UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡിങ്കമതം ആയിക്കോളൂ; തെറിവിളിയല്ല മറുപടി

ഡിങ്കമതാനുയായി പാലിക്കേണ്ട നിയമങ്ങള്‍ അഥവാ ഡിങ്കമത തത്വങ്ങള്‍ എന്ന പേരില്‍ അഴിമുഖം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ അതിരൂക്ഷമായ പ്രതികരണമാണ് വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. വിവിധ സാമൂഹിക മാധ്യമങ്ങളില്‍, വിവിധ രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു അഴിമുഖം ലേഖനം; അത് ആക്ഷേപഹാസ്യം എന്ന നിലയില്‍ തന്നെയാണ് പ്രസിദ്ധീകരിച്ചതും. എന്നാല്‍ ടെലിഫോണ്‍ വഴിയും സമൂഹ മാധ്യമങ്ങളിലൂടെയുമൊക്കെ അഴിമുഖം പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞും പുലഭ്യം വിളിച്ചുമുള്ള പ്രതികരണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നിയമ നടപടി സ്വീകരിക്കുമെന്ന ഭീഷണിയുമുണ്ടായി. ഇത് തീര്‍ത്തും അപലപനീയമാണ് എന്ന കാര്യം വ്യക്തമാക്കിക്കൊള്ളുന്നു.

കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ഡിങ്കമത സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് ഇത്തരമൊരു ലേഖനം അഴിമുഖം പ്രസിദ്ധപ്പെടുത്തിയത്. എന്നാല്‍ സംഘാടകര്‍ എന്ന് അവകാശപ്പെടുന്ന ചിലരാണ് അഴിമുഖത്തിനെതിരെ തീര്‍ത്തും ജനാധിപത്യവിരുദ്ധമായ രീതിയിലുള്ള പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഇത്തരം അസംബന്ധങ്ങള്‍ക്കു മറുപടി പറയാന്‍ ഞങ്ങളുടെ സമയം അനുവദിക്കാത്തതിനാല്‍ കോഴിക്കോട് യോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലേഖനത്തില്‍ നിന്ന് നീക്കം ചെയ്യുകയും ഇക്കാര്യം ലേഖനത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നും ഇതുമായി ബന്ധപ്പെട്ട് അഴിമുഖത്തിനെതിരെ മോശമായ രീതിയില്‍ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതികരണം. 

 

വ്യവസ്ഥാപിത മത, ജാതി സംഘടനകളും മറ്റും നടത്തുന്ന കോപ്രായങ്ങള്‍ക്കെതിരെയുള്ള ആക്ഷേപഹാസ്യം എന്ന നിലയില്‍ ഡിങ്കോയിസത്തിന്റെ പ്രസക്തി ഞങ്ങളും തിരിച്ചറിയുന്നു. എന്നാല്‍ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമത്തെ താറടിച്ചും അതിലെ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയുമല്ല ഇത്തരം ഇടപെടലുകള്‍ നടത്തേണ്ടത് എന്ന കാര്യം ഓര്‍മിപ്പിച്ചുകൊള്ളുന്നു. ഒരേ സമയം വ്യവസ്ഥാപിത, ജനാധിപത്യവിരുദ്ധ ആശയങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവര്‍ ഇത്തരം തരംതാഴ്ന്ന നിലയിലുള്ള പ്രതികരണങ്ങളുമായി രംഗത്തു വരുമ്പോള്‍ നിലനില്‍ക്കുന്ന ചില ഇടങ്ങളെ കൂടി ഇല്ലാതാക്കുകയാണ് എന്ന കാര്യവും ഓര്‍മിപ്പിച്ചു കൊള്ളുന്നു. സംഘപരിവാര്‍, ഇസ്ലാമിക സംഘടനകള്‍ നടത്തുന്ന ഇത്തരം പ്രതികരണങ്ങളെ ചൂണ്ടിക്കാട്ടാനാണ് തങ്ങള്‍ ഇത്തരം ഭീഷണികള്‍ മുഴക്കുന്നത് എന്ന ന്യായം സ്വീകാര്യമല്ലെന്നും വ്യക്തമാക്കുന്നു. 

– എഡിറ്റര്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍