അഴിമുഖം പ്രതിനിധി
എസ്. സുധാകര്‍ റെഡ്ഡിയെ വീണ്ടും സിപിഐ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പുതുച്ചേരിയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണു തീരുമാനം. കേരളത്തില്‍ നിന്നും ബിനോയ് വിശ്വം ദേശീയ നിര്‍വാഹക സമിതിയിലെത്തി. എ.ബി. ബര്‍ദന്‍ ദേശീയ സെക്രട്ടേറിയറ്റില്‍ നിന്നുമൊഴിവായി. ഗുരുദാസ് ദാസ് ഗുപ്തയാണ് അസിസ്റ്റന്റ് സെക്രട്ടറി.
കേരളത്തില്‍ നിന്നു സി.എന്‍. ജയദേവന്‍, പി.വി. ബാലന്‍, കെ. പ്രകാശ് ബാബു എന്നിവരെയാണ് പുതുതായി ദേശീയ കൗണ്‍സിലിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ പ്രാതിനിധ്യം കുറഞ്ഞതായി ആരോപിച്ച് കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വൈകീട്ട് നടക്കുന്ന ബഹുജന റാലിയോടെ 22 ാം പാർട്ടി കോൺഗ്രസിന് സമാപനമാകും. വൈകുന്നേരം നാലിന് പുതുച്ചേരി ഉപ്പല്ലം പോർട്ട് പരിസരത്തു നിന്നാണ് പ്രകടനം ആരംഭിക്കുക. ആറു മണിക്ക് ശിങ്കാരവേലു ചെട്ടിയാർ നഗറിലാണ് പൊതു സമ്മേളനം. പൊതുസമ്മേളനത്തിൽ എ ബി ബർധൻ, എസ് സുധാകർ റെഡ്ഡി, ഡി രാജ, തുടങ്ങിയവർ പ്രസംഗിക്കും.
പുതുച്ചേരി സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി കൈവരിച്ച വളർച്ചയുടെ പ്രതിഫലനമായിരിക്കും റാലിയിലെ ജനപങ്കാളിത്തം. സംസ്ഥാനത്ത് വിവിധ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചും നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളും മറ്റ് ജനവിരുദ്ധ നയങ്ങളും തീർക്കുന്ന ദുരിതങ്ങൾക്കെതിരെയുമുള്ള ശക്തമായ സമരങ്ങളിലൂടെയാണ് സംസ്ഥാനത്ത് പാർട്ടി ശക്തിയാർജ്ജിച്ചത്. അതുകൊണ്ട് തന്നെ പാർട്ടി കോൺഗ്രസിന് സമാപനം കുറിച്ച് നടക്കുന്ന റാലി ചരിത്ര സംഭവമാകുമെന്നാണ് പാർട്ടി നേതാക്കളുടെ വിലയിരുത്തൽ.