UPDATES

ട്രെന്‍ഡിങ്ങ്

ദിലീപുമായി സംസാരിച്ചതിനു തെളിവില്ല; നാദിര്‍ഷായേയും അപ്പുണ്ണിയേയും സുനിക്കൊപ്പം ചോദ്യം ചെയ്യും

ദിലീപിന്റെ നമ്പറിലേക്കു സുനിയോ തിരിച്ചു ദിലീപോ ഫോണ്‍ ചെയ്തിട്ടില്ലെന്നു പൊലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കൊപ്പം ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു. ജയിലില്‍ നിന്നും താന്‍ നാദിര്‍ഷായേയും അപ്പുണിയേയും ഫോണ്‍ ചെയ്തിരുന്നു എന്ന സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഒരുമിച്ചുള്ള ചോദ്യം ചെയ്യല്‍. അതേസമയം സുനി ദിലീപിന്റെ നമ്പറിലേക്കോ ദിലീപ് തിരിച്ചു സുനിയുടെ നമ്പറിലേക്കോ വിളിച്ചതിനു തെളിവുകള്‍ ഇല്ലെന്നു പൊലീസ് കണ്ടെത്തി. സുനിയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചശേഷമാണ് പൊലീസ് ഇതു വ്യക്തമാക്കിയത്. അതേസമയം സുനി വിളിച്ചവരോടെല്ലാം വിവരങ്ങള്‍ ആരായാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

സുനി ജയിലില്‍ നിന്നും ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങളടക്കമുള്ള ശാസ്ത്രീയ തെളിവുകള്‍ പൊലീസിനു ലഭിച്ചിരുന്നു. ജയിലിലെ തറയില്‍ കിടന്നു ഫോണ്‍വിളിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കമാണ് കിട്ടിയിത്. ജയലില്‍ മൊബൈല്‍ ഉപയോഗിച്ചതിന് സുനിക്കെതിരേ പ്രത്യേകം കേസ് എടുക്കുകയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങുകയുമാണ് പൊലീസ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ഫോണ്‍ വിളിച്ചെന്നു സുനി പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. നാലുതവണ നാദിര്‍ഷായേയും അപ്പുണ്ണിയേയും വിളിച്ചെന്നും തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ സുനി പറഞ്ഞു. എന്നാല്‍ ആരാണ് ഫോണ്‍ ജയിലിനുള്ളില്‍ തന്നതെന്നു പറയാന്‍ വിസമ്മതിക്കുകയാണ്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടകാര്യങ്ങളൊന്നും തന്നെ പറയുന്നില്ലെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന ഉണ്ടെന്നു സുനി തന്നെ പറയുമ്പോഴും ഇക്കാര്യത്തില്‍ വ്യക്തവും മതിയായതുമായ തെളിവുകള്‍ പൊലീസിന് ഇതുവരെ കിട്ടിയിട്ടില്ല. മതിയായ തെളിവുകള്‍ ഇല്ലാതെ ആരോപണങ്ങളുടെ പേരില്‍ മാത്രം ആര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ പൊലീസ് കഴിയില്ല. അതിനു തയ്യാറാകരുതെന്ന് ഡിജിപിയില്‍ നിന്നുള്ള നിര്‍ദ്ദേശവുമുണ്ട്. കേസുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ മുന നീണ്ടവരില്‍ പലരെയും ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇന്നലെ ദിലീപിന്റെ സഹോദരന്‍ അനൂപ്, നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നേരത്തെ ദിലീപിനേയും നാദിര്‍ഷായേയും ചോദ്യം ചെയ്തിട്ടുണ്ട്. ഇവരെ രണ്ടുപേരെയും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നാദിര്‍ഷായേയും അപ്പുണിയേയും സുനിയേയും ഒരുമിച്ച് ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍