UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കറന്‍സി പ്രതിസന്ധി; പണം വെളുപ്പിക്കുന്നവരുടെ 5 സൂത്രപ്പണികള്‍

ആനീ ഗോവന്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നവംബര്‍ 8-നു അപ്രതീക്ഷിതമായി കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതോടെ ഇന്ത്യന്‍ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലേക്കാണ് വലിച്ചെറിയപ്പെട്ടത്. ദശലക്ഷക്കണക്കിന് നികുതിവെട്ടിപ്പുകാരെ ലക്ഷ്യമിട്ടും അവരുടെ കയ്യിലെ ‘കള്ളപ്പണം’ അതായത് സര്‍ക്കാരിന് കണക്ക് കൊടുക്കാത്ത പണം ഇല്ലാതാക്കാനുമാണ് ഈ നീക്കമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലിലൊന്നും ഈ നിഴല്‍ സമ്പദ് വ്യവസ്ഥയില്‍ നിന്നാണ് വരുന്നതെന്ന് ധനമന്ത്രാലയം പറയുന്നു. വളരെക്കുറച്ചു ഇന്ത്യക്കാരെ നികുതി കൊടുക്കുന്നുള്ളൂ. നിരവധി സാധാരണക്കാര്‍ ഈ നീക്കത്തെ ആദ്യം പ്രശംസിച്ചു. പക്ഷേ ATM-കളിലും ബാങ്കുകളിലുമുള്ള വരി അനന്തമായി നീളാന്‍ തുടങ്ങിയപ്പോള്‍, ശമ്പളം വൈകിയപ്പോള്‍ ക്ഷമ നഷ്ടപ്പെടാന്‍ തുടങ്ങി. അതേസമയം കണക്ക് നല്‍കാത്ത കാശ് ജീവിതരീതിയാക്കിയവര്‍ തങ്ങളുടെ മൂല്യം നഷ്ടമായ കാശ് ചെലവാക്കാന്‍ നൂതന വഴികള്‍ കണ്ടെത്തിത്തുടങ്ങി.

സ്വര്‍ണ കള്ളക്കടത്ത്– സാധാരണ ഗതിയില്‍ സ്വര്‍ണം ഇന്ത്യയിലേക്കാണ് കള്ളക്കടത്ത് നടത്താറുള്ളത്. ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ വിപണിയാണ് ഇന്ത്യ. എന്നിട്ടും രാജ്യത്തുനിന്നും സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് ഒരാളെ ഈയിടെ മുംബൈ വിമാനത്താവളത്തില്‍ പിടികൂടി. ഏതാണ്ട് 94,000 ഡോളര്‍ വിലവരുന്ന ഒരു കിലോഗ്രാമിന്റെ സ്വര്‍ണക്കട്ടിയും, 100 ഗ്രാമിന്റെ 15 സ്വര്‍ണക്കട്ടികളുമായി  ദുബായ് വഴി കാനഡയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ പോയിരുന്ന പ്രണവ് ശശികാന്ത് ചൌഹാനെയാണ് കസ്റ്റംസ് അധികൃതര്‍ തടഞ്ഞത്. അസാധുവാക്കിയ കാശ് ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണം വിദേശത്തേക്ക് കടത്തി അവിടെ വിറ്റു പണമാക്കാനായിരുന്നു അയാളുടെ പരിപാടിയെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. “ദുബായിലോ ടൊറൊന്‍റോയിലോ സ്വര്‍ണം വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് ഞങ്ങള്‍ സംശയിക്കുന്നു.”

സമ്മാന സാക്ഷ്യപത്രങ്ങളും ഉറപ്പുചീട്ടുകളും– ഡല്‍ഹിയിലും മറ്റിടങ്ങളിലുമുള്ള ധനികര്‍ വലിയ കടകളിലേക്ക് തിരിയുകയാണ്-കുറച്ചു കാശ് വെളുപ്പിക്കാനാണെങ്കില്‍ ഇവയാണ് പറ്റിയ കേന്ദ്രങ്ങള്‍. പഴയ കാശ് വാങ്ങി സമ്മാന സാക്ഷ്യപത്രങ്ങളും തതുല്ല്യമായ തുകയ്ക്കുള്ള ഉറപ്പുചീട്ടുകളും അവര്‍ നല്കുന്നു. ഇവ പിന്നീട് ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ ഉപയോഗിക്കാം.

ആദിവാസികളെ ചേര്‍ക്കല്‍– രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ പ്രദേശത്തെ ദിമാപ്പൂരിലെ വിമാനത്താവളത്തില്‍ അടുത്തിടെ രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഈയിടെ എത്തി. എന്നാല്‍ നികുതി ഒഴിവാക്കിക്കൊടുത്തിട്ടുള്ള ആദിവാസി വിഭാഗങ്ങളിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള പരിപാടിയാണ് ഇതെന്ന് നികുതി വകുപ്പ് അധികൃതര്‍ക്ക് സംശയം തോന്നി. ചൊവ്വാഴ്ച്ച ഒരു ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്നും 4000 ഡോളറിന് തത്തുല്ല്യമായ അസാധുവാക്കിയ കാശാണ് അധികൃതര്‍ പിടിച്ചെടുത്തത്. ഗോത്ര വിഭാഗത്തില്‍പ്പെട്ട ഒരാള്‍ അത് തന്റെ പണമാണെന്ന് അവകാശപ്പെട്ടു. അയാളെ പിന്നീട് അധികൃതര്‍ അന്വേഷണത്തിനായി തടഞ്ഞുവെച്ചു.

വിത്ത് വാങ്ങുന്ന കര്‍ഷകരുമായി ഒത്തുകളി– ബാങ്ക് എക്കൌണ്ട് ഇല്ലാത്ത ഗ്രാമീണ ഇന്ത്യയിലെ കര്‍ഷകരെ ഈ പ്രതിസന്ധിയില്‍ സഹായിക്കാന്‍, കര്‍ഷകര്‍ക്ക് വിത്ത് വാങ്ങാന്‍ പഴയ നോട്ട് ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സാമ്പത്തിക കാര്യ വിഭാഗം അതിനെതിരെ വാദിച്ചിരുന്നു. കള്ളപ്പണം വിപണിയില്‍ ഇറക്കാനുള്ള ഒരവസരമാകും ഇതെന്നായിരുന്നു അവരുടെ വാദം.

ക്ഷേത്രങ്ങളിലേക്കുള്ള സംഭാവന– സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് ശേഷം ആളുകള്‍ നൂറോളം ക്ഷേത്രങ്ങളിലേക്കും ട്രസ്റ്റുകളിലേക്ക് സംഭാവന നല്കാന്‍ തിരക്കുകൂട്ടുകയാണ് എന്നു പി ടി ഐ പറയുന്നു. ചിലയിടത്തൊക്കെ പഴയ കാശ് വാങ്ങി തങ്ങളുടെ ബാന്‍ എക്കൌണ്ടില്‍ ഇട്ട് വലിയതോതില്‍ ദല്ലാള്‍ പണം ഈടാക്കി പകരം പുതിയ കാശ് പിന്‍വലിച്ച് നല്കാന്‍ ക്ഷേത്ര മേധാവികള്‍ കൂട്ടുനില്‍ക്കുന്നതായും അധികൃതര്‍ വിശ്വസിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍