UPDATES

പങ്കജ് മിശ്ര

കാഴ്ചപ്പാട്

പങ്കജ് മിശ്ര

വിദേശം

ജനങ്ങളുടെ യുക്തിക്ക് നിലതെറ്റുന്ന ജനാധിപത്യ കാലം

ജനാധിപത്യത്തില്‍ ‘ജനങ്ങളാണ്’ പരമോന്നത വിധിതീര്‍പ്പുകാര്‍, അവരുടെ യുക്തി സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ്. ദൈവങ്ങളും രാജാക്കന്മാരും അരങ്ങൊഴിയാന്‍ തുടങ്ങിയ കാലം മുതല്‍ ഈയൊരു നിഗമനത്തിലാണ് ആധുനിക ലോകം ചലിക്കുന്നത്. പിന്നീട് ജനങ്ങളുടെ യുക്തിക്ക് നില തെറ്റാന്‍ തുടങ്ങി. ഒന്നിന് പിറകെ ഒന്നായി ഫിലിപ്പീന്‍സ് മുതല്‍ യു.എസ് വരെ, ഹംഗറി മുതല്‍ ഇന്ത്യ വരെ, ജനങ്ങള്‍ കപട വാചകവീരന്മാരെയും ചിലപ്പോഴൊക്കെ വിടന്മാരെയും തെരഞ്ഞെടുത്തു.

നീതിന്യായ വ്യവസ്ഥ ബാഹ്യമായ കൊലപാതകങ്ങളിലുള്ള വിശ്വാസമാണ് ഫിലിപ്പൈന്‍ പ്രസിഡണ്ട് റോഡ്രിഗോ ഡുട്രേറ്റയുടെ ജനസമ്മതി ഏതാണ്ട് 90 ശതമാനത്തിലേക്ക് കുതിച്ചുയരാന്‍ സഹായിച്ചത്. നഗ്നമായ സ്വവര്‍ഗാനുരാഗി വെറുപ്പും, ഇസ്ലാം വിദ്വേഷവും, സെമിറ്റിക് വിരോധവും ഒന്നും പോളണ്ടിലെ Law and Justice Party-യുടെ ഭൂരിപക്ഷാംഗീകാരത്തിന് ഇടിവുതട്ടിച്ചില്ല. കഴിഞ്ഞ ആഴ്ച്ചകളില്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യം എന്നു അവകാശപ്പെടുന്ന ബ്രിട്ടനില്‍ അന്യദേശക്കാരോടുള്ള വെറുപ്പ് കുത്തനെ ഉയര്‍ന്നു. ബ്രിട്ടണിലെ സര്‍ക്കാര്‍ തീവ്ര വലതുപക്ഷ U.K Independence Party (UKIP) യുടെ ആശയങ്ങള്‍ കടമെടുത്തപോലെയാണ്.

മിക്ക മുഖ്യധാര മാധ്യമപ്രവര്‍ത്തകരും വാചകകസര്‍ത്തിന്റെ ഈ ആഗോള വളര്‍ച്ചയെ പ്രതീക്ഷിക്കുകയോ അല്ലെങ്കില്‍ അതിനെ തൃപ്തികരമായി വിശദീകരിക്കുകയോ ഉണ്ടായില്ല എന്നതാണ് വാസ്തവം. ഈ തീവ്ര ജനാധിപത്യം എന്നുവിളിക്കാവുന്ന ഈ പ്രതിഭാസമാകട്ടെ സാമ്പത്തിക ആഗോളീകരണത്തെ അട്ടിമറിക്കുകയും രാഷ്ട്രീയരംഗത്തെ തീവ്രവാദവത്കരിക്കുകയും ചെയ്യുന്നു. ശീത യുദ്ധാനന്തര കാലത്തെ അധീശ പ്രത്യയശാസ്ത്രത്തില്‍ നിന്നാണ് അവരുടെ ലോകവീക്ഷണം രൂപപ്പെട്ടത്; വികസനം സാങ്കേതികവിദഗ്ദ്ധരുടെ  മുതലാളിത്തത്തിലൂടെയും ഉദാര-ജനാധിപത്യ സൂക്ഷിപ്പുകാരിലൂടെയും.

ഫിനാന്‍ഷ്യല്‍ ടൈംസ് പംക്തിയെഴുത്തുകാരന്‍ വോള്‍ഫ്ഗാങ് മുനാഷൌ കഴിഞ്ഞ മാസം എഴുതി: “ഞാനടക്കം പല പണ്ഡിതന്മാരും 1980-കള്‍ മുതല്‍ രൂപപ്പെട്ടുവന്നവരാണ്.” കമ്മ്യൂണിസത്തെ മാത്രമല്ല വലിയ തോതില്‍ സോഷ്യല്‍-ഡെമോക്രാറ്റിക് ആശയങ്ങളുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് സോവിയറ്റ് സാമ്രാജ്യം തകര്‍ന്നുവീണു. 1990-കളില്‍ മധ്യ-ഇടതുപക്ഷത്തെ പല രാഷ്ട്രീയക്കാരും (ബില്‍ ക്ലിന്‍റന്‍, ടോണി ബ്ലെയര്‍, ജെറാര്‍ഡ് ഷ്രോഡര്‍)നിയന്ത്രണങ്ങള്‍ കുറയ്ക്കാനും സ്വകാര്യവത്കരണത്തിനുമായി വാദിച്ചു. അവരുടെ അഭിപ്രായസമന്വയം മാധ്യമങ്ങളിലും പ്രതികരിച്ചു.

ജോണ്‍ ബി ജൂഡിസിന്റെ “The Populist Explosion: How the Great Recession Transformed American and European Politics,” എന്ന ചെറുപുസ്തകം ചരിത്രത്തെയും അതിന്റെ വൈരുദ്ധ്യങ്ങളെയും കുറിച്ചു ധാരണയുള്ള മാധ്യമപ്രവര്‍ത്തകര്‍ ആഗോളീകൃത ഉപരിവര്‍ഗത്തിനെതിരായ നമ്മുടെ കാലത്തെ വലിയ പ്രതിഷേധങ്ങളില്‍ അത്ഭുതപ്പെടില്ല എന്നു കാണിക്കുന്നു. ജൂഡിസിന്റെ വിശകലന വ്യാപ്തി വലുതാണ്; അത് സ്പെയിനിലെ പൊഡെമോസ്, ഗ്രീസിലെ സിറിസ, ഡെന്‍മാര്‍കിലെ പീപ്പിള്‍സ് പാര്‍ട്ടി, അമേരിക്കയിലെ ട്രംപിസം വരെയുണ്ട്. പക്ഷേ തന്റെ വിഷയം അയാള്‍ കൃത്യമായി നിര്‍വ്വചിക്കുന്നു.

ജനപ്രിയരെ സമഗ്രാധിപതികളും സ്വേച്ഛാധിപതികളുമായി തെറ്റിദ്ധരിക്കരുത്. അവര്‍ അധികാരത്തിന്നായുള്ള ജനാധിപത്യ മത്സരത്തിലൂടെയാണ് വരുന്നത്, അതിനെ വഴിതെറ്റിച്ചല്ല. കൂടാതെ ജനപ്രിയത ഒരു പ്രത്യയശാസ്ത്രമല്ല. അത് ഉപരിവര്‍ഗത്തിനെതിരെ (അറപ്പുളവാക്കും വിധം തന്‍കാര്യം നോക്കുന്ന) സാധാരണ മനുഷ്യരെ (മാന്യന്‍മാരായ ഇരകള്‍) അണിനിരത്തുന്ന രാഷ്ട്രീയ,ധാര്‍മിക വാചകമടിയാണ്. ഈയൊരു നിര്‍വ്വചനത്തിലൂടെ 1892-ലെ അമേരിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി മുതല്‍ (ഈ വാക്കു പ്രചാരത്തില്‍ കൊണ്ടുവന്നത് അതാണ്) 2016-ലെ മീരീ ലീ പെന്നിന്‍റെ നാഷണല്‍ ഫ്രണ്ട് വരെയുള്ള ജനപ്രിയതയുടെ ജനിതകധാരകളെ പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നു.

ജനപ്രിയതയുടെ ഇടതു, വലതു വ്യത്യാസങ്ങളെ അയാള്‍ ശ്രദ്ധാപൂര്‍വം വിശകലനം ചെയ്യുന്നു. ബെര്‍ണീ സാണ്ടെഴ്സിനെയും ഡൊണാള്‍ഡ് ട്രംപിനെയും വേര്‍തിരിക്കുന്നു. “ഇടതു ജനപ്രിയവാദികള്‍, ജനങ്ങളെ ഉപരിവര്‍ഗത്തിനോ വ്യവസ്ഥക്കോ എതിരായി നിര്‍ത്തുന്നു. അവരുടേത് മേല്‍ത്തട്ടിലുള്ളവര്‍ക്കെതിരെ താഴെതട്ടിലുള്ളവരും ഇടത്തരക്കാരും ഒന്നിക്കുന്ന രാഷ്ട്രീയമാണ്.” എന്നാല്‍,“വലതുപക്ഷ ജനപ്രിയവാദികള്‍ ഒരു മൂന്നാം കക്ഷിയെ താലോലിക്കുന്നു എന്ന പേരില്‍ ജനങ്ങളെ ഉപരിവര്‍ഗത്തിനെതിരായി നിര്‍ത്തുന്നു, അത് കുടിയേറ്റക്കാരാകാം, ഇസ്ലാമികവാദികളാകാം, ആഫ്രിക്ക-അമേരിക്കന്‍ തീവ്രവാദികളാകാം.”

ഇരുപക്ഷത്തെയും ജനപ്രിയര്‍ ഒരു നിശ്ചിത വിജയം നേടുന്നവരാണ്, എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പടിയില്‍ തട്ടി വീഴുകയും ചെയ്യും. അതിനൊരു കാരണം, ജനങ്ങള്‍ എന്നതിന് അവരുടെ നിര്‍വ്വചനം വളരെ അവ്യക്തമാണ്. ഉദാഹരണത്തിന് ട്രംപ്, കടം കേറിയ Ivy League വിദ്യാര്‍ത്ഥികളെയും അപവ്യവസായവത്കരണത്തിന്റെ ഇരകളായ നീലക്കോളര്‍ ജോലിക്കാരെയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു. എന്നാല്‍ അമര്‍ഷവും അന്യത്വവും കൊണ്ട് ഐക്യപ്പെട്ട ആ ജനക്കൂട്ടത്തിനെ ആദ്യം ഒന്നിച്ചുകൂട്ടാന്‍ എളുപ്പമാണെങ്കിലും നിലനിര്‍ത്താന്‍ പ്രയാസമാണ്. പ്രത്യേകിച്ചും ജനപ്രിയര്‍ കടുത്ത രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍.

നിലവിലെ സാഹചര്യങ്ങളില്‍ അസാധ്യമായ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പലപ്പോഴും അവര്‍ സ്വയം വെട്ടിലാവുകയാണ്. സാണ്ടെഴ്സിന്‍റെ എല്ലാവര്‍ക്കും ആരോഗ്യരക്ഷ പോലെ. പെട്ടന്നു ആകര്‍ഷിക്കുന്ന മുദ്രാവാക്യങ്ങള്‍ അവര്‍ കണ്ടെത്തും;‘ഒരു ശതമാനം 99 ശതമാനത്തിനെതിരെ,’ പോലെ. എങ്കിലും അവരുടെ പദ്ധതികളുടെ അപ്രായോഗികത ജനപ്രിയരുടെ ജനസമ്മതി കുറയ്ക്കുന്നില്ല. അവര്‍ ഒരു പ്രതിസന്ധിയുടെ ലക്ഷണമാണ്. പഴയ അഭിപ്രായസമന്വയം തകര്‍ന്നിരിക്കുന്നു എന്നും, രാഷ്ട്രീയമായി കൂടുതല്‍ ആകര്‍ഷകമായ മറ്റു പലതുംകൊണ്ടു പകരം വെക്കേണ്ടതുണ്ടെന്നുമുള്ള വ്യക്തമായ സൂചന.

ജൂഡിസ് എഴുതുന്നു,“വലിയ രാഷ്ട്രീയകക്ഷികള്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായും തള്ളപ്പെടുകയോ സംഭവിക്കാം. പക്ഷേ ജനപ്രിയര്‍ വെള്ളം കലക്കുന്നു.” യു.എസില്‍ 1890-കളിലെ ജനപ്രിയര്‍ മുതല്‍ 1960-കളിലെ ജോര്‍ജ് വാലസ് വരെ ‘ഉള്ളതിലും കൂടുതല്‍ സ്വാധീനം ചെലുത്തുന്നു.’

സാണ്ടെഴ്സും ട്രംപും ഹിലാരി ക്ലിന്‍റനെ സ്വതന്ത്ര വ്യാപാരം സംബന്ധിച്ച അവരുടെ പല നിലപാടുകളില്‍ നിന്നും പിന്നോട്ടു കൊണ്ടുവന്നു. കഴിഞ്ഞ ദിവസം യു.കെ സര്‍ക്കാര്‍ വിദേശിവിരുദ്ധ നിപാടുകള്‍ എടുത്തപ്പോള്‍ UKIP നേതാവ് നിഗെല്‍ ഫരാജ് ശരിയായി പറഞ്ഞത്, ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ഗുരുത്വാകര്‍ഷണകേന്ദ്രം മാറ്റിയത് തന്റെ കക്ഷിയാണ് എന്നാണ്.

എന്തായാലും വാചക്കസര്‍ത്ത് വീരന്മാര്‍ പ്രകടമാക്കിയ ജനങ്ങളുടെ യുക്തിക്ക് ആഗോള വിപണികളുടെ യുക്തിക്കൊപ്പവും ഏകപക്ഷീയമായിത്തന്നെ നീങ്ങേണ്ടിവരും. കടുത്ത ബ്രെക്സിറ്റ് പേടികള്‍ക്കിടയില്‍ പൌണ്ട് താഴെപോരുന്നു; സ്കോട്ടിഷ് ദേശീയവാദം യു.കെയില്‍ നിന്നുള്ള വിട്ടുപോരല്‍ എന്ന ഭീഷണിയുയര്‍ത്തുന്നു. നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള ജനപ്രിയരുടെ ശ്രമങ്ങള്‍ ഭാവിയെ അനിയന്ത്രിതമാക്കിമാറ്റുകയാണ്.  

പങ്കജ് മിശ്ര

പങ്കജ് മിശ്ര

എഴുത്തുകാരനും ബ്ലൂംബര്‍ഗ് കോളമിസ്റ്റുമാണ് പങ്കജ് മിശ്ര. ഫ്രം ദി റൂയിന്‍സ് ഓഫ് എംപൈര്‍: ദി ഇന്‍റലെക്ട്വല്‍ ഹൂ റിമെയ്ഡ് ഏഷ്യാ, ടെംറ്റേഷന്‍സ് ഓഫ് ദി വെസ്റ്റ്: ഹൌ ടോ ബി മോഡേണ്‍ ഇന്‍ ഇന്‍ഡ്യ, പാകിസ്ഥാന്‍, ടിബെറ്റ് ആന്‍ഡ് ബിയോണ്ട്, ദി റൊമാന്‍റിക്സ്: എ നോവല്‍, ആന്‍ എന്‍ഡ് ടു സഫറിംഗ്: ദി ബുദ്ധ ഇന്‍ ദി വേള്‍ഡ് തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ്. അലഹബാദിലും ഡെല്‍ഹിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പങ്കജ് മിശ്ര ബ്രിട്ടനിലെ റോയല്‍ സോസെറ്റി ഓഫ് ലിറ്ററേച്ചറില്‍ ഫെലോയാണ്. ബി ബി സിയിലെ സ്ഥിരം കമാന്‍റേറ്ററായ മിശ്ര ന്യൂയോര്‍ക് റിവ്യൂ ഓഫ് ബുക്സ്, ദി ന്യൂയോര്‍ക്കര്‍, ദി ഗാര്‍ഡിയന്‍, ലണ്ടന്‍ റിവ്യൂ ഓഫ് ബുക്സ് എന്നിവയിലും എഴുതുന്നുണ്ട്. ലണ്ടനിലും ഹിമാലയന്‍ ഗ്രാമമായ മഷോബ്രയിലുമായാണ് പങ്കജ് മിശ്ര ജീവിക്കുന്നത്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍