ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ നിന്നും കൊച്ചിയില്‍ ജോലി തേടിയെത്തിയ പി സോമു എന്ന ദളിത് ഇതര സംസ്ഥാന തൊഴിലാളിയെ, കേന്ദ്ര സര്‍ക്കാര്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ നിരോധിതിന്റെ നാലാം ദിവസം അതായത് ഈ മാസം 12നാണ് ഞാന്‍ കണ്ടത്. ആഗ്രോ രംഗത്തെ ചെറുകിട കുത്തകയായ അഗ്രിഗോള്‍ഡ് തന്നെ പറ്റിച്ചതിന് തുല്യമായ വികാരമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് സോമു സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കമ്പനിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിക്ഷേപത്തിന്റെ ഇരട്ടിയോ തതുല്യമായ ഭൂമി തിരികെ നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് 2007ല്‍ അഗ്രിഗോള്‍ഡ് പ്രഖ്യാപിച്ച പദ്ധതിയില്‍ ആന്ധ്രപ്രദേശിലെ 19 ലക്ഷം ആളുകളുടെ പണമാണ് നഷ്ടമായത്. തന്റെ മാസ വരുമാനത്തില്‍ നിന്നും ചെറിയ തുകകള്‍ സംഭരിച്ചാണ് സോമു അഗ്രിഗോള്‍ഡില്‍ നിക്ഷേപിച്ചിരുന്നത്. 2015 ആയപ്പോഴേക്കും അയാളുടെ നിക്ഷേപം 10,000 രൂപയായി വളര്‍ന്നിരുന്നു. എന്നാല്‍ തന്റെ നിക്ഷേപം മുഴുവന്‍ നഷ്ടപ്പെട്ടതായി 2016 ജൂലൈ മുതല്‍ കമ്പനിയുടെ ഏജന്റിന്റെ ഫോണ്‍ പ്രവര്‍ത്തിക്കാതിരുന്നപ്പോള്‍ സോമുവും മറ്റനേകരും തിരിച്ചറിഞ്ഞു. കടക്കെണിയിലായ സോമുവിന് തന്റെ പ്രിയപ്പെട്ട പശുവിനെയും കുട്ടിയേയും വില്‍ക്കേണ്ടി വന്നു.
നവംബര്‍ എട്ടിന് നരേന്ദ്ര മോദി തന്റെ തീരുമാനം പൊടുന്നനവെ പ്രഖ്യാപിക്കുമ്പോള്‍, തലേ ആഴ്ച കിട്ടിയ ശമ്പളത്തില്‍ നിന്നും ഏതാനും 500 രൂപ നോട്ടുകള്‍ സോമുവിന്റെ കൈയിലുണ്ടായിരുന്നു. അന്ന് രാത്രി അയാള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. പിറ്റേദിവസം കൂടെ ജോലി ചെയ്യുന്ന പ്രധാന മേശിരിയുടെ സഹായത്താല്‍ ചായയും കടിയും കിട്ടി. ഒഴിഞ്ഞ വയറുമായി ജോലി ചെയ്യുകയായിരുന്നുവെന്ന് സോമു പറയുന്നു. തന്നോടൊപ്പം താമസിക്കുന്ന് മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികളുടെ കൈയിലും നിയമപരമായ നോട്ടുകള്‍ ഇല്ലെന്നും സോമു പറഞ്ഞു.
കേരളത്തില്‍ ഏകദേശം 40 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. തങ്ങള്‍ക്ക് ഇപ്പോഴും 500 രൂപ നോട്ടുകളായി തന്നെയാണ് കൂലി ലഭിക്കുന്നതെന്ന് ഞാന്‍ സംസാരിച്ചവരില്‍ പലരും പറയുന്നു. വിലപേശാന്‍ ശേഷിയില്ലാത്ത ഇവരില്‍ പലരും നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. നവംബര്‍ 9നും 12നും ഇടയില്‍ മൂന്ന് ദിവസത്തെ ജോലി കിട്ടിയെന്നും മൂന്ന് 500 രൂപ നോട്ടുകളായാണ് കുലി ലഭിച്ചതെന്നും അനന്തപൂര്‍ ജില്ലയില്‍ നിന്നുതന്നെയുള്ള സോമശേഖര റെഡ്ഡി പറയുന്നു.
സാധാരണ ദിവസങ്ങളില്‍ അനന്തപൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധി ഇതര സംസ്ഥാന തൊഴിലാളികളാണ് കൊച്ചിയിലെ കലൂര്‍ ജംഗ്ഷനില്‍ വന്നിറങ്ങുന്നത്. ചില മാസങ്ങളില്‍ ഇത് രണ്ടായിരം പേര്‍വരെ ആകാറുണ്ടെന്നും ഇവര്‍ പരയുന്നു. പക്ഷെ നവംബര്‍ ഒമ്പതു മുതല്‍ ചില ലോട്ടറി കച്ചവടക്കാരല്ലാതെ ആരും വലിയ നോട്ടുകള്‍ മാറി നല്‍കാന്‍ തയ്യാറാവുന്നില്ല. നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് ശേഷം കലൂര്‍ ജംഗ്ഷനില്‍ എത്തുന്ന മറ്റ് സംസ്ഥാനത്തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പലരും നാടുകളിലേക്ക് മടങ്ങിപ്പോവുകയാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. നിരോധിച്ച നോട്ടുകളുടെ വന്‍ശേഖരമുള്ള ചിലര്‍ തങ്ങളുടെ പണം മാറുന്നതിന് ഇതര സംസ്ഥാന തൊഴിലാളികളെ സമീപിച്ചതായും ചിലര്‍ പറഞ്ഞു. ബാങ്കില്‍ നിന്നും പണം മാറി നല്‍കുന്നതിന് കമ്മീഷന്‍ നല്‍കാമെന്ന വ്യവസ്ഥയിലാണ് ഇവരെ സമീപിക്കുന്നത്.
കൂടുതല്‍ വായിക്കാന്‍; https://goo.gl/oMo1Ri