അഴിമുഖം പ്രതിനിധി
ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സുഹൃത്തുക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. രോഹിതിനൊപ്പം സസ്‌പെന്‍ഡ് ചെയ്തവരേയാണ് തിരിച്ചെടുത്തത്. രോഹിത് അടക്കം അഞ്ചുപേരെയാണ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
രോഹിത് വെമുലയുടെ ആത്മഹത്യയെ കുറിച്ച് നീതി പൂര്‍വകരമായ അന്വേഷണം വേണമെന്നും തന്നെ രോഹിതും ഹൈദരാബാദ് സര്‍വകലാശാലയിലെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ആക്രമിച്ചുവെന്നും ഇക്കാര്യത്തില്‍ നുണ പറഞ്ഞിട്ടില്ലെന്ന വാദവുമായി എബിവിപി നേതാവ് എന്‍ സുശീല്‍ കുമാര്‍ രംഗത്ത്.
രോഹിത് ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങള്‍ പരിശോധിക്കണം. ഞങ്ങളെ പോലുള്ള അനവധി ആളുകളുമായി രോഹിതിനെ പോലൊരാള്‍ ഏറ്റുമുട്ടുകയും രണ്ടു ദിവസത്തിനകം ഹൈക്കോടതിയില്‍ വാദം ആരംഭിക്കാന്‍ ഇരിക്കുകയും ചെയ്യുമ്പോള്‍ അത് അയാളെ വിഷാദത്തിലേക്ക് നയിക്കുമെന്ന് കുമാര്‍ പറഞ്ഞു.
ഒരു വിദ്യാര്‍ത്ഥി വിഷാദത്തിലാകുമ്പോള്‍ അയാള്‍ക്ക് ചുറ്റുമുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും എവിടെ പോയിരുന്നു. വിഷാദത്തിലുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ അവര്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്.
മറ്റൊരാളിന്റെ കൂടെ വിടാതെ രോഹിതിനെ ഒറ്റയ്ക്ക് അയാളുടെ മുറിയിലേക്ക് വിട്ടതെന്തിന് എന്നും കുമാര്‍ ചോദിക്കുന്നു. നിരവധി വിഷയങ്ങള്‍ ഇതിലുണ്ട്. നീതിയുക്തമായ അന്വേഷണം ആവശ്യമാണ്. കുറ്റക്കാര്‍ ഞാനായാലും മറ്റാരായാലും അയാള്‍ ശിക്ഷിക്കപ്പെടണമെന്ന് എബിവിപി നേതാവ് ആവശ്യപ്പെട്ടു.
തന്നെ എ എസ് എ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റേയും ശസ്ത്രക്രിയക്ക് വിധേയനായതിന്റേയും ആശുപത്രി രേഖകള്‍ ഹാജരാക്കാമെന്നും കുമാര്‍ പറഞ്ഞു.