അഴിമുഖം പ്രതിനിധി
കേരളത്തിലെ സിപിഐക്ക് ഇനി സംസ്ഥാന സെക്രട്ടേറിയറ്റ് ഇല്ല. ഇന്നാരംഭിച്ച സംസ്ഥാന കൌൺസിലാണ് തീരുമാനം കൈക്കൊണ്ടത്. കൌൺസിലിൽ നടന്ന വോട്ടെടുപ്പിൽ 48 പേർ തീരുമാനത്തെ അംഗീകരിച്ചു. 20 പേർ എതിർത്തു.
പാർട്ടിയുടെ അടിയന്തിര തീരുമാനങ്ങളും, സ്ഥാനാർത്ഥി നിർണയവും നടത്തിയിരുന്നത് സംസ്ഥാന സെക്രട്ടേറിയറ്റായിരുന്നു. ഈ കമ്മറ്റിയെയാണ് വേണ്ടെന്ന് വച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന എക്‌സിക്യൂട്ടിവ്, സംസ്ഥാന കൗണ്‍സില്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങളായിരുന്നു സംസ്ഥാന കമ്മറ്റിക്ക് ഉണ്ടായിരുന്നത്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തേത് പേമെന്റ് സീറ്റായിരുന്നു എന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ സംസ്ഥാന സെക്രട്ടേറിയറ്റാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും ആരോപണത്തില്‍ കഴമ്പുണ്ടെന്നും കണ്ടെത്തിയിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിനാണ് ഇക്കാര്യത്തില്‍ പൂര്‍ണ ഉത്തരവാദിത്തം എന്നും കമ്മീഷൻ കണ്ടെത്തി. തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ഇനി വേണ്ട എന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. ഈ ശുപാര്‍ശയാണ് വോട്ടെടുപ്പിലൂടെ അംഗീകരിച്ചത്.