UPDATES

അന്തരീക്ഷ മലിനീകരണം: കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കെജ്രിവാള്‍

അഴിമുഖം പ്രതിനിധി

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അന്തരീക്ഷ മലിനീകരണത്തില്‍ സംസ്ഥാന സര്‍ക്കാരിനു ചെയ്യാവുന്ന കാര്യങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നും സ്‌കൂളുകളും ഓഫീസുകളും അടച്ചിടുക എന്നത് എത്രത്തോളം പ്രയോഗികമാകുമെന്നും കെജ്രിവാള്‍ ചോദിച്ചു. വിളവെടുപ്പു കഴിഞ്ഞ പാടശേഖരത്തും കൃഷിയിടങ്ങളിലും ടണ്‍കണക്കിനു അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതും ദീപാവലി ആഘോഷത്തിനിടയിലെ കരിമരുന്ന് പ്രയോഗവുമാണ് ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയതെന്ന് കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ 1600 ക്യൂബിക് മൈക്രോഗ്രാം മാലിന്യങ്ങളാണ് ഇപ്പോള്‍ തങ്ങി നില്‍ക്കുന്നത്. ഇത് സാധാരണ തോതിനേക്കാള്‍ 14 മടങ്ങ് കൂടുതലാണ്. ഈ സീസണില്‍ ആദ്യമായി വായുവിന്റെ ഗുണമേന്‍മ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) 2.5 ല്‍ എത്തി. ഇത് ആരോഗ്യമുള്ളവരെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയുടെ അന്തരീക്ഷ വായുവിന്റെ ഗുണമേന്‍മ കൂടുതല്‍ മോശമായതോടെ മുന്നറിയിപ്പുമായി അധികൃതര്‍ നേരത്തെ രംഗത്ത് വന്നിരുന്നു.

സംസ്ഥാനത്ത് 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മലിനീകരണ നിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. വായുവിലെ വിഷാംശത്തിന്റെ അളവ് അനുവദനീയമായതിലും 13 ഇരട്ടിയാണ് രേഖപ്പടുത്തിയിരിക്കുന്നത്. പുകമഞ്ഞ് നിറഞ്ഞതോടെ കാഴ്ച പരിധി 300 മീറ്ററായി ചുരുങ്ങി ഹൃദ്രോഗം, ശ്വാസ തടസം എന്നിവയുള്ളവരും കുട്ടികളും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മലിനീകരണം രൂക്ഷമായത്തിനെ തുടര്‍ന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെ കീഴിലുള്ള 1700 സ്‌കൂളകള്‍ക്ക് അടച്ചിട്ടിരിക്കുകയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍