നാല്‍പ്പതോളം ദളിത് കുടുംബങ്ങള്‍ ഇന്നലെ മിര്‍ച്പൂര്‍ വിട്ട് പോയി.
ഹരിയാനയിലെ ഹിസാറിലുള്ള മിര്‍ച്പൂരില്‍ ദളിത്, ജാട്ട് സമുദായങ്ങളില്‍ പെട്ടവര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. നാല് ദളിത് യുവാക്കള്‍ക്ക് പരിക്കേറ്റു. ഏഴ് വര്‍ഷം മുമ്പുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ദളിത് യുവാക്കാള്‍ കൊല്ലപ്പെടുകയും നിരവധി ദളിത് കുടുംബങ്ങള്‍ ഇവിടം വിട്ട് പോയിരുന്നു. സമാനമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. നാല്‍പ്പതോളം ദളിത് കുടുംബങ്ങള്‍ ഇന്നലെ ഇവിടം വിട്ട് പോയി. നൂറോളം പേരാണ് രണ്ട് ബസുകളിലായി ഇന്നലെ വൈകുന്നേരം മിര്‍ച്ച്പൂരില്‍ നിന്ന് ഹിസാറിലെത്തിയത്. സുരക്ഷ ഒരുക്കാമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പ് വെറുതെയായി.
2010ലേത് പോലെ ഇന്നലെയും നിസാര പ്രശ്‌നവും തര്‍ക്കവുമാണ് വലിയ സംഘര്‍ത്തിലേയ്ക്ക് നയിച്ചത്. ശിവ്്കുമാര്‍ എന്ന ദളിത് യുവാവ് എല്ലാ ഒരു 1600 മീറ്റര്‍ ഓട്ട മത്സരത്തില്‍ ജയിച്ചതാണ് ജാട്ടുകളെ പ്രകോപിപ്പിച്ചതെന്നാണ് പരാതിക്കാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഒരു സൈക്ലിംഗ് മത്സരത്തിനിടെ ശിവ് കുമാറിനെ ജാട്ട് സമുദായക്കാര്‍ ജാതീയമായി അധിക്ഷേപിച്ചിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ ജാട്ടുകള്‍ അയാളെ മര്‍ദ്ദിക്കുകയായിരുന്നു. 2010 ഏപ്രിലിലുണ്ടായ സംഘര്‍ഷം ഒരു പട്ടിയുടെ കുരയുമായി ബന്ധപ്പെട്ട തര്‍ക്കം മൂലമായിരുന്നു. അതേസമയം പൊലീസും ഗ്രാമത്തലവനുമെല്ലാം പറയുന്നത് ഇതൊരു ജാതി സംഘര്‍ഷമല്ലെന്നാണ്. ഗ്രാമങ്ങളിലേയ്ക്ക് മടങ്ങിയാല്‍ പുനരധിവാസം ഉറപ്പാക്കാം എന്ന മന്ത്രി കൃഷന്‍ ബേദിയുടെ വാഗ്ദാനം നടപ്പാക്കപ്പെടുമോ എന്ന ആശങ്കയിലാണ് ഇവിടത്തെ ദളിതര്‍.