരാന്‍ ചിലവ് : 12000 രൂപ.
കുടുംബത്തോടൊപ്പം പോയാലും ചിലവില്‍ വ്യത്യാസമൊന്നും ഇല്ല.

എന്റെ ആ പോസ്റ്റ് 800ല്‍ അധികം പേര്‍ ഷെയര്‍ ചെയ്യുകയും 500 ല്‍ അധികം പേര്‍ ലൈക്ക് ചെയ്യുകയുമുണ്ടായി. ഇതാണ് ആ ഫേസ്ബുക്ക് പോസ്റ്റിന്റെ ഒറിജിനല്‍ ലിങ്ക്.

https://www.facebook.com/photo.php?fbid=10203376883210268&set=a.10204099200587751.1073741874.1457170099&type=1&theater

പക്ഷേ മേയര്‍ ടോണി ചമ്മിണിയുടെ വിദേശയാത്രകളെ പരാമര്‍ശിച്ചുള്ള ആ വിഷയത്തില്‍ മേയര്‍ കേസ് കൊടുത്തപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെയോ അവരുടെ ഓണ്‍ലൈന്‍ പേജിനെതിരെയോ കേസില്ല. പകരം ആ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച എനിക്കെതിരെ കേസ്. പച്ച മലയാളത്തില്‍ വിരോധാഭാസമെന്ന് പറയും.

2014 ഡിസംബര്‍ 13ന് എറണാകുളം സര്‍ക്കിള്‍ ഓഫീസില്‍ നിന്ന് എനിക്കൊരു ഫോണ്‍ വന്നു. ‘മേയര്‍ക്കെതിരെ അപകീര്‍ത്തികരമായി ഓണ്‍ലൈനില്‍ എഴുതിയതിന് താങ്കള്‍ക്കെതിരെ കേസുണ്ട്. സ്‌റ്റേഷനില്‍ വന്ന് മൊഴിതരണം’, എന്നായിരുന്നു അറിയിപ്പ്. ഒന്നുരണ്ട് ദിവസം തിരക്കിലാണെന്നും അത് തീര്‍ന്നാലുടനെ വരാമെന്ന് അറിയിക്കുകയും അതനുസരിച്ച് ഡിസംബര്‍ 16ന് സ്‌റ്റേഷനില്‍ ചെന്ന് മൊഴി കൊടുക്കുകയും ചെയ്തു. ഈ ആവശ്യത്തിലേക്കായി ഒരു പ്രാവശ്യം അന്വേഷണ ഉദ്യോഗസ്ഥനെ അങ്ങോട്ട് വിളിക്കുകയും ഒരോ പ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും മെസ്സെജ് അയക്കുകയും ചെയ്തിരുന്നു.

ഞാന്‍ കൊടുത്ത മൊഴിയില്‍ അവര്‍ തൃപ്തരാണെന്നാണ് തോന്നിയത്. പൊലീസിന്റെ വളരെ മാന്യമായ പെരുമാറ്റവും ആയിരുന്നു. 

കൂടുതലെന്തെങ്കിലും ഉണ്ടെങ്കില്‍ വിളിച്ചാല്‍ വന്നോളാം എന്ന് പറഞ്ഞ് ഞാന്‍ മടങ്ങുകയും ചെയ്തു.

മേയറുമായി വ്യക്തിപരമായോ പാര്‍ട്ടിപരമായോ എനിക്കൊരു വിദ്വേഷവും ഇല്ല. ഉണ്ടെങ്കില്‍ത്തന്നെയും അപകീര്‍ത്തികരമായി ഒന്നും പറഞ്ഞിട്ടുമില്ല. ആ സ്ഥാനത്ത് ടോണി ചമ്മിണിക്ക് പകരം ആരായിരുന്നാലും മാലിന്യസംസ്‌ക്കരണവിഷയത്തില്‍ താല്‍പ്പര്യം കാണിക്കുകയും അതേക്കുറിച്ച് പഠിച്ച് ചില ലേഖനങ്ങള്‍ എഴുതുകയും ചെയ്ത ആളെന്ന നിലയ്ക്കുള്ള വളരെ മാന്യവും സ്വാഭാവികവുമായ പ്രതികരണം മാത്രമായിരുന്നു എന്റേത്.ടോണി ചമ്മിണിക്ക് പകരം ആ സീറ്റില്‍ ആരായിരുന്നാലും അതേ പ്രതികരണം എന്നില്‍ നിന്നുണ്ടാകുമായിരുന്നു. സര്‍ക്കാര്‍ ചിലവില്‍ മാലിന്യസംസ്‌ക്കരണം പഠിക്കാന്‍ വിദേശത്ത് പോകേണ്ടതില്ല എന്ന് സമര്‍ത്ഥിക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. മേയര്‍ അത്തരത്തില്‍ 12 പ്രാവശ്യം വിദേശത്ത് പോയി എന്നത് ഞാന്‍ സൃഷ്ടിച്ച വാര്‍ത്തയല്ല. ആ വാര്‍ത്തയില്‍ അപാകതയുണ്ടെങ്കില്‍ അത് എഴുതിയതും പറഞ്ഞതുമായ മാധ്യമങ്ങള്‍ക്കെതിരെയാണ് കേസ് കൊടുക്കേണ്ടത്. ആ മാധ്യമത്തെ ഒഴിവാക്കി, ഒരു നിര്‍ദ്ദേശത്തോടുകൂടി വാര്‍ത്ത ഷെയര്‍ ചെയ്ത എനിക്കെതിരെ കേസ് കൊടുത്തത് തികഞ്ഞ അന്യായമാണ്.

‘മേയര്‍ക്കെതിരെയുള്ള വിദേശയാത്രാ പരാമര്‍ശത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു ഞാനടക്കം രണ്ട് പേരെ പൊലീസ് തിരയുന്നു’ എന്ന്, ജനുവരി 13 ന് ഒട്ടുമിക്ക പത്രങ്ങളിലും എല്ലാ എഡിഷനിലും വാര്‍ത്ത വരുന്നു. തലേന്ന് തന്നെ ഈ വാര്‍ത്തയുടെ സാദ്ധ്യത എനിക്ക് സൂചന കിട്ടിയിരുന്നു. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഓഫീസില്‍ നിന്നാണ് എല്ലാ മാദ്ധ്യമങ്ങള്‍ക്കും പ്രസ്സ് റിലീസ് പോയിരുന്നത്. അത് വാര്‍ത്തയാക്കണമെന്ന് പറഞ്ഞ് പൊലീസ് പത്രക്കാരെ നിര്‍ബന്ധിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ ഒരു മാധ്യമ സുഹൃത്ത് എന്നെ വിളിച്ച് എന്റെ ഭാഗമെന്താണെന്ന് മനസ്സിലാക്കി. സത്യം മനസ്സിലാക്കിയതുകൊണ്ട് അദ്ദേഹത്തിന്റെ പത്രത്തില്‍ ആ വാര്‍ത്ത അച്ചടിച്ചില്ല. മറ്റുള്ള പത്രങ്ങള്‍ക്കും അതാകാമായിരുന്നു. ‘നിരക്ഷരന്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ എഴുതുന്ന മനോജ് രവീന്ദ്രനെ പൊലീസ് തിരയുന്നു’ എന്ന് പ്രസ്സ് റിലീസ് കിട്ടിയാല്‍, ആ പ്രൊഫൈലുകാരനെ ഫേസ്ബുക്കില്‍ നിന്ന് കണ്ടെടുക്കാനും ബന്ധപ്പെടാനും ഒരു ബുദ്ധിമുട്ടുമില്ല. എന്നിട്ടും അന്വേഷണമൊന്നും നടത്താതെ പ്രസ്സ് റിലീസ് അതേപടി അച്ചടിച്ചു വിട്ടു മലയാള മനോരമ, മാതൃഭൂമി, തേജസ്സ്, വീക്ഷണം, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങള്‍.

സ്‌റ്റേഷനില്‍ ചെന്ന് മൊഴി കൊടുത്തുപോന്ന ഞാന്‍, ആ ഒറ്റ വാര്‍ത്തയോടെ പിടികിട്ടാപ്പുള്ളിയായി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇരിക്കുന്ന പൊലീസ് സ്‌റ്റേഷന്റെ 300 മീറ്റര്‍ ചുറ്റളവില്‍ ജീവിക്കുന്ന, സദാസമയവും മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് വെച്ച് നടക്കുന്ന എന്നെ പൊലീസിന് കണ്ടുപിടിക്കാന്‍ പറ്റുന്നില്ല എന്നത് വലിയൊരു തമാശ തന്നെ. ഇത്തരം വാര്‍ത്തകള്‍ ജനപ്രതിനിധികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കൊടുക്കുമ്പോള്‍ അതിലൂടെ പൊലീസിന്റെ നിഷ്‌ക്രിയത്വം കൂടെയാണ് വിളിച്ച് പറയുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി പൊലീസിനില്ലാതെ പോയത് അത്ഭുതാവഹമാണ്.

കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കുന്നു. അതിന് മുന്‍പ് വിദേശയാത്രയുടെ പേരില്‍ ഉണ്ടായ ചീത്തപ്പേര് മേയര്‍ക്ക് കഴുകിക്കളയണം. ശരിയായ ഒരു അന്വേഷണം നടത്തി അത് തെളിയിക്കാന്‍ നിന്നാല്‍ ചിലപ്പോള്‍ വിപരീതഫലമാകും ഉണ്ടാകുക. അതുകൊണ്ട് പേരിനൊരു കേസും അന്വേഷണവും നടത്തുക. പിന്നീട് രണ്ടാളെ അറസ്റ്റ് ചെയ്‌തെന്നും രണ്ടാളെ പൊലീസ് തിരയുന്നു എന്നും പത്രവാര്‍ത്ത വന്നാല്‍ സാധാരണക്കാരനായ വായനക്കാരും വോട്ടര്‍മാരുമൊക്കെ എന്താണ് മനസ്സിലാക്കുക? രണ്ട് പേരെ അറസ്റ്റ് ചെയ്‌തെന്ന് പറയുമ്പോള്‍ അവരെന്തോ കുറ്റം ചെയ്തിട്ടുണ്ട്. രണ്ടാളെ പൊലീസ് തിരയുന്നു എന്ന് പറയുമ്പോള്‍ അവര്‍ ഒളിവിലാണ്. കുറ്റം എന്തോ ചെയ്തിട്ടുള്ളതുകൊണ്ടാണല്ലോ ഒളിവില്‍പ്പോയിരിക്കുന്നത്. അപ്പോള്‍ മേയര്‍ മാന്യനാണ്, കുറ്റമൊന്നും ചെയ്തിട്ടില്ല, പുണ്യാളനാണ്. പോരേ ? ഇത്രയും പോരേ… ?, സാധാരണ ജനത്തിന്റെ മുന്നില്‍ മേയര്‍ക്ക് സ്വയം വെള്ളപൂശാന്‍ ?! ഞാനിപ്രകാരമാണ് ആ കേസിനേയും ഈ പത്രവാര്‍ത്തയേയുമൊക്കെ കാണുന്നത്.

IT 66 A എന്ന വകുപ്പ് നീക്കം ചെയ്തത് ഇന്നലെയാണ്. രണ്ടാഴ്ച്ച മുന്നേ സ്‌റ്റേഷനില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു ഞാന്‍. ഈ കേസിന്റെ അന്വേഷണമൊന്നും ഇപ്പോള്‍ നടക്കുന്നില്ല, കൊക്കൈന്‍ കേസ് മാത്രമാണ് നിലവില്‍ അന്വേഷിക്കുന്നതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മറുപടി തന്നത്. ഇത് അന്വേഷിക്കണമെങ്കില്‍ മേയര്‍ നടത്തിയ എല്ലാ വിദേശ യാത്രകളുടേയും വിശദവിവരങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്നെടുക്കണം. ആറ് മാസമെങ്കിലും കയറി ഇറങ്ങിയാലേ അതൊക്കെ കിട്ടിയെന്ന് വരൂ. അതുകൊണ്ടുതന്നെ ഈ കേസിന്റെ ചാര്‍ജ്ജ് ഷീറ്റ് പോലും തയ്യാറാക്കാന്‍ പറ്റാത്ത അവസ്ഥയാണ്. എന്നുവെച്ചാല്‍ സുപ്രീം കോടതി വിധി വരുന്നതിന് മുന്നേ തന്നെ ഈ കേസ് ചത്തു. ആ ഒരു പത്രവാര്‍ത്ത മാത്രമേ മേയര്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ.

സാധാരണക്കാരായ കുറച്ച് പേരെ പാതിവഴിപോലും എത്താത്ത കേസിന്റെ പേരില്‍ കുറ്റവാളിയാണെന്ന് മാദ്ധ്യമങ്ങളിലൂടെ മുദ്രകുത്തി വഴിയില്‍ ഇറക്കി വിട്ടു. ഇതാണ് സംഭവിച്ചത്. പിന്നീടെന്തുണ്ടായി എന്ന് സാധാരണക്കാരനായ വായനക്കാരന്‍ അന്വേഷിക്കാന്‍ പോകുന്നില്ലല്ലോ ? സത്യസന്ധമല്ലാത്ത വാര്‍ത്ത കൊടുത്ത് മാനഹാനിയുണ്ടാക്കിയതിന് മേയര്‍ക്കോ, പൊലീസിനോ, മാദ്ധ്യമങ്ങള്‍ക്കെതിരെയോ കേസ് കൊടുക്കാനുള്ള സാദ്ധ്യത വേണമെങ്കില്‍ എനിക്കുണ്ടായിരുന്നു. പക്ഷെ എന്തിന് ? ഞാന്‍ സാധാരണക്കാരനാണ്, പാര്‍ലിമെന്ററി മോഹങ്ങളൊന്നുമില്ലാത്തവനാണ്. എനിക്കെന്റെ കുടുംബത്തേയും അടുത്ത സുഹൃത്തുക്കളേയും മാത്രമേ സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തേണ്ടതുള്ളൂ. അതിന് മേയറെപ്പോലെ കഷ്ടപ്പാടൊന്നും എനിക്കില്ലതാനും. ഒരൊറ്റ ഓണ്‍ലൈന്‍ പോസ്റ്റില്‍ എന്റെ പരിചയക്കാരെ സത്യാവസ്ഥ ബോധിപ്പിക്കാന്‍ എനിക്കാവും. എന്നെ പരിചയമില്ലാത്തവര്‍ക്ക് മുന്നില്‍ ഞാന്‍ ക്രിമിനലായാലെന്ത്, കൊള്ളരുതാത്തവന്‍ ആയാലെന്ത് ? ഓണ്‍ലൈനിലായാലും ഓഫ്‌ലൈനിലായാലും അനാവശ്യ വഴക്കുകള്‍ക്ക് നിന്നുകൊടുത്തിട്ടെന്ത് കാര്യം ? നീറ്റിലെ പോളയാണെന്ന് മനസ്സിലാക്കുന്നതല്ലേ കൂടുതല്‍ ഭംഗി ?

മേയര്‍ക്ക് നല്ലതുവരട്ടെ. അടുത്ത തിരഞ്ഞെടുപ്പിലും മത്സരിച്ച് ജയിച്ച് മേയറായി കോര്‍പ്പറേഷന്‍ പ്രജകളെ സേവിച്ച് സംതൃപ്തിയടയാന്‍ ഇടയാവട്ടെ. അതിനുള്ള ശ്രമത്തിനിടയില്‍ ചിലപ്പോള്‍ കുറേ കീടങ്ങള്‍ ചവിട്ടി മെതിക്കപ്പെട്ടെന്നിരിക്കും. അതൊന്നും കാര്യമാക്കരുത്. ഇതേ നിലപാടുകളും പ്രവൃത്തികളുമായി മുന്നോട്ട് പൊയ്‌ക്കൊണ്ടേയിരിക്കുക. ചെയ്തികള്‍ നല്ലതായാലും ചീത്തയായാലും തക്കഫലം ഇന്നല്ലെങ്കില്‍ നാളെ ഉറപ്പാണ്.

സൈബര്‍ കരിനിയമങ്ങള്‍ എടുത്ത് കളഞ്ഞതുകൊണ്ട് അഭിപ്രായ പ്രകടനങ്ങള്‍ എങ്ങനേയും ആകാമെന്ന് സന്തോഷിക്കുന്നവര്‍ ഒന്ന് മനസ്സിലാക്കിയാല്‍ നന്ന്. സാധാരണക്കാരന്റെ ജീവിതം വൃത്തികേടാക്കാന്‍, വകുപ്പൊന്നും വേണമെന്നില്ല, അധികാരക്കസേരകളില്‍ ഇരിക്കുന്നവര്‍ക്ക്. കൂട്ടിന് പൊലീസും പത്രധര്‍മ്മം തൊട്ടുതീണ്ടിയിട്ടില്ലാത്ത മാധ്യമങ്ങളും ഉണ്ടെങ്കില്‍ നിങ്ങളുടെ കാര്യം കട്ടപ്പൊകയാക്കാന്‍ ഒരു വകുപ്പിന്റേയും ആവശ്യമില്ല. അതുകൊണ്ട്, ഈ കിട്ടിയിരിക്കുന്ന സ്വാതന്ത്ര്യം അറിഞ്ഞുപയോഗിക്കുക. ഇതിനേക്കാള്‍ വലിയ നിയമനിര്‍മ്മാണം 10 മിനിറ്റില്‍ താഴെ സമയത്ത് ഉണ്ടാക്കിയെടുക്കാന്‍ അധികാരി വര്‍ഗ്ഗത്തിന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. കാരണം, നിങ്ങളെല്ലാം കൂടെ അവരുടെ അന്നം മുട്ടിക്കുന്ന കളികളാണ് ഓണ്‍ലൈനിലൂടെ തകര്‍ത്താടുന്നത്. ഈ സ്വാതന്ത്ര്യം അക്കൂട്ടരെ നിലയ്ക്ക് നിര്‍ത്താന്‍ വേണ്ടി തികച്ചും മാന്യവും ജനാധിപത്യപരമായും പ്രയോജനപ്പെടുത്തുക. സ്വന്തം ശവക്കുഴി തോണ്ടാന്‍ വേണ്ടി ഉപയോഗിക്കാതിരിക്കുക. സത്യമേവ ജയതേ.

 

(അറിയപ്പെടുന്ന ബ്ലോഗറാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍