ജാനറ്റ് റോഡ്രിഗ്രസ്
(ബ്ലൂംബര്ഗ്ഗ)
ബാങ്കുകള്‍ക്കു മുന്നില്‍ വരികള്‍ നീണ്ടുപരക്കുകയാണ്. കുടുംബകാര്യങ്ങള്‍ നടത്താന്‍ കഴിയുമോയെന്നു രക്ഷകര്‍ത്താക്കള്‍ ഭയക്കുന്നു. കുറച്ചു നാളത്തേക്കുകൂടി വേദന സഹിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്കാരോട് ആവശ്യപ്പെടുന്നത്.
കാശ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ഞെട്ടിപ്പിക്കല്‍ നീക്കത്തിന് രണ്ടാഴ്ച്ച കഴിയുമ്പോള്‍ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ ചിത്രമാണിത്. വരും വര്‍ഷങ്ങളില്‍ നികുതി വെട്ടിപ്പും അഴിമതിയും തടയുമെന്ന് അനുയായികള്‍ പറയുമ്പോള്‍ സര്‍ക്കാരിന്റെ നടപ്പാക്കലിനെയും ആസൂത്രണത്തെയും വിമര്‍ശകര്‍ ചോദ്യം ചെയ്യുന്നു.
ഈ അലങ്കോലമായ അവസ്ഥയുടെ കാരണമെന്താണ് എന്നാണ് രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് മനസിലാകാത്തത്. മുമ്പും ലോകത്ത് പല സര്‍ക്കാരുകളും പൊടുന്നനെ കാശ് നിരോധിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് ഇന്ത്യയുടെ നിരോധനം വ്യത്യസ്തമാകുന്നത്
മിക്ക ഇന്ത്യക്കാരും അത്താഴത്തിനായി ഒരുങ്ങുന്ന സമയത്താണ് നവംബര്‍ എട്ടിന് ദേശീയ ടെലിവിഷനിലൂടെ 500, 1000 നോട്ടുകള്‍ അന്ന് അര്‍ദ്ധരാത്രി മുതല്‍ അസാധുവാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നികുതിവെട്ടിപ്പിലൂടെ ഉണ്ടാക്കിയ ‘കള്ളപ്പണ’ത്തെ ഇല്ലാതാക്കാന്‍ ഈ നീക്കം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കാശിന്റെ വിതരണത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, യു.എസ് ഡോളറുകളില്‍ ഒരു ഡോളര്‍ നോട്ടുകളുടെ പകുതിയൊഴിച്ച് ബാക്കിയെല്ലാം പിന്‍വലിക്കുന്നതിന് സമാനമാണ് മോദിയുടെ നടപടി.
കാശ് ദൈനംദിന ഇടപാടുകളെ തീരുമാനിക്കുന്ന ലോകത്തെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഈ രാജ്യത്തെ ഇത് പിടിച്ചുകുലുക്കി. ധനികര്‍ സ്വര്‍ണവും ആഡംബര ഘടികാരങ്ങളും വാങ്ങാന്‍ ഓടുന്നതും വീട്ടമ്മമാര്‍ പലചരക്ക് വാങ്ങി സംഭരിക്കുന്നതുമടക്കം വിചിത്രമായ കഥകള്‍ അയല്‍പക്കങ്ങളില്‍ അന്നുരാത്രി കേള്‍ക്കാന്‍ തുടങ്ങി.
കൂടുതല്‍ ആശയക്കുഴപ്പത്തോടെയാണ് അടുത്തദിവസം പുലര്‍ന്നത്. ആളുകള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ തങ്ങളുടെ അസാധുവായ കാശ് മാറ്റാന്‍ വരിന്നിന്നു. കുറ്റം ചുമത്തപ്പെടുന്നത് ഒഴിവാക്കാന്‍ കണക്കില്‍പ്പെടാത്ത പണം ആളുകള്‍ നശിപ്പിച്ചതോടെ രാജ്യത്തു പലയിടത്തും കെട്ടുകണക്കിന് കാശ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതായി ദിനപത്രങ്ങള്‍ വാര്‍ത്ത നല്‍കി.
ഒറ്റ ദിവസം കൊണ്ട് ഈ കാശ് വെറും കടലാസായി എന്നല്ല ഇതിനര്‍ത്ഥം. അതിനിപ്പോഴും മൂല്യം ലഭിക്കും, പക്ഷേ ഡിസംബര്‍ 30-നകം ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ മാത്രം. അതിനു കര്‍ശനമായ പരിധികള്‍ നിശ്ചയിക്കപ്പെട്ടു. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ വരുന്നവര്‍ ഒപ്പിട്ട പ്രഖ്യാപനങ്ങളും തിരിച്ചറിയല്‍ രേഖയും നല്‍കണം.
അതിനത്ര ബുദ്ധിമുട്ടില്ല എന്നു നിങ്ങള്‍ പറഞ്ഞേക്കാം. ഇതൊന്നു നോക്കുക; ഏതാണ്ട് 600 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ബാങ്ക് അക്കൌണ്ടില്ല എന്നാണ് കേന്ദ്ര ബാങ്കിന്റെ കണക്കുകള്‍ കാണിക്കുന്നത്. ഇതിലേറെപ്പേരും 6,00,000-ത്തിലേറെ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ദിവസക്കൂലിക്കാരാണ്.
കര്‍ഷകര്‍ക്ക് വിതക്കാലം വരുന്നു; ജനസംഖ്യയുടെ പകുതിയും അവരാണ്. സര്‍ക്കാരിനി ഗ്രാമങ്ങളിലെ കാശ് വിതരണം ഊര്‍ജിതമാക്കാന്‍ ശ്രമിക്കും എന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചൊവ്വാഴ്ച്ച പറഞ്ഞു.
തിരക്ക് നേരിടാന്‍ ബാങ്കുകള്‍ അധികസമയം തുറന്നിരുന്നു. ഉപഭോക്താക്കള്‍ക്ക് വെള്ളവും കാപ്പിയും കൊടുത്തു. വരികളിലും തിരക്കിലും ജനങ്ങളും ബാങ്ക് ജീവനക്കാരും തളര്‍ന്നു മരിച്ചുവീഴുന്നതിന്റെ വാര്‍ത്തകള്‍ കുറേശ്ശെയായി വരാന്‍ തുടങ്ങി.
വിനോദസഞ്ചാരികള്‍ കാശില്ലാതെ വലഞ്ഞു, അതുവരെ ഗോവയിലെ കടലോരങ്ങളിലും, രാജസ്ഥാനിലെ ക്ഷേത്രങ്ങളിലും ആനന്ദിച്ചുനടന്ന സഞ്ചാരികളെ തട്ടിപ്പുകാര്‍ പിഴിയാന്‍ തുടങ്ങി. പ്രശ്‌നത്തിന്റെ വലിയൊരു കാരണം ഇന്ത്യയില്‍ ദയനീയമാം വിധത്തില്‍ ബാങ്കുകള്‍ കുറവാണ് എന്നതാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ആവശ്യം കുതിച്ചുയര്‍ന്നിട്ടും എടിഎമ്മുകള്‍ വളരെ കുറവാണ്.
പൊതുജനരോഷം ഉയരുന്നതിനിടെ മോദി കാര്യങ്ങള്‍ മനസിലാക്കണമെന്ന അഭ്യര്‍ത്ഥന നടത്തി. എനിക്കു 50 ദിവസം തരൂ എന്നാണ് നിറകണ്ണുകളോടെ അദ്ദേഹം നവംബര്‍ 12ന് ആവശ്യപ്പെട്ടത്. ‘അതിനുശേഷം എന്റെ ലക്ഷ്യങ്ങളിലും നീക്കണങ്ങളിലും എന്തെങ്കിലും പിഴവ് കണ്ടെത്തിയാല്‍ രാജ്യം തരുന്ന എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ ഞാന്‍ തയ്യാറാണ്.’
മോദിയുടെ ലക്ഷ്യം വ്യക്തമാണ്; പ്രചാരത്തിലുള്ള എല്ലാ വലിയ തുകയുടെ കാശും കണക്കില്‍പ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. ബാങ്കുകളില്‍ എത്തേണ്ട 15 ട്രില്ല്യന്‍ രൂപയില്‍ മൂന്നിലൊന്നും എത്തില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ദിവസങ്ങള്‍ മുന്നോട്ട് പോയതോടെ അണിയറയൊരുക്കങ്ങള്‍ വേണ്ടത്ര ആലോചിച്ചുട്ടുള്ളതല്ലെന്ന് തെളിഞ്ഞുതുടങ്ങി. പുതിയ കാശ് വയ്ക്കാന്‍ എടിഎം പുതുക്കണം, അത് ചെയ്യാന്‍ ബാങ്കുകള്‍ പിന്നീടാണ് തിരക്കുകൂട്ടിയത്. ചില കണക്കുകൂട്ടലുകള്‍ പ്രകാരം ആവശ്യമായത്ര പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ 6 മാസമെങ്കിലും എടുക്കും.
മറ്റു മാര്‍ഗങ്ങളിലൂടെ പണമടവ് സാധ്യമാക്കുന്ന സേവനദാതാക്കള്‍ക്ക് ഇതൊരു ചാകരയായി. Paytm, Freecharge.in പോലുള്ള മൊബൈല്‍ സംവിധാനത്തിലൂടെ പണമടവ് നടത്തുന്ന കമ്പനികളുടെ ഇടപാടില്‍ വന്‍ വര്‍ദ്ധനവുണ്ടായി. വീണ്ടും, ഇതില്‍ ഭൂരിഭാഗവും നഗരങ്ങളില്‍ നിന്നായിരുന്നു. ഇന്ത്യയുടെ മഹാഭൂരിഭാഗവും ഈ സാധ്യതകളെക്കുറിച്ച് അറിയുക പോലുമില്ല.
സാങ്കേതികവിദ്യ സാധ്യതകള്‍ ചുരുങ്ങാനുള്ള ഒരു കാരണം മൂന്നാം തലമുറ തരംഗ ദൈര്‍ഘ്യവും ബ്രോഡ്ബാന്‍ഡും വളരെ പരിമിതമാണ് എന്നതാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങളില്‍ 300 ദശലക്ഷം മാത്രമേ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുള്ളൂ. ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കാനാകുന്ന സ്മാര്‍ട് ഫോണ്‍ ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 26 ശതമാനത്തിന് മാത്രമേ ഉള്ളൂ.
ഉയര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഏറ്റവും താഴ്ന്ന ജീവിത നിലവാരമുള്ള ഈ രാജ്യത്തു സ്മാര്‍ട് ഫോണിന്റെ വില ഏറെ ഉയര്‍ന്നതാണ് എന്നതും സ്മാര്‍ട് ഫോണുകള്‍ കുറയാന്‍ കാരണമാണ്.
ഇത് ഇന്ത്യക്കാരെ തുടങ്ങിയേടത്തുതന്നെ എത്തിക്കുന്നു. തങ്ങളുടെ ദൈനംദിന ജീവിതത്തിനു കാശിനെത്തന്നെ ആശ്രിയക്കല്‍, പക്ഷേ അവ വേണ്ടത്ര ഇല്ലാതിരിക്കലും.
‘മറ്റെല്ലാവരെയും പോലെ ഞങ്ങളും ഈ നാടകീയ നീക്കത്തില്‍ അത്ഭുതപ്പെട്ടു,’ മുന്‍ യു.എസ് ട്രഷറി സെക്രട്ടറി ലോറന്‍സ് സമ്മേഴ്‌സും നടാഷ സറിനും എഴുതി. ‘ദശാബ്ദങ്ങളായി ലോകത്തുണ്ടായ കാശ് നയത്തില്‍ ഇതാണ് ഏറ്റവും വമ്പിച്ച മാറ്റങ്ങളുണ്ടാക്കാന്‍ പോകുന്നത്.’