അഞ്ച് കോടിയിലേറെ തീർഥാടകർ എത്തുന്ന മണ്ഡല കാലത്ത് എത്ര പൊലീസിനെ വിന്യസിച്ചാലാകും സംരക്ഷണം സാധ്യമാവുക.
ശബരിമല വിഷയത്തിൽ സർക്കാരിനു വലിയ വീഴ്ച പറ്റിയെന്ന് എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ. സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ഭരണഘടനാ ദൗത്യം നിർവഹിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. അതേസമയം അതിസങ്കീർണമാണു വിഷയം വിഷയം എന്നതിനാൽ സമന്വയത്തിനു ശ്രമിക്കണമായിരുന്നുവെന്ന് അദ്ദേഹം മലയാള മനോരമയോട് പറഞ്ഞു.
ശബരിമല പൊലീസ് നിയന്ത്രണത്തിലായിരുന്നുവെന്ന വാദം ബാലിശമാണ്. പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു കാര്യങ്ങളെങ്കിൽ ആർഎസ്‌എസ് നേതാവ് പൊലീസ് മെഗാഫോൺ ഉപയോഗിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായി. അദ്ദേഹം ചോദിച്ചു.
അതെ സമയം പൊലീസ് സംയമനം പാലിച്ചു എന്ന വാദവും നിരർഥകമാണ് എന്ന് അദ്ദേഹം പറഞ്ഞു. “സംയമനം പാലിക്കണമെങ്കിൽ പ്രകോപനമുണ്ടാകണം. അവിടെ പ്രകോപനവും ഉണ്ടായിട്ടില്ല. കർശന പരിശോധനയ്ക്കു ശേഷമാണ് ആളുകളെ കടത്തിവിട്ടതെങ്കിൽ ഇത്രയും പ്രതിഷേധക്കാർ നടപ്പന്തലിൽ എത്തിയെന്നതു ഗൗരവമായി കാണണം.” അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ദിവസത്തേക്ക് 3000 പൊലീസിനെയാണു നിയോഗിച്ചത്. അഞ്ച് കോടിയിലേറെ തീർഥാടകർ എത്തുന്ന മണ്ഡല കാലത്ത് എത്ര പൊലീസിനെ വിന്യസിച്ചാലാകും സംരക്ഷണം സാധ്യമാവുക. പ്രളയത്തിൽ തകർന്ന പമ്പയിലും നിലയ്ക്കലിലും അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ആദ്യം വേണ്ടത്. അതിനു പകരം ദേവസ്വം ബോർഡ് അനാവശ്യ വിവാദങ്ങളിൽ ഇടപെടുകയാണ്. സി വി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.