UPDATES

ഷൂട്ടിംഗിനിടയിലെ അപകടമരണം; രണ്ടു കന്നഡ താരങ്ങളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

അഴിമുഖം പ്രതിനിധി

സിനിമാ ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടുന്നതിനിടയില്‍ മുങ്ങി മരിച്ച കന്നഡ സിനിമാതാരങ്ങളില്‍ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി. നടന്‍ അനില്‍ വെര്‍മയുടെ മൃതദേഹമാണ് ഇന്നലെ ഉച്ചതിരിഞ്ഞു കണ്ടെത്തിയത്. മറ്റൊരു നടന്‍ രാഘവ ഉദയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ ആഴ്ച ആദ്യമായിരുന്നു അപകടം നടന്നത്. ദുനിയാ വിജയ് നായകനായ മസ്തിഗുഡി എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു ദുരന്തം. ദുനിയാ വിജയ് അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടിരുന്നു.

രാമനഗര ജില്ലയിലെ തിപ്പനഗൊണ്ട ഹള്ളി തടാകത്തിനു മുകളില്‍ ഹെലികോപ്ടറില്‍ സംഘട്ടന രംഗത്തിന്റെ ഭാഗമായാണ് നായകന്‍ ദുനിയാ വിജയും വില്ലന്‍വേഷം ചെയ്യുന്ന ഉദയും അനിലും തടാകത്തിലേക്ക് എടുത്തുചാടിയത്. ദുനിയാ വിജയ് കരയിലേക്ക് നീന്തിക്കയറിയെങ്കിലും മറ്റു രണ്ടു പേരും തടാകത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഇരുവര്‍ക്കും നീന്തല്‍ വശമില്ലായിരുന്നു. അവശ്യമായ സുരക്ഷസംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇതിന്റെ പേരില്‍ സിനിമയുടെ സംവിധായകനെയും നിര്‍മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു കേസ് രേഖപ്പെടുത്തിയിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഉദയ്ക്കും അനിലിനും വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍