UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തില്‍ പാലം നിര്‍മ്മിക്കാന്‍ പട്ടാളമിറങ്ങും; മന്ത്രി സുധാകരന്റെ ആവശ്യത്തിന് കേന്ദ്രത്തില്‍ നിന്ന് ഉടന്‍ മറുപടി

പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ബെയ്‌ലി പാലത്തിനുള്ള അനുമതി

ഏനാത്തില്‍ തകരാറിലായ പാലത്തിന് പകരം താല്‍ക്കാലികമായി കരസേനയുടെ ബെയ്‌ലി പാലം നിര്‍മ്മിക്കന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ബെയ്‌ലി പാലത്തിനുള്ള അനുമതി. കേന്ദ്രസര്‍ക്കാരിനോട് സൈന്യത്തിന്റെ സഹായം തേടിയുള്ള സുധാകരന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

നിലവിലുള്ള പാലം പൊളിച്ച് പുതിയ പാലം നിര്‍മ്മിക്കുന്നതിന് മുന്നോടിയായി സമാന്തരപാലം നിര്‍മ്മിക്കുന്നതിന് സൈന്യത്തിന്റെ സഹായം തേടിയാണ് മന്ത്രി സുധാകരന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന് കത്തയച്ചത്. അനുമതി ഉത്തരവ് കൊടിക്കുന്നില്‍ സുരേഷ് എംപിയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്. ഇന്ന് രാവിലെയാണ് മന്ത്രി സുധാകരന്‍ പ്രതിരോധമന്ത്രാലയത്തിന് ബെയ്‌ലി പാലം ആവശ്യപ്പെട്ട് കത്ത് അയച്ചത്.

കഴിഞ്ഞ മാസമാണ് കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയത്. 18 വര്‍ഷം മുമ്പ് നിര്‍മ്മിച്ച പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം സംഭവിച്ചെന്നാണ് കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു.

പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറെ ശ്രമകരമായ ജോലിയാണെന്നും കരസേന ഇതില്‍ ഇടപെടണമെന്നുമാണ് മന്ത്രി സുധാകരന്‍ അയച്ച കത്തിലെ ഉള്ളടക്കം. യുദ്ധകാലാടിസ്ഥാനത്തില്‍ ബെയ്‌ലി പാലം പോലെയുള്ള സമാന്തര പാലം സൗജന്യമായി നിര്‍മ്മിച്ച് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍