അനറ്റോലി കുര്‍മനീവ്, എറിക് മാര്‍ട്ടിന്‍
(ബ്ലൂംബര്‍ഗ്)
ക്യൂബയുമായുള്ള രാഷ്ട്രീയ നയതന്ത്രം നിലനിര്‍ത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ തീരുമാനം വന്നതോടു കൂടി കരിമ്പു കൃഷി നടത്തുന്ന ജോസ് ലൂയിസ് ഹെര്‍ണാണ്ടസിനും കമ്മ്യൂണിസ്റ്റുകാരായ തൊഴിലാളികള്‍ക്കും ചര്‍ച്ച ചെയ്യാന്‍ വേറെ വിഷയം വേണ്ടാതായി. സാമ്പത്തിക സാധ്യതകളേക്കാളും രണ്ടു ക്യൂബന്‍ ചാരന്മാരെ അമേരിക്ക വെറുതെ വിട്ടതിനെക്കുറിച്ചാണ് അവരുടെ ആവേശം.
‘അവരെക്കുറിച്ച് നമ്മളെന്നും സംസാരിക്കാറുണ്ട്’ 48 വയസ്സുകാരനായ ഹെര്‍ണാണ്ടസ് പറഞ്ഞു. അവര്‍ എങ്ങനെയാണ് ഇവിടെ എത്തിയത്? എങ്ങനെ ജീവിക്കുന്നു? എന്നതൊക്കെയാണ് ഹെര്‍ണാണ്ടസിനെ അലട്ടുന്ന ചോദ്യങ്ങള്‍.
എന്നാല്‍ 120 മൈല്‍ അകലെ ഹവാനായിലെ സംഗീത വേദിയായ മിരാന്‍ഡ ഹൗസിലെ ഇതിനോടുള്ള പ്രതികരണം മറ്റൊന്നാണ്.
‘നിക്ഷേപത്തിന്റെ മതിലുകള്‍ തുറക്കട്ടെ’ രാവില്‍ സംഗീതം ആസ്വദിക്കാന്‍ തടിച്ചു കൂടിയവരോടു ജാസ്സ് ഗിറ്റാറിസ്റ്റായ റെയ് ഫെര്‍ണാണ്ടസ് വിളിച്ചു പറഞ്ഞു. ‘വിദേശ നിക്ഷേപകര്‍ക്ക് സ്വാഗതം’ എന്ന് ആ കൂട്ടം ആവേശത്തോടെ മറുപടി കൊടുത്തു. 1998ല്‍ അമേരിക്ക കീഴ്‌പ്പെടുത്തിയ ക്യൂബയില്‍ ഏറെ ആഘോഷിക്കപ്പെട്ട മൂന്നു നേതാക്കളെക്കുറിച്ച് എവിടേയും പരാമര്‍ശം ഉണ്ടായില്ല.
കഴിഞ്ഞ മാസമാണ് അഞ്ചു നൂറ്റാണ്ടിലധികമായുള്ള ഉപരോധം പിന്‍വലിക്കാന്‍ ഒബാമയും ക്യൂബയുടെ റൗള്‍ കാസ്‌ട്രോയും തീരുമാനിച്ചത്. ഇതിനോടുള്ള പ്രതികരണത്തില്‍ നിന്നും തലമുറകളുടെ വലിയ വിടവ് ക്യൂബയില്‍ കാണാന്‍ സാധിക്കും. വിദേശ നിക്ഷേപത്തെക്കുറിച്ചും സാമ്പത്തിക സാധ്യതകളെക്കുറിച്ചും പുതിയ തലമുറ ആവേശം കൊള്ളുമ്പോള്‍ നാല്‍പ്പത്തഞ്ചിലധികം പ്രായമുള്ളവര്‍ ക്യൂബന്‍ ചാരന്‍ മോചിതനായതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.
കരീബിയന്‍ വെയിലത്ത് 20 ഡോളര്‍ മാസവരുമാനമുള്ള ഹെര്‍ണാണ്ടസിനെ പോലെ ഉള്ള പലര്‍ക്കും ഈ അവസരം വളരെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്. അവരെ സംബന്ധിച്ചെടുത്തോളം മോചിതരായവര്‍ അമേരിക്കയുടെ അവഗണയെ പോലും വെല്ലുവിളിച്ച് അഞ്ചു നൂറ്റാണ്ടിലധികമുള്ള വിപ്ലവത്തിന്റെ ഓര്‍മയാണ്.
‘അയല്‍ രാഷ്ട്രങ്ങളോട് സമാധാനപരമായ ബന്ധം നിലനിര്‍ത്തല്‍ അത്യാവശ്യമാണ്. എന്നാല്‍ അമേരിക്കയുടെ നിക്ഷേപം ഇല്ലാതെ തന്നെ ഇവിടെ ജീവിച്ചു പോകാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്’ റോഡാസിലെ കാവല്‍ക്കാരനായ 44 വയസ്സുകാരന്‍ റോമന്‍ ഒജേഡോ പറഞ്ഞു. നിലനില്‍ക്കുന്ന വ്യവസ്ഥിതിയില്‍ നിന്നു കൊണ്ടു തന്നെ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കുകയാണ് താനെന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു .
ക്യൂബയില്‍ 1990കളുടെ അവസാനം സ്വകാര്യ മേഖല നിയമ വിധേയമാക്കിയിരുന്നു. ഇതിനു മുന്നെയുള്ള തലമുറയ്ക്ക് അമേരിക്കയുടെ നിക്ഷേപത്തിലൂടെ സാമ്പത്തിക മേഖലയിലുണ്ടാകുന്ന ഏതു മാറ്റവും ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വാഷിംഗ്ടണ്‍ ബ്രൂൂക്കിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിച്ചാര്‍ഡ് ഫൈന്‍ബിര്‍ഗ് പറഞ്ഞു.
‘സര്‍ക്കാറിന്റെ സബ്‌സിഡി ഉള്ള രീതി ശീലിച്ചവരാണ് ക്യൂബയിലെ ജനങ്ങള്‍. എന്നാല്‍ ഇനി മുതല്‍ ഉത്പാദന കാര്യക്ഷമത മുന്നില്‍നിര്‍ത്തിയുള്ള സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ അവരെ പ്രശ്‌നങ്ങളിലാക്കും’ ഫോണില്‍ നല്‍കിയ അഭിമുഖത്തില്‍ ഫൈന്‍ബര്‍ഗ് പറഞ്ഞു.
ജെറാഡോ ഹെര്‍ണാണ്ടസ്, റാമന്‍ ലെബാനിനോ, ആന്റോണിയോ ഗുറെറോ എന്നിവരാണ് അമേരിക്ക മോചിപ്പിച്ച മൂന്നു ചാരന്മാര്‍. ഇവരുടെ ചിത്രത്തിനു താഴെ ‘ഒടുവില്‍ വീട്ടിലേക്ക് മടങ്ങി’ എന്നെഴുതിയുള്ള പോസ്റ്ററുകള്‍ തെക്കന്‍ ഹവാനായിലെ കമ്മ്യൂണിറ്റി സെന്ററുകളുടെ മുന്നില്‍ പ്രത്യക്ഷമായി. പതിനഞ്ചു വര്‍ഷം മുമ്പേ അമേരിക്കയില്‍ ചാരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ജയിലിലാക്കപ്പെട്ടതായിരുന്നു ഇവര്‍.
ജയില്‍ മോചിതരായ ഈ മൂന്നുപേര്‍ക്കു വേണ്ടി ഡിസംബര്‍ 21നു ക്യൂബയിലെ പ്രശസ്ത നാടോടി സംഗീതജ്ജ്ഞനായ സില്‍വിയോ റോഗ്രിഗേസ് സൗജന്യ സംഗീത വിരുന്ന് നല്‍കി.
‘ടിവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞുപോയി’ 60 വയസ്സുകാരിയായ അധ്യാപക നീവ്‌സ് മോറെ പറഞ്ഞു. ഒടുവില്‍ വീരയോദ്ധാക്കള്‍ തിരിച്ചെത്തിയെന്ന് അവര്‍ സന്തോഷത്തോടെ പറഞ്ഞു. എന്നാല്‍ സാമ്പത്തിക മേഖലയിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചൊന്നും താന്‍ കേട്ടിട്ടില്ലെന്ന് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ മറുപടി പറഞ്ഞു.
ക്യൂബന്‍ തലമുറയിലുള്ള ഈ വലിയ വിടവ് അമേരിക്കയിലുള്ള ക്യൂബന്‍ ജനതയിലും സ്പഷ്ടമാണ്. ബെണ്ടിക്‌സണ്‍ ആന്‍ഡു അമാന്ദി ഇന്റര്‍നാഷണല്‍ 400 പേരില്‍ നടത്തിയ സര്‍വേയില്‍ ക്യൂബയുമായുള്ള അമേരിക്കയുടെ ബന്ധത്തില്‍ മാറ്റം വരുത്തിയ തീരുമാനത്തെ 25 ശതമാനം ആളുകളും സ്വാഗതം ചെയ്തു. ഇവര്‍ 65 ല്‍ അധികം പ്രായമുള്ളവരാണ്. എന്നാല്‍ 18നും 29നും ഇടയില്‍ പ്രായമുള്ള 53 ശതമാനം ആളുകളും അതിനെ എതിര്‍ക്കുകയാണെന്ന് അവരുടെ കണക്കുകള്‍ പറയുന്നു. പക്ഷേ 4.9 ശതമാനം കണക്കുകളുടെ വിടവുണ്ട് എന്നത് ഈ സര്‍വേയുടെ സുതാര്യതയെ പ്രശ്‌നവത്കരിക്കുന്നുണ്ട്.
അമേരിക്കയുമായുണ്ടാക്കിയ പുതിയ കരാറിനെക്കുറിച്ചും ചാരന്മാരെ മോചിതരാക്കിയ വിവരവും ഇന്റര്‍നെറ്റ് സംവിധാനങ്ങളൊന്നും ഉപയോഗിക്കാന്‍ ശീലിച്ചിട്ടില്ലാത്ത പഴയ തലമുറയില്‍ പെട്ട ആളുകളെ ക്യൂബന്‍ സര്‍ക്കാര്‍ വിളിച്ചറിയിക്കുകയാണ് ചെയ്തത്. എന്നാല്‍ കച്ചവടത്തിലും യാത്രയിലും ഉണ്ടാക്കിയ പുതിയ മാറ്റത്തെക്കുറിച്ച് പഴയ തലമുറയില്‍ പെട്ട ആളുകളോട് ക്യൂബന്‍ സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടില്ലെന്ന് 66 വയസ്സുകാരനായ എഴുത്തുകാരന്‍ ഹുഗോ ലൂയിസ് സാഞ്ചെസ് പറഞ്ഞു.
‘അമേരിക്കയിലേക്ക് തുറന്നുവെച്ച വഴി കരുതുന്നതിലധികം രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കു വഴിവെക്കുമോ എന്ന പേടിയാണവര്‍ക്ക് ‘ ഹവാനായിലെ വീട്ടില്‍ നിന്നും അദ്ദേഹം പ്രതികരിച്ചു.
അമേരിക്കയുമായുള്ള പുതിയ ബന്ധവും സാമ്പത്തിക സാധ്യതകളും ഒരു ആഘോഷമാക്കിയിരിക്കുകയാണ് ക്യൂബയിലെ പുതു തലമുറ. ഇതിന്റെ നേര്‍ക്കാഴ്ച ഹവാനായിലെ ബാറുകളില്‍ കാണാന്‍ സാധിക്കും.
‘ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയിലെ പ്രധാന ചര്‍ച്ച ഇപ്പോള്‍ ഇതു മാത്രമാണ്’ റോദ്രിഗൂസ് പറഞ്ഞു. ഗിറ്റാറിസ്റ്റ് ഫെര്‍ണാണ്ടസിന്റെ സംഗീത പരിപാടിയില്‍ വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്തു അലമുറയിട്ടവരില്‍ ഒരാളാണ് സിവില്‍ എന്‍ജിനീയര്‍ ആയ 24 വയസ്സുകാരന്‍ റോദ്രിഗൂസ്.
ഈ മാറ്റം ലോകം സഞ്ചരിക്കാനുള്ള അവസരമാണ് ഞങ്ങള്‍ക്ക് തുറന്നു തന്നതെന്ന് അയാള്‍ പറഞ്ഞു. പഠന കാലത്ത് ഞങ്ങള്‍ കഷ്ടപ്പെട്ടതിനൊക്കെ ഇനി സമ്പാദിച്ചു തിരിച്ചു പിടിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും അയാള്‍ കൂട്ടിചേര്‍ത്തു.
ഈ ഒത്തുതീര്‍പ്പിനു ശേഷം പുതിയ സാധ്യതകള്‍ കണ്ടെത്തുകയാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പുതിയ തലമുറയെന്ന് വാഷിംഗ്ടണ്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ലാറ്റിന്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രം വിഭാഗത്തിലെ അധ്യാപിക ബാര്‍ബിറ കൊസ്ട്വാര്‍ നിരീക്ഷിച്ചു.
‘ഞങ്ങളുടെ രക്ഷിതാക്കള്‍ വേറൊരു കാലത്ത് ജീവിച്ചവരാണ്. ഈ സാധ്യതകളൊന്നും അവര്‍ കണ്ടിട്ടില്ല’ 31 വയസ്സുകാരനായ ജെന്നി ഡിയാസ് പറഞ്ഞു. അക്കൗണ്ടന്റായി പരിശീലനം നേടി ബാര്‍ ജീവനക്കാരനായി ജോലി ചെയ്യേണ്ടി വന്ന ഇയാള്‍ക്ക് അമേരിക്കയില്‍ നിന്നും വന്ന ഈ വാര്‍ത്തയാണ് ഭാവിയെക്കുറിച്ചുള്ള ഏക പ്രതീക്ഷ.