ദളിതര്‍ കയറിയത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കിയെന്നാണ് സവര്‍ണരുടെ ആക്ഷേപം
ദളിതര്‍ കയറിയതിന്റെ പേരില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായെന്ന് ആരോപിച്ച് ക്ഷേത്രോത്സവം നിര്‍ത്തിവച്ചു. ബെംഗളൂരിവിലെ തുമക്കുരുവില്‍ നിന്നാണ് ഇങ്ങനെയൊരു വാര്‍ത്ത ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെംഗളൂരുവില്‍ നിന്നും വടക്കു പടിഞ്ഞാറായി 75 കിലോമീറ്റര്‍ അകലെയുള്ള തുമക്കുരു ജില്ലയിലുള്ള ക്ഷേത്രത്തിലാണ് ദളിതര്‍ കയറിയതിന്റെ പേരില്‍ ഉത്സവം നിര്‍ത്തിയത്.
കൂട്ടിഹള്ളി ക്ഷേത്രത്തിലെ കുച്ചങ്കിയമ്മ ദേവിയുടെ ഉത്സവത്തിന് ഇതാദ്യമായാണു ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവാദം കിട്ടിയത്. നാട്ടിലെ വൊക്കലിംഗ സമുദായത്തില്‍പ്പെട്ട സവര്‍ണ ഹിന്ദുക്കളുമായി പൊലീസ് നടത്തിയ മധ്യസ്ഥ ചര്‍ച്ചയുടെ ഭാഗമായാണ് ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചത്. നാലുദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷികോത്സവത്തിനായിരുന്നു പ്രവേശനം അനുവദിച്ചത്. ഉത്സവത്തിന്റെ മൂന്നാം ദിവസമാണ് ദളിത് കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ക്ഷേത്രത്തില്‍ എത്തിയത്. പുലര്‍ച്ചെ അഞ്ചിനു ദളിതര്‍ ക്ഷേത്രത്തില്‍ എത്തിയെങ്കിലും ക്ഷേത്രം പൂജാരി പൂജകള്‍ ചെയ്യാന്‍ തയ്യാറായില്ല. വീണ്ടും പൊലീസ് ഇടപെടല്‍ ഉണ്ടായതോടെ പൂജകള്‍ നടത്തി. രാവിലെ ഏഴുമണിവരെ ക്ഷേത്രപൂജകളില്‍ പങ്കെടുക്കാന്‍ അനുമതി കിട്ടിയ ഇവര്‍ ക്ഷേത്രത്തിനു പുറത്തേക്ക് കടന്നയുടനെ ക്ഷേത്രത്തിലെ തോരണങ്ങളും അലങ്കാരങ്ങളും അഴിക്കാന്‍ തുടങ്ങി.ഉത്സവം നിര്‍ത്തിവച്ചതായും അറിയിപ്പ് ഉണ്ടായി.
ദളിതര്‍ വന്നത് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കിയെന്നാണ് സവര്‍ണര്‍ ഉയര്‍ത്തുന്ന ആക്ഷേപം. ഒന്നാം ദിവസം തന്നെ ക്ഷേത്രത്തിലെ കാള ഓടിപ്പോയിരുന്നുവെന്നും ഇതു തിരികെ വന്നെങ്കിലും ഒന്നും ഭക്ഷിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും അതിനു കാരണം ദളിതരുടെ പ്രവേശനം ആണെന്നുമാണു സവര്‍ണജാതിക്കാര്‍ പറയുന്നത്.
എന്നാല്‍ ദളിതര്‍ കയറിതുകൊണ്ടല്ലെന്നും ക്ഷേത്രത്തിനു സമീപം താമസിച്ചിരുന്ന ഒരു സ്ത്രീ മരണപ്പെട്ടതിന്റെ ദുഖാചരണം പ്രമാണിച്ചാണ് ഉത്സവം നിര്‍ത്തിയതെന്നുമാണ് വൊക്കലിംഗ സമുദയാക്കാര്‍ പറയുന്നത്. എന്നാല്‍ ഈ ന്യായം തെറ്റാണെന്നു വൊക്കലിംഗ സമുദായത്തില്‍ തന്നെ പെട്ട മരണപ്പെട്ട സ്ത്രീയുടെ മകന്‍ പറയുന്നു. തന്റെ അമ്മ മരിച്ചതിന്റെ ചടങ്ങുകളെല്ലാം ക്ഷേത്രോത്സവം തുടങ്ങുന്നതിനും മൂന്നുദിവസം മുമ്പ് അവസാനിച്ചിരുന്നുവെന്നും യഥാര്‍ത്ഥത്തില്‍ തന്റെ അമ്മ മരിച്ചതില്‍ ദുഖം ഉണ്ടായിരുന്നെങ്കില്‍ ഉത്സവം തുടങ്ങരുതായിരുന്നുവെന്നും മൂന്നുദിവസത്തിനുശേഷം ഉത്സവം നിര്‍ത്തിയതിനു കാരണം മറ്റെന്തോ ആണെന്നും ഇയാള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുകൂട്ടരുമായി ചര്‍ച്ച നടത്തിയശേഷമാണ് ദളിതര്‍ക്ക് പ്രവേശനം അനുവദിച്ചതെന്നും ഇപ്പോഴത്തെ സംഭവത്തിനുശേഷം വീണ്ടും സംയുക്തയോഗം വിളിച്ചെങ്കിലും സവര്‍ണസമുദായക്കാര്‍ പങ്കെടുത്തില്ലെന്നും തുമക്കുരു ഡിഎസ്പി കെ നഗരാജ് ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞു. എന്നാല്‍ യോഗത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണു വൊക്കലിംഗക്കാര്‍ പറയുന്നത്.
സവര്‍ണ സമുദായക്കാര്‍ തങ്ങളെ ക്ഷേത്ര ചടങ്ങുകളില്‍ മനപൂര്‍വം പങ്കെടുപ്പിക്കാതിരിക്കുകയാണെന്നു ദളിതര്‍ പറയുന്നു. ഉത്സവത്തോടനുബന്ധിച്ച് ദേവിയുടെ വിഗ്രഹവുമായി ഗ്രാമത്തില്‍ പ്രദക്ഷിണം നടത്തുമെങ്കിലും തങ്ങള്‍ താമസിക്കുന്നിടത്തേക്ക് മനപൂര്‍വം പ്രദക്ഷിണം വരാറില്ലെന്നും കഴിഞ്ഞ ആറുവര്‍ഷമായി ക്ഷേത്രപ്രവേശനത്തിനായി തങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നുവെന്നും 60 കരിയായ ദളിത് സ്ത്രീ കെമ്പരാജമ്മ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറയുന്നു.